പെർത്ത്: വെസ്റ്റേൺ ഓസ്ട്രേലിയയിലെ പെർത്തിനു സമീപം മാർട്ടിനിൽ (Martin) വെള്ളിയാഴ്ച രാത്രി ഉണ്ടായ ദാരുണ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. അങ്കമാലി സ്വദേശി ആൻമേരി ജോയി (30) ആണ് മരിച്ചത്. ടോക്കിൻ ഹൈവേ മിൽസ് റോഡ് വെസ്‌റ്റ് ജംഗഷനിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആൻമേരിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഉടൻ തന്നെ സമീപത്തെ റോയൽ പെർത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ വാഹനമോടിച്ചിരുന്ന 33-കാരനും ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്.
വെസ്റ്റേൺ ഓസ്ട്രേലിയൻ പൊലീസിന്റെ പ്രാഥമിക വിവരങ്ങൾ പ്രകാരം, രാത്രി ഏകദേശം 10.45-ഓടെ ടോങ്കിൻ ഹൈവേയിലെ മിൽസ് റോഡ് വെസ്റ്റ് ജംഗ്ഷനിൽ, ദമ്പതികൾ സഞ്ചരിച്ചിരുന്ന വെളുത്ത ടൊയോട്ട ഹിലക്സ് വാഹനവും എതിർദിശയിൽ വന്ന വെളുത്ത ടൊയോട്ട ലാൻഡ്ക്രൂസർ വാഹനവും കൂട്ടിയിടിക്കുകയായിരുന്നു. പെർത്തിലെ ഗോസ്നെൽസ് (Gosnells) സമീപം മാർട്ടിനിൽ താമസിക്കുന്ന ദമ്പതികൾ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ദുരന്തം.
ആൻമേരിക്ക് രണ്ടുവയസ്സുള്ള ഒരു മകളുമുണ്ട്. സന്ദർശക വിസയിൽ ഓസ്ട്രേലിയയിലെത്തിയ ആൻമേരിയുടെ മാതാവും ഇപ്പോൾ പെർത്തിലുണ്ട്. അപകടത്തിൽ ഭർത്താവ് ശരത്തിനും പരുക്കേറ്റു. അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തുന്നതിനായി വെസ്റ്റേൺ ഓസ്ട്രേലിയ പൊലീസ് മേജർ ക്രാഷ് ഇൻവെസ്റ്റിഗേഷൻ സെക്ഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസമയത്ത് ടോങ്കിൻ ഹൈവേയിൽ ഉണ്ടായിരുന്നവരോ ഡാഷ്‌ക്യാം ദൃശ്യങ്ങളുള്ളവരോ വിവരങ്ങൾ കൈമാറണമെന്ന് പൊലീസ് അഭ്യർഥിച്ചിട്ടുണ്ട്.

