ന്യൂ ഡൽഹി: ബ്രിക്സ് (BRICS) ഉച്ചകോടി കൊണ്ട് ഇന്ത്യയ്ക്ക് എന്ത് പ്രയോജനമെന്ന മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ ചോദ്യത്തിന്, ഭിന്നാഭിപ്രായവുമായി പാർട്ടി സഹപ്രവർത്തകനും എം.പിയുമായ ശശി തരൂർ.
ന്യൂഡൽഹിയിൽ വച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് (ANI) നൽകിയ അഭിമുഖത്തിലാണ് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം ബ്രിക്സ് ഉച്ചകോടിയെ വിമർശിച്ച് സംസാരിച്ചത്. സമീപകാലത്ത് നടന്ന ബ്രിക്സ് (BRICS) ഉച്ചകോടികൾ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് സാമ്പത്തിക അല്ലെങ്കിൽ വ്യക്തമായ നേട്ടമാണ് ഉണ്ടായതെന്ന് അദ്ദേഹം ചോദ്യം ചെയ്തു. കഴിഞ്ഞ രണ്ടോ മൂന്നോ ഉച്ചകോടികൾ കൊണ്ട് ഇന്ത്യക്ക് കാര്യമായ പ്രയോജനങ്ങളോ ഫലങ്ങളോ ഉണ്ടായതായി താൻ കരുതുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബ്രിക്സ്, ഷാങ്ഹായ് സഹകരണ സംഘടന (SCO), ജി20 (G20), ക്വാഡ് (QUAD) തുടങ്ങിയ നിരവധി അന്താരാഷ്ട്ര കൂട്ടായ്മകളിൽ ഇന്ത്യ അംഗമാണെങ്കിലും, ഇതിൽ നിന്നെല്ലാം രാജ്യത്തിന് എന്ത് പ്രയോജനമാണ് ലഭിക്കുന്നതെന്നും ചിദംബരം ചോദിച്ചു.
അതേസമയം ന്യൂഡൽഹിയിൽ വച്ച് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ ബ്രിക്സ് (BRICS) ഉച്ചകോടിയെ അനുകൂലിച്ച് സംസാരിച്ചത്. തന്റെ പാർട്ടി സഹപ്രവർത്തകനായ പി. ചിദംബരത്തിന്റെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയൊരു അന്തസ്സുള്ള കാര്യമാണ്. നിരവധി രാഷ്ട്രത്തലവന്മാരെയും സർക്കാർ പ്രതിനിധികളെയും ഒരുമിച്ച് കൊണ്ടുവരാൻ സാധിക്കുന്നത് ഇന്ത്യയുടെ നയതന്ത്ര ഏകോപന കരുത്തിനെയാണ് കാണിക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
നൂറിലധികം രാജ്യങ്ങൾ ഉൾപ്പെടുന്ന ‘ഗ്ലോബൽ സൗത്തിൽ’ നിന്നുള്ള 11 പ്രമുഖ രാജ്യങ്ങളാണ് ബ്രിക്സിൽ ഒത്തുചേരുന്നത്. ഈ രാജ്യങ്ങളുടെ വൈവിധ്യമാർന്ന അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള സുപ്രധാന വേദിയാണിത്. ലോക ജനസംഖ്യയുടെ ഭൂരിഭാഗത്തെയും ആഗോള ജിഡിപിയുടെ (GDP) 41 ശതമാനത്തെയും പ്രതിനിധീകരിക്കുന്ന വലിയൊരു കൂട്ടായ്മയാണിത്. അതുകൊണ്ട് തന്നെ ലോകത്തിന് ഇതിനെ ഒട്ടും നിസ്സാരമായി കാണാൻ കഴിയില്ലെന്നും തരൂർ ഓർമ്മിപ്പിച്ചു.
എന്നാൽ വ്യത്യസ്ത അഭിപ്രായങ്ങളുള്ള രാജ്യങ്ങൾക്കിടയിൽ ഒരു പൊതു തീരുമാനത്തിൽ എത്തിച്ചേരുക എന്നത് ഇന്ത്യൻ നയതന്ത്രജ്ഞർക്ക് വലിയൊരു വെല്ലുവിളിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഡൽഹിയിൽ നടന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ റഷ്യ-യുക്രൈൻ യുദ്ധം, ഇറാൻ വിഷയം എന്നിവയിൽ സംയുക്ത പ്രഖ്യാപനം നടത്താൻ കഴിയാതെ പോയത് ഇതിനൊരു ഉദാഹരണമായി അദ്ദേഹം ഓർമ്മിപ്പിച്ചു. വ്യാപാര മേഖലയിലെ അസന്തുലിതാവസ്ഥയും തരൂർ ചൂണ്ടിക്കാണിച്ചു. ബ്രിക്സ് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം വർദ്ധിക്കുന്നുണ്ടെങ്കിലും അത് പലപ്പോഴും ഇന്ത്യക്ക് തിരിച്ചടിയാകുന്നുണ്ട്. ഈ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി കുറയുകയും അതേസമയം അവിടെ നിന്നുള്ള ഇറക്കുമതി ഉയരുകയും ചെയ്യുന്നത് ഒരു പ്രധാന വെല്ലുവിളിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസ് നേതാക്കളുടെ ഈ ഭിന്നസ്വരത്തെ ബി.ജെ.പി രാഷ്ട്രീയമായി ആയുധമാക്കിയിട്ടുണ്ട്. കോൺഗ്രസിനെ കോൺഗ്രസ് തന്നെ തുറന്നുകാട്ടുകയാണെന്നാണ് ബി.ജെ.പി ഇതിനോട് പ്രതികരിച്ചത്. ഇന്ത്യ കൈവരിക്കുന്ന ആഗോള പുരോഗതിയും വിജയങ്ങളും ദഹിക്കാത്ത ‘മുഖം തിരിഞ്ഞു നിൽക്കുന്ന അമ്മാവൻ’ നിലപാടാണ് ചിദംബരത്തിന്റേതെന്ന് ബിജെപി പരിഹസിച്ചു. അനാവശ്യമായി സർക്കാരിന്‍റെ നയതന്ത്ര ശ്രമങ്ങളെ കുറ്റപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും ബിജെപി ആരോപിച്ചു.

