അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തൊണ്ട്…
ചെപ്പുകിലുക്കണ ചങ്ങാതി നിൻ്റെ
ചെപ്പു തുറന്നൊന്നു കാട്ടൂലേ….,
തലക്കുമീതേ ശൂന്യാകാശം താഴെ മരുഭൂമി….,
വള്ളിക്കുടിലിന്നുള്ളിലിരിക്കും
പുള്ളിക്കുയിലേ പാടൂ…..
വെള്ളാരം കുന്നിലെ പൊൻമുളം കാട്ടിലെ…..
കാലത്തോടൊപ്പം സഞ്ചരിക്കുന്ന നാടകഗാനങ്ങൾ. ഈ ഗാനങ്ങൾ കേൾക്കുമ്പോൾ കെ. പി. എ. സി എന്ന പ്രസ്ഥാനം ഓർമ്മവരും, അതോടൊപ്പം സുലോചനയേയും കെ.എസ്. ജോർജ്ജിനേയും.
കെ.പി.എ.സി. സുലോചന, ഗായികയെന്നോ നടിയെന്നോ മാത്രം പറയാനല്ല, മറിച്ച് ഒരു കാലഘട്ടത്തോടൊപ്പം സഞ്ചരിച്ച സാംസ്കാരിക പ്രവർത്തക എന്നു വേണം പറയാൻ. നാടകഗാനങ്ങൾ എന്നു കേൾക്കുമ്പോൾ മനസ്സിലേക്കോടിയെത്തുന്ന പേരായി മലയാളികളുടെ മനസ്സിൽ പതിഞ്ഞ കെ.പി.എ.സി. സുലോചന.
സുലോചന ഓർമ്മയായിട്ട് ഇന്ന് 21 വർഷം (2005 ഏപ്രിൽ 17)
മാവേലിക്കര കോട്ടയ്ക്കകത്ത് കുഞ്ഞുകുഞ്ഞിന്റെയും കല്യാണിയമ്മയുടെയും മകളായി, 1938 ഏപ്രിൽ 10-ന് ജനനം. തിരുവനന്തപുരം ആകാശവാണിയിൽ ബാലലോകം പരിപാടിയിൽ ലളിതഗാനം ആലപിച്ചുകൊണ്ട് കലാരംഗത്ത് തുടക്കം. ചിറയൻകീഴ് ജനകീയ സമിതിയിലൂടെ മുൻഷി പരമു പിള്ള എഴുതിയ രഹസ്യങ്ങൾ എന്ന നാടകത്തിലൂടെ അരങ്ങത്തേക്ക്. കലാനിലയം കൃഷ്ണൻ നായരുടെ നാടകസമിതിയിലും അഭിനയിച്ച സുലോചന തുടർന്ന് ‘എന്റെ മകനാണ് ശരി‘ എന്ന നാടകത്തിലൂടെ കെ.പി.എ.സി.യിൽ. അങ്ങനെ പല കലാകാരന്മാരും പേരിനോടൊപ്പം കുട്ടിചേർത്ത പോലെ KPAC സുലോചനയായി.
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി തുടങ്ങിയ ഒരു ഡസനോളം നാടകങ്ങൾ. കെ.പി.എ.സി വിട്ട് സ്വന്തമായി നാടക സമിതിയുണ്ടാക്കി അതിലൂടെയും നിരവധി നാടകങ്ങൾ അവതരിപ്പിച്ചു.
1955 ഏപ്രിൽ 21 -ന് പുറത്തുവന്ന കാലം മാറുന്നു എന്ന ചിത്രത്തിലെ, ഒ.എൻ.വി. കുറുപ്പിന്റെ ആദ്യ സിനിമാ ഗാനം. “ആ മലർ പൊയ്കയിൽ ആടിക്കളിക്കുന്നോരോമന ത്താമരപ്പൂവേ” എന്നു തുടങ്ങുന്ന ഈ ഗാനമാലപിക്കാനും (കെ.എസ്.ജോർജിനോടൊത്ത്) ഇതിൽ സത്യനോടൊത്ത് അഭിനയിക്കാനും ഇവർക്ക്ഭാഗ്യമുണ്ടായി. തുടർന്ന് അരപ്പവൻ (1961 ആഗസ്റ്റ് 24), കൃഷ്ണകുചേല (1961 നവം.18) എന്നീ ചിത്രത്തിലും വേഷമിട്ടു.
രണ്ടിടങ്ങഴിയിലെ ‘തുമ്പപ്പൂ പെയ്യണ‘ എന്ന ഗാനവും എടുത്തു പറയേണ്ടത്….
ഒ എൻ വി കുറുപ്പ്, ദേവരാജൻ കൂട്ടുകെട്ടിൽ പിറന്ന കാലം മാറുന്നു എന്ന ചിത്രത്തിലെ ആ യുഗ്മ ഗാനം നാലു പേരുടേയും ആദ്യ സിനിമാഗാനം കൂടിയാണ്. ആ നാലുപേർ ഒ.എൻ.വി, ദേവരാജൻ, കെ.എസ്. ജോർജ്, സുലോചന.
നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സർക്കാർ അവാർഡ്, കേരള സംഗീത നാടക അക്കാദമി
അവാർഡ് എന്നിവയും ലഭിച്ചു.
വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

