മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ തടവിലാക്കപ്പെട്ട ഉത്തർപ്രദേശ് സ്വദേശിയായ ഇന്ത്യൻ എൻജിനീയറെ സൈന്യത്തിൽ ചേരാൻ നിർബന്ധിക്കുന്നതായി ഭാര്യ ആരോപിച്ചതിനെത്തുടർന്ന് മോസ്കോയിലെ ഇന്ത്യൻ എംബസി വിഷയത്തിൽ അടിയന്തരമായി ഇടപെട്ടു. നോയിഡയിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്ന കാൺപൂർ സ്വദേശിയായ ചന്ദൻ ഗുപ്ത എന്ന എൻജിനീയറെയാണ് റഷ്യൻ പോലീസ് കസ്റ്റഡിയിലെടുത്തത്.
റഷ്യൻ സൈന്യത്തിൽ ആളില്ലാത്തതിനാൽ വിദേശികളെ നിർബന്ധിച്ച് സൈന്യത്തിൽ ചേർക്കാൻ ശ്രമിക്കുകയാണെന്നും, യാതൊരു തെറ്റും ചെയ്യാത്ത തന്റെ ഭർത്താവിനെ റഷ്യൻ പോലീസ് തടവിലാക്കി സൈന്യത്തിൽ ചേരാൻ സമ്മർദം ചെലുത്തുകയാണെന്നും ഭാര്യ സ്നേഹ ഗുപ്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ ആരോപിച്ചു. തന്റെ 10 വയസ്സുള്ള മകനോടൊപ്പം മോസ്കോയിൽ ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും പ്രാദേശിക ഭാഷ അറിയാത്തതിനാൽ ബുദ്ധിമുട്ടുകയാണെന്നും അവർ പറഞ്ഞു. രക്ഷപ്പെടുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും അവർ സഹായം അഭ്യർത്ഥിച്ചു.
വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഇന്ത്യൻ എംബസി റഷ്യൻ അധികൃതരുമായും സ്നേഹ ഗുപ്തയുമായും ബന്ധപ്പെട്ടു. ഇതൊരു നിയമപരമായ പ്രശ്നമാണെന്നും അന്വേഷണം നടക്കുകയാണെന്നും റഷ്യൻ അധികൃതർ അറിയിച്ചതായി എംബസി വ്യക്തമാക്കി. കസ്റ്റഡിയിലുള്ള ഇന്ത്യൻ പൗരന് വേണ്ടി എംബസി കോൺസുലർ ആക്സസ് (Consular Access) ആവശ്യപ്പെട്ടിട്ടുണ്ട്.
റഷ്യ-യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ റഷ്യൻ സൈന്യത്തിലേക്ക് ഇന്ത്യൻ പൗരന്മാരെ ജോബ് ഏജന്റുമാർ കബളിപ്പിച്ച് എത്തിക്കുന്നതായി നേരത്തെയും പരാതികൾ ഉയർന്നിരുന്നു. ഇന്ത്യയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ 227 ഇന്ത്യൻ പൗരന്മാർ റഷ്യൻ സൈന്യത്തിൽ ചേർന്നിട്ടുണ്ടെന്നും, അതിൽ 139 പേരെ തിരികെയെത്തിച്ചതായും 51 പേർ മരണപ്പെട്ടതായും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ബാക്കിയുള്ളവരെ സുരക്ഷിതമായി തിരികെ എത്തിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ ഇന്ത്യ തുടരുകയാണ്.
Photo: instagram/advocatesnehaguota8106

