Friday, May 1, 2026
Home » സമത്വത്തിന്റെ മേശ
കവിത - സമത്വത്തിന്റെ മേശ

സമത്വത്തിന്റെ മേശ

കവിത

by Editor

ഇത് ഒരു ഭക്ഷണസമയം അല്ല.
ഇത് സമത്വത്തിന്റെ മേശയാണ്.

തൊഴിലിന്റെ പൊടിയും
വിയർപ്പിന്റെ ഉപ്പും
കൈകളിൽ ഒട്ടിയവ.
ഒരേ പാത്രത്തിൽ
ഒരേ അളവിൽ
ചോറ് വീഴുന്നു.

ഇവിടെ
നിറങ്ങൾ വേർപിരിയുന്നില്ല,
മുഖങ്ങൾക്കിടയിൽ
അതിരുകൾ വരയ്ക്കപ്പെടുന്നില്ല.

കാർ ടയറുകളുടെ കൂമ്പാരത്തിന് മുന്നിൽ
രാജകീയമെന്നൊന്നുമില്ലാത്ത സിംഹാസനങ്ങൾ,
പ്ലാസ്റ്റിക് കസേരകൾ.
അവയിൽ ഇരുന്ന്
ആഫ്രിക്ക
തന്റെ ഏറ്റവും വലിയ പാഠം
നിശ്ശബ്ദമായി പഠിപ്പിക്കുന്നു:

വിശപ്പിന് ഭാഷയില്ല.
മനുഷ്യനു വംശമില്ല.

ഞാൻ അതിഥിയല്ല,
രക്ഷകനുമല്ല,
ഒരു പങ്കാളിയായി മാത്രം ഇരിക്കുന്നു.

എന്റെ കൈയിൽ
കരുണയുടെ അളവുകോൽ ഇല്ല,
പങ്കുവയ്ക്കലിന്റെ
സ്വാഭാവികത മാത്രം.

ഇവിടെ ദാനം
മുകളിൽ നിന്ന് താഴേക്ക് ഒഴുകുന്നില്ല.
ചോറ് പോലെ
വട്ടം കറങ്ങി
എല്ലാവരിലേക്കും എത്തുന്നു.

ഇതാണ് ആഫ്രിക്ക.
ഫോട്ടോയിൽ കാണാത്തത്
മനുഷ്യന്റെ ഉയരം.
ഇവിടെ അത് അളക്കുന്നത്
ഹൃദയത്തിന്റെ താഴ്ന്ന നിലയിൽ നിന്ന്
കുനിഞ്ഞിറങ്ങാനുള്ള
കഴിവിലാണ്.

ലീലാമ്മ തോമസ്, ബോട്സ്വാന.

Send your news and Advertisements

You may also like

error: Content is protected !!