ചെങ്ങന്നൂർ: ഇ.ഡി റിപ്പോർട്ട് സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിൽ ക്ഷുഭിതനായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ചോദ്യങ്ങളോട് കടുത്ത അമർഷം പ്രകടിപ്പിച്ച അദ്ദേഹം, “പുറത്തു നിൽക്കടോ അങ്ങോട്ട്, നിങ്ങളെന്താ ബാത്ത് റൂമിലേക്ക് വരികയാണോ? ഇവിടെ വന്നത് ബാത്ത് റൂമിൽ പോകാനാണ്, നിങ്ങളെ കാണാനല്ല” എന്ന് മാധ്യമങ്ങളോട് കയർത്തു സംസാരിക്കുകയായിരുന്നു. ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിൽ വച്ചായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്ന് കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിൽ വിശ്രമിക്കാൻ കയറിയതായിരുന്നു പ്രതിപക്ഷ നേതാവ്. അവിടെ കാത്തുനിന്ന മാധ്യമ പ്രവർത്തകർ അദ്ദേഹത്തോട് കൈക്കൂലി കൈപ്പറ്റിയെന്ന ഇ.ഡി റിപ്പോർട്ടിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ക്ഷുഭിതനായുള്ള പ്രതികരണം.
പിണറായി വിജയനും മകൾ ടി. വീണയ്ക്കും മുൻമന്ത്രിയും മരുമകനുമായ മുഹമ്മദ് റിയാസിനുമെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്നാണ് ഇ.ഡിയുടെ ആവശ്യം. സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയൻ മകൾ വഴി 3.28 കോടി കൈക്കൂലി വാങ്ങിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. വീണയുടെ ഭർത്താവായ മുൻമന്ത്രി പി.എ മുഹമ്മദ് റിയാസ് എംഎൽഎ കൈക്കൂലി വാങ്ങാനും ഇത് വീണയും സുഹൃത്തുക്കളും വഴി ദുബൈയിലേക്ക് കടത്താനും നേതൃത്വം നൽകിയെന്ന ഗുരുതര ആരോപണവും കത്തിലുണ്ട്. സ്ഥാപനങ്ങൾ ഉൾപ്പടെ 12 പേരുടെ പട്ടികയാണ് കത്തിലുള്ളത്. അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ഇ.ഡി സംസ്ഥാന പോലീസ് മേധാവിക്ക് കത്തു നൽകിയിട്ടുണ്ട്.
അതേസമയം സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാടിൽ അഴിമതി നിരോധന നിയമപ്രകാരം പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസ് എടുക്കണമെന്ന ഇ.ഡിയുടെ കത്തിൽ നിയമപരിശോധന പൂർത്തിയായ ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. ഇതിൽ രാഷ്ട്രീയം ഇല്ലെന്നും തീരുമാനം വൈകാതെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രാഷ്ട്രീയ പാർട്ടികൾ കമ്പനികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പണം വാങ്ങുന്നത് സാധാരണമാണ്. എന്നാൽ അതിൽ നിന്ന് വ്യത്യസ്‌തമായ കേസ് ആണ് ഇതെന്നും വി.ഡി സതീശൻ പറഞ്ഞു. ഈ കേസ് മാത്രമല്ല. ഇ.ഡി കൈമാറിയ തെളിവിൽ ഗൗരവകരമായ കാര്യങ്ങളുണ്ട്. ഇക്കാര്യങ്ങളിൽ നിയമപരമായ പരിശോധന നടത്തേണ്ടതുണ്ട്. ഇ.ഡിയാണ് അയച്ചത് എന്നതുകൊണ്ട് അത് പറ്റില്ലെന്ന് പറഞ്ഞ് തിരിച്ചയക്കാൻ സർക്കാരിന് പറ്റുമോയെന്നും സതീശൻ ചോദിച്ചു.
സോണിയ ഗാന്ധിക്കെതിരെയും രാഹുലിനെതിരെയും കേന്ദ്ര ഏജൻസികൾ കേസ് എടുത്തപ്പോൾ കോൺഗ്രസ് നിയമപരമായാണ് നേരിട്ടത്. അവർ തെളിവെടുപ്പിന് മണിക്കൂറുകൾ ഹാജരായില്ലേ. 55 മണിക്കൂറാണ് ചോദ്യം ചെയ്‌തത്. അതിന്റെ പേരിൽ ഡൽഹിയിലെ കോൺഗ്രസ് പ്രവർത്തകർക്ക് ഇ.ഡിയുടെ വാഹനം അടിച്ചു തകർക്കാമായിരുന്നു. എന്നാൽ അത് ചെയ്‌തില്ല. അന്വേഷണവുമായി പൂർണമായി സഹകരിക്കുകയാണ് ചെയ്തതത്. അതിൽ രാഷ്ട്രീയം വന്നപ്പോൾ രാഷ്ട്രീയം ചൂണ്ടിക്കാണിച്ചു. അതിൽ എന്താണ് തെറ്റെന്നും സതീശൻ ചോദിച്ചു.

