തൊടുപുഴ: ഇടുക്കി തൊടുപുഴ മുതലക്കോടത്ത് പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെ ഭിത്തിയും കോൺക്രീറ്റ് സ്ലാബും ഇടിഞ്ഞുവീണ് രണ്ടുപേർ മരണപ്പെട്ടു. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരണമടഞ്ഞത്. അപകടത്തിൽ പരിക്കേറ്റ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുതലക്കോടം സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂളിന് സമീപമുള്ള, വിരമിച്ച വൈദികരുടെ വിശ്രമകേന്ദ്രമായ ‘സാഞ്ചോ ഹോം’ കെട്ടിടത്തിലാണ് ഇന്നലെ ഉച്ചയോടെ അപകടമുണ്ടായത്. പഴയ കെട്ടിടം പൊളിച്ചുനീക്കി പുതിയ മന്ദിരം പണിയുന്നതിനായി ബീമും സൺഷെയ്ഡും പൊളിക്കുന്നതിനിടയിൽ സ്ലാബ് തൊഴിലാളികളുടെ മുകളിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ തൊഴിലാളികളെ തൊടുപുഴയിൽ നിന്നുള്ള ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. എന്നാൽ രണ്ടു പേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന തൊഴിലാളികളുടെ ജീവന് നിലവിൽ ഭീഷണിയില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു

