ദുബായ്: ആറ് ഗൾഫ് രാജ്യങ്ങളിലേക്ക് ഒറ്റ വിസയിൽ യാത്ര ചെയ്യാൻ അവസരമൊരുക്കുന്ന ‘ജിസിസി ഗ്രാൻഡ് ടൂറിസ്റ്റ് വിസ’ പദ്ധതി ഉടൻ യാഥാർത്ഥ്യമാകുമെന്ന് ഗൾഫ് സഹകരണ കൗൺസിൽ (GCC) സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി അറിയിച്ചു. 2026 സെപ്റ്റംബർ 6-ന് റിയാദിൽ നടന്ന ‘സെക്യൂരിറ്റി ആൻഡ് ഹിസ്റ്ററി ഡയലോഗ് 2026’ കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പദ്ധതി നടപ്പാകുന്നതോടെ യുഎഇ, സൗദി അറേബ്യ, ബഹ്റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നീ ആറ് രാജ്യങ്ങളും ഒരൊറ്റ വീസയിൽ സന്ദർശിക്കാൻ സാധിക്കും. യൂറോപ്പിലെ ഷെങ്കൻ വീസയ്ക്ക് സമാനമായ രീതിയിലാണ് ജിസിസി ഗ്രാൻഡ് ടൂറിസ്റ്റ് വീസ വിഭാവനം ചെയ്തിരിക്കുന്നത്. 2023 ഒക്ടോബറിൽ ജിസിസി ടൂറിസം മന്ത്രിമാർ പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു. തുടർന്ന് ആഭ്യന്തര മന്ത്രിമാരും പദ്ധതിക്ക് അനുമതി നൽകി. നിലവിൽ വീസ നടപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
അതേസമയം, വീസയുടെ നിരക്ക്, കാലാവധി, അപേക്ഷാ രീതി, ഔദ്യോഗികമായി ആരംഭിക്കുന്ന തീയതി തുടങ്ങിയ വിശദാംശങ്ങൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ജിസിസി രാജ്യങ്ങൾക്കിടയിലെ യാത്ര കൂടുതൽ എളുപ്പമാക്കുന്നതിനൊപ്പം മേഖലയെ ഒരു ഏകീകൃത ടൂറിസം കേന്ദ്രമായി ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വിനോദസഞ്ചാരികളുടെ എണ്ണം വർധിപ്പിക്കാനും ഗൾഫ് രാജ്യങ്ങളിലെ ടൂറിസം മേഖലയുടെ വളർച്ചയ്ക്ക് കൂടുതൽ വേഗം നൽകാനും ഗ്രാൻഡ് ടൂറിസ്റ്റ് വീസ സഹായിക്കുമെന്നാണ് പ്രതീക്ഷ

