ഐഎസ്ആർഒ (ISRO) സ്വകാര്യവൽക്കരിക്കുമെന്ന പ്രചാരണം പൂർണ്ണമായും അടിസ്ഥാനരഹിതമാണെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി. അത്യാധുനിക ബഹിരാകാശ ഗവേഷണം, സാങ്കേതികവിദ്യ വികസനം, ദേശീയ-തന്ത്രപ്രധാന ദൗത്യങ്ങൾ എന്നിവയ്ക്കുള്ള ഇന്ത്യയുടെ പ്രധാന സ്ഥാപനമായി ഐഎസ്ആർഒ തന്നെ തുടരുമെന്നും സംഘടന അറിയിച്ചു.
സ്വകാര്യ പങ്കാളിത്തം വഴി ഐഎസ്ആർഒയുടെ പങ്ക് കുറയ്ക്കുകയല്ല, മറിച്ച് പുതിയ ദൗത്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഐഎസ്ആർഒയെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം. നിലവിലെ മാറ്റങ്ങളെ രാജ്യത്തിന്റെ ബഹിരാകാശ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള വിപുലീകരണമായി കാണണം എന്ന് പ്രസ്താവനയിൽ പറയുന്നു.
അത്യാധുനിക ബഹിരാകാശ ഗവേഷണം, സാങ്കേതികവിദ്യ വികസനം, ദേശീയ-തന്ത്രപ്രധാന ദൗത്യങ്ങൾ, ബഹിരാകാശ ശാസ്ത്ര പര്യവേക്ഷണങ്ങൾ എന്നിവയ്ക്കുള്ള ഇന്ത്യയുടെ പ്രധാന സ്ഥാപനമായി ഐഎസ്ആർഒ തുടരുമെന്ന് പറയുന്ന പ്രസ്‌താവന ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ (2035), ചന്ദ്രനിലേക്കുള്ള മനുഷ്യ ദൗത്യം (2040) തുടങ്ങിയവയ്ക്ക് ഐഎസ്ആർഒ തന്നെയാണ് നേതൃത്വം നൽകുന്നത് എന്ന് അറിയിച്ചു.
ചില ചുമതലകൾ സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറുമെന്ന റിപ്പോർട്ടുകളെ തുടർന്ന് ജീവനക്കാരുടെ സംഘടനകൾ ആശങ്കയറിയിച്ച് കത്തയച്ചതിനെത്തുടർന്നാണ് ഐഎസ്ആർഒയുടെ വിശദീകരണം.

