Wednesday, July 29, 2026
Home » “വേരുകളും ചിറകുകളും”
"വേരുകളും ചിറകുകളും"

“വേരുകളും ചിറകുകളും”

by Editor

ജീവിതം ചിലപ്പോൾ പുസ്തകങ്ങളെക്കാൾ വിചിത്രമായ കഥകളാണ് എഴുതിവെക്കുന്നത്. ആ കഥകൾ വായിച്ചുതീർന്ന ശേഷമാണ്, അതിലെ കഥാപാത്രം നമ്മളായിരുന്നുവെന്ന് തിരിച്ചറിയുന്നത്.

പലപ്പോഴും ഞാൻ എന്നോടുതന്നെ ചോദിച്ചിട്ടുള്ള ഒരു ചോദ്യമുണ്ട്.
എങ്ങനെയാണ് എന്റെ പുസ്തകശേഖരം ജനിച്ചത്?
ആ ചോദ്യത്തിന് ഇന്നും വ്യക്തമായ ഉത്തരമില്ല. ചില യാത്രകൾക്ക് കാരണങ്ങൾ പറയാനാകില്ല; അവ സംഭവിക്കുക മാത്രമാണ് ചെയ്യുന്നത്.

എഴുത്തും വായനയും എന്റെ ലോകത്തിന്റെ ഭാഗമല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു.
കുഞ്ഞായിരിക്കുമ്പോൾ അച്ഛൻ ഒരിക്കൽ ചോദിച്ചു:
“വലുതായാൽ ആരാകാനാണ് നിനക്കിഷ്ടം?”
ഒരു മടിയുമില്ലാതെ ഞാൻ പറഞ്ഞു:
“പാടത്ത് പൂട്ടുന്ന നല്ലൊരു കന്നുതെളിക്കാരൻ.”
അന്ന് എന്റെ സ്വപ്നങ്ങൾക്ക് മണ്ണിന്റെ മണമായിരുന്നു.

കാലുകൾ ചെരുപ്പറിയാത്ത ബാല്യം… മഴവെള്ളത്തിൽ സ്വന്തം മുഖം കണ്ട സന്തോഷം… കാറ്റിനോടും മരങ്ങളോടും വയലുകളോടും സംസാരിച്ചിരുന്ന നിഷ്കളങ്ക ദിനങ്ങൾ… മനസ്സിൽ തോന്നിയത് അതേപടി പറയാൻ മടിയില്ലാതിരുന്ന പ്രായം. പ്രകൃതിയിൽ നിന്ന് ആവശ്യത്തിനുള്ളത് മാത്രം സ്വീകരിക്കുകയും, ബാക്കിയെല്ലാം അതിന്റെ സ്വന്തമായി വിടുകയും ചെയ്തിരുന്ന ജീവിതം.

പിന്നീട് കാലം എന്നെ കൈപിടിച്ച് മറ്റൊരു ഭൂമിയിലേക്ക് കൊണ്ടുപോയി.
മണ്ണിന്റെ മണത്തിനു പകരം കോൺക്രീറ്റിന്റെ ഗന്ധം നിറഞ്ഞ വഴികൾ.
പരിചിതമായ മുഖങ്ങൾക്കു പകരം അപരിചിതമായ തിരക്കുകൾ.
എന്തിനാണ് ഞാൻ ആ നാടുവിട്ടത്?
എന്തിനാണ് ഈ അന്യദേശജീവിതം?
ഈ ചോദ്യങ്ങൾക്ക് ഇന്നും എന്റെ മറുപടി മൗനമാണ്.
കാരണം ചില വേദനകൾക്ക് ഭാഷയില്ല.

കാലം കടന്നുപോയപ്പോൾ, ഒരിക്കൽ എന്റെ ജീവിതത്തിൽ ഇടമില്ലാതിരുന്ന പുസ്തകങ്ങൾ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരായി. എഴുത്തുകാരെ ഞാൻ കാണാതെ സ്നേഹിക്കാൻ പഠിച്ചു. വായനക്കാരെ കാണുമ്പോൾ ബന്ധുക്കളെ കണ്ട സന്തോഷം തോന്നി. യാത്രകൾ ദൂരങ്ങൾ അളക്കാനുള്ളതല്ല, മനുഷ്യരെ കണ്ടെത്താനുള്ളതാണെന്ന് മനസ്സിലായി. സൗഹൃദങ്ങൾ ജീവിതത്തിന്റെ ഏറ്റവും വലിയ സമ്പത്താണെന്നും തിരിച്ചറിഞ്ഞു.

അങ്ങനെ, അറിയാതെ തന്നെ “വിപഞ്ചിക ഗ്രന്ഥശാല” എന്റെ ഉള്ളിൽ മുളച്ചു.
അത് ഞാൻ സൃഷ്ടിച്ചതല്ല.
ജീവിതം എന്നിലൂടെ എഴുതിയ ഒരു അധ്യായമായിരുന്നു അത്.
ഇന്ന് ഞാൻ വിശ്വസിക്കുന്നത് വളരെ ലളിതമായ ഒരു സത്യമാണ്.
ജീവിതത്തെ കഴിയുന്നത്ര ആസ്വദിച്ച് ജീവിക്കുക.

പരാതികളേക്കാൾ നന്ദി കൂടുതലാകുമ്പോൾ മനസ്സ് ഭാരം കുറയും.
പരിഭവങ്ങളേക്കാൾ സ്നേഹം കൂടുതലാകുമ്പോൾ യാത്ര മനോഹരമാകും.
ഈ ഭൂമിയിലെ നമ്മുടെ സഞ്ചാരം ക്ഷണികമാണ്. അതുകൊണ്ട്, ഒപ്പം നടക്കുന്നവരുടെ ചിരി മങ്ങാൻ നമ്മൾ കാരണമാകാതിരിക്കട്ടെ.
അവസാനം മനുഷ്യൻ ഓർമ്മിക്കപ്പെടുന്നത് അയാൾ ശേഖരിച്ച സമ്പത്തിന്റെ പേരിലല്ല; അയാൾ പങ്കുവെച്ച സ്നേഹത്തിന്റെ പേരിലാണ്.

അതുകൊണ്ടാവാം ഇന്ന് പുസ്തകങ്ങളുടെ ഇടയിൽ ഞാൻ എന്നെത്തന്നെ തിരയുന്നത്.
ഓരോ പുസ്തകവും ഒരു കണ്ണാടിപോലെ, ഓരോ യാത്രയും ഒരു തിരിച്ചുവരവുപോലെ, ഓരോ സൗഹൃദവും ജീവിതം വീണ്ടും തുടങ്ങാമെന്ന പ്രത്യാശപോലെ തോന്നുന്നു.

ഒടുവിൽ, തിരിഞ്ഞുനോക്കുമ്പോൾ തോന്നുന്നത് ഒന്നു മാത്രം—
നാം ജീവിതത്തെ തിരഞ്ഞില്ല; ജീവിതമാണ് നമ്മളെ തിരഞ്ഞെടുത്തത്.

ഉണ്ണിസാൻ

Send your news and Advertisements

You may also like

error: Content is protected !!