ഈ തലക്കെട്ട് കണ്ടു രൂക്ഷമായ തെരുവുനായ ശല്യം മൂലം പേവിഷബാധ ഏൽക്കുകയും പൊക്കിളിനു ചുറ്റും 14 കുത്തിവയ്പ്പെടുത്ത് അത്ഭുതകരമായി രക്ഷപ്പെട്ട ഒരു വ്യക്തിയെക്കുറിച്ചുള്ള കഥയാണെന്ന് ആരും ധരിക്കരുത്. കടയിൽ ചെന്ന് സാധനം വാങ്ങി കാശു കൊടുക്കാതെ കടയുടെ മുന്നിൽ പ്രദർശിപ്പിച്ചിരിക്കുന്ന ക്യുആർ കോഡിൽ മൊബൈൽ കാണിച്ച് കാശു കൊടുക്കുന്ന രീതി നമ്മുടെ നാട്ടിൽ എത്തിയിട്ട് എട്ടൊമ്പത് വർഷമേ ആയിട്ടുള്ളൂ. ആദ്യം വലിയ വലിയ കടകളിലായിരുന്നുവെങ്കിൽ ഇന്നിത് വഴിവാണിഭക്കാർക്കു പോലുമുണ്ട്.
കാലം പോയ പോക്കേ!
പേ (PAY) എന്ന വാക്ക് ഏകദേശം 50 വർഷം മുമ്പ് തന്നെ എനിക്ക് സുപരിചിതമായിരുന്നു. എങ്ങനെയാണെന്നല്ലേ?
ബ്യൂട്ടീഷൻ എന്ന തൊഴിൽമേഖല വികസിക്കുന്നതിന് മുമ്പ് ഒരു പെൺകുട്ടിയുടെ കല്യാണമോ മറ്റോ വന്നാൽ നാട്ടിലെ പരിഷ്കാരിയായ ഏതെങ്കിലും സ്ത്രീകളെ കുടുംബാംഗങ്ങൾ സമീപിച്ച് ഇവളെ അന്നത്തെ ദിവസം ഒന്ന് ഒരുക്കണമെന്ന് വിനയപൂർവ്വം ആവശ്യപ്പെടും. അത് വലിയൊരു അംഗീകാരമായി പരിഷ്കാരികളും കരുതിപ്പോന്നിരുന്നു.
എഴുപതുകളിൽ ഈ സ്ഥിതി മാറി നാട്ടിൽ അവിടെവിടെയായി ഓരോ ബ്യൂട്ടിപാർലറുകൾ തലപൊക്കി തുടങ്ങിയിരുന്നു. അപ്പോഴാണ് ഞങ്ങളുടെ നാട്ടിൽ കോളേജിൽ ഞങ്ങളുടെയൊക്കെ തന്നെ സീനിയറായി പഠിച്ച ഒരു ചേച്ചി ഒരു ബ്യൂട്ടിപാർലർ ആദ്യമായി സ്വന്തം വീട്ടിൽ തന്നെ തുടങ്ങുന്നത്.
പെൺകുട്ടികൾ എല്ലാവരും സ്വന്തം കല്യാണത്തിനും ആരെങ്കിലും പെണ്ണ് കാണാനോ മറ്റോ വരുമ്പോഴും ഈ ചേച്ചിയുടെ അടുത്ത് പോകുന്ന പതിവ് പതുക്കെ പതുക്കെ തുടങ്ങി. എല്ലാവരും പരസ്പരം അറിയാവുന്നതുകൊണ്ട് തന്നെ ചേച്ചിക്ക് ആരും കാശൊന്നും കൊടുത്തിരുന്നില്ല. മിക്കവാറും എല്ലാവരും പരിചയക്കാരും ബന്ധുക്കളും സുഹൃത്തുക്കളും അയൽപക്കക്കാരും ആയതുകൊണ്ട് നമുക്ക് കാശ് കൊടുക്കാനും മടി. ചേച്ചിക്ക് ചോദിച്ചു വാങ്ങിക്കാനും മടി. പാവം ചേച്ചി ആണെങ്കിൽ സർക്കാർ സർവീസിൽ നിന്ന് വിരമിച്ച അച്ഛൻറെ പ്രൊവിഡൻഡ് ഫണ്ടിൽനിന്ന് ഒരു തുക അടിച്ചുമാറ്റി ആണ് ഇങ്ങനെ ചെറിയൊരു സംരംഭം വീട്ടിലെ ഒരു മുറിയിൽ തന്നെ തുടങ്ങിയത്. വിവാഹത്തിന് കല്യാണപെണ്ണിനെ ഒരുക്കുമ്പോൾ മാത്രം അവർ ചെറിയൊരു തുക ചേച്ചിക്ക് കൊടുക്കുമെന്നല്ലാതെ മറ്റാരും തന്നെ ഒന്നും കൊടുക്കാറില്ല. ദിവസവും എട്ട് പത്ത് പേര് ത്രെഡിങ്ങിനും ഫേഷ്യലും മാനിക്യൂറും പെഡിക്യൂറും ചെയ്യാനൊക്കെ അവിടെ എത്തുന്നുണ്ടെങ്കിലും കാര്യമായ വരുമാനം ഒന്നുമില്ല. നന്ദി മാത്രം!
ഇതിനെന്താണൊരു പോംവഴി? ചേച്ചിയുടെ അച്ഛൻ തല പുകഞ്ഞാലോചിച്ചു. അവസാനം പുള്ളി തന്നെ ഒരു വഴി കണ്ടുപിടിച്ചു. കയറിച്ചെല്ലുന്ന മുറിയിൽ ഒരു മേശയും കസേരയും എടുത്തിട്ട് ‘PAY’എന്നെഴുതിയ ഒരു ബോർഡ് അവിടെ വെച്ചു.
നമ്മൾ ചെന്ന് വീടിൻറെ കാളിംഗ് ബെൽ അടിക്കുമ്പോൾ തന്നെ അച്ഛൻ വന്ന് വാതിൽ തുറന്ന് മോളെ വിളിച്ച് ഇന്ന ആൾ എത്തിയിട്ടുണ്ടെന്ന് പറയും. ചേച്ചി നമ്മളെ ആനയിച്ചു രണ്ടുമൂന്നു നിലകണ്ണാടികൾ വച്ച മുറിയിലേക്ക് കൂട്ടി കൊണ്ടുപോകും.
തിരികെ പോകുമ്പോൾ പത്രം വായിച്ചിരിക്കുന്ന ഇദ്ദേഹം നമ്മളോട് പറയും “ഇവിടെ ആണ് കേട്ടോ ‘PAY’ എന്ന്.” വേണ്ടത്ര വെളിച്ചമില്ലാത്ത ആ മുറിയുടെ ഒരു മൂലയ്ക്ക് ഇരുന്ന് കുറച്ചു ഇരുണ്ട നിറമുള്ള ഒരാൾ ഇങ്ങനെ പറയുമ്പോൾ നല്ല വെളിച്ചമുള്ള മുറിയിൽ നിന്നിറങ്ങി വരുന്നവർക്ക് ആ ഭാഗത്തു നിന്ന് ഏതോ ഒരു അശ്ശ:രീരി വരുന്നതു പോലെയാണ് നമുക്ക് തോന്നുക. ശബ്ദം കേട്ട സ്ഥലത്തേക്ക് നടക്കുമ്പോഴാണ് ആളെ കാണുക. പുള്ളി ഒരു ലിസ്റ്റ് എടുത്തു തരും. അതിൽ ഓരോന്നിന്റെ യും റേറ്റ് എഴുതിയിട്ടുണ്ട്. അതനുസരിച്ച് നമ്മൾ തന്നെ കണക്കുകൂട്ടി പൈസ അവിടെ ഏൽപ്പിക്കണം. ഏതായാലും സംഗതി ക്ലിക്കായി. പക്ഷേ സർക്കാർ സർവീസിലെ ഉന്നത ഉദ്യോഗത്തിൽ നിന്നും വിരമിച്ച അദ്ദേഹത്തിന് താമസിയാതെ മറ്റൊരു പേര് വീണു. ‘പേക്കാരൻ’
കാലത്തിനുമുമ്പേ സഞ്ചരിച്ച ‘പേ’.
മേരി ജോസി മലയിൽ,
തിരുവനന്തപുരം.

