ഒട്ടാവ: കാനഡയിൽനിന്ന് ഇന്ത്യക്കാരെ നാടുകടത്തുന്നത് വർദ്ധിക്കുന്നു. കുടിയേറ്റ നിയമങ്ങൾ കർശനമാക്കുന്നതിൻ്റെ ഭാഗമായാണ് ഈ പുറത്താക്കൽ. കാനഡ ബോർഡർ സർവീസസ് ഏജൻസി (CBSA) പുറത്തുവിട്ട ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം, 2026 ജനുവരി മുതൽ ജൂൺ വരെയുള്ള ആദ്യ ആറുമാസത്തിനിടെ 3,323 ഇന്ത്യൻ പൗരന്മാരെയാണ് കാനഡയിൽ നിന്ന് തിരിച്ചയച്ചത്.
കാനഡ ബോർഡർ സർവീസസ് ഏജൻസിയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം മൊത്തം 3,779 ഇന്ത്യക്കാരെയാണ് ഇന്ത്യയിലേക്ക് അയച്ചത്. മുൻ വർഷങ്ങളിൽ കാനഡയിൽ നിന്ന് ഏറ്റവും കൂടുതൽ നാടുകടത്തപ്പെട്ടിരുന്നത് മെക്സിക്കോയിൽ നിന്നുള്ളവരായിരുന്നെങ്കിൽ ഈ വർഷത്തെ കണക്കുകൾ പ്രകാരം ഇന്ത്യക്കാരാണ് ഇപ്പോൾ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ഔദ്യോഗിക കണക്കുകൾ പ്രകാരം നിലവിൽ കാനഡയിൽ നിന്ന് പുറത്താക്കൽ നടപടി നേരിടുന്നവരിൽ ഏറ്റവുമധികം ഉള്ളത് ഇന്ത്യക്കാരാണ്.
കാനഡ സർക്കാർ കുടിയേറ്റ നിയമങ്ങൾ കൂടുതൽ കർശനമാക്കിയതാണ് ഇന്ത്യക്കാർക്കെതിരെയുള്ള നടപടികൾ വർദ്ധിക്കാൻ പ്രധാന കാരണം. സ്റ്റഡി വിസ, വർക്ക് പെർമിറ്റ് അല്ലെങ്കിൽ വിസിറ്റിംഗ് വിസ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്തവർ. വിസ നിയമങ്ങൾ പാലിക്കാതിരിക്കുകയും പെർമിറ്റുകളിൽ അനുവദിച്ചതിലധികം ജോലി ചെയ്യുകയും ചെയ്യുന്നവർ. വിസ തട്ടിപ്പുകളിലും വ്യാജ രേഖകളിലും ഉൾപ്പെട്ടവർ എന്നിവരെയാണ് കൂടുതൽ മടക്കി അയയ്‌ക്കുന്നത്.

