മുംബൈ: 2029-ന് മുൻപ് എൻ.ഡി.എ ഭരണത്തിലുള്ള 21 സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് (യു.സി.സി) നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുംബൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 25 വർഷത്തെ ജനസേവനത്തെ മുൻനിർത്തി സംഘടിപ്പിക്കുന്ന ‘സേവാ സങ്കൽപ് അഭിയാൻ’ പരിപാടിയുടെ ഭാഗമായാണ് വാർത്താ സമ്മേളനം വിളിച്ചുചേർത്തത്.
മതം ഏതായാലും വിവാഹം, വിവാഹമോചനം, സ്വത്ത് അവകാശം, ദത്തെടുക്കൽ എന്നിവയിലെല്ലാം രാജ്യത്തെ എല്ലാ പൗരന്മാർക്കും ഒരേ നിയമം ഉറപ്പാക്കുക എന്നതാണ് ഏകീകൃത സിവിൽ കോഡിന്റെ ലക്ഷ്യം. ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിനകം തന്നെ ഏകീകൃത സിവിൽ കോഡ് നിയമനിർമ്മാണവുമായി മുന്നോട്ട് പോയിട്ടുണ്ട്. മധ്യപ്രദേശ് ഇതിനായി പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളും ഇതിനായുള്ള ഡ്രാഫ്റ്റിംഗ് കമ്മിറ്റികൾക്ക് രൂപം നൽകിയിട്ടുണ്ട്.
ഏകീകൃത സിവിൽ കോഡ് (UCC) നടപ്പിലാക്കുമ്പോൾ ഗോത്രവർഗ്ഗക്കാരുടെ ആചാരങ്ങളെയും പാരമ്പര്യങ്ങളെയും അത് ബാധിക്കുമെന്ന പ്രതിപക്ഷത്തിന്റെ പ്രചാരണം വെറും കെട്ടുകഥയാണെന്ന് അദ്ദേഹം പറഞ്ഞു. ഗോത്രവിഭാഗങ്ങളെ ഇതിൽ നിന്ന് ഒഴിവാക്കുമെന്നും ഗുജറാത്ത്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇതിനായി പ്രത്യേക വ്യവസ്ഥകൾ ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നരേന്ദ്ര മോദി പൊതുരംഗത്ത് (മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും) 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ രാജ്യവ്യാപകമായി ഒരു മാസം നീണ്ടുനിൽക്കുന്ന ജനസമ്പർക്ക പരിപാടി സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി രക്തദാന ക്യാമ്പുകൾ, ‘മേരെ സപ്നോ കാ ഭാരത്’ മത്സരങ്ങൾ, പ്രാദേശിക ഭാഷകളിലുള്ള സംഗീത നാടകങ്ങൾ എന്നിവ സംഘടിപ്പിക്കും.
രാജ്യത്തുനിന്നും നിയമവിരുദ്ധ കുടിയേറ്റക്കാരെ പൂർണ്ണമായും പുറത്താക്കുമെന്നും, ഭീകരവാദത്തിനെതിരെ സർക്കാർ ‘സീറോ ടോളറൻസ്’ നയമാണ് സ്വീകരിക്കുന്നതെന്നും അമിത് ഷാ ഈ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ ബാധിച്ചിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കൽ, നക്സലിസം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ അശാന്തി എന്നീ മൂന്ന് പ്രധാന പ്രശ്നങ്ങൾക്ക് മോദി സർക്കാർ പരിഹാരം കണ്ടതായി അദ്ദേഹം അവകാശപ്പെട്ടു. ഇന്ത്യൻ സൈനികർക്കോ പൗരന്മാർക്കോ നേരെയുണ്ടാകുന്ന ഭീകരാക്രമണങ്ങൾക്ക് ശക്തമായ മറുപടി നൽകാൻ തക്കവണ്ണം രാജ്യത്തിന്റെ പ്രതിരോധ നയം മാറിയതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ചൈനയും തമ്മിൽ യഥാർത്ഥ നിയന്ത്രണ രേഖയിലെ (LAC) പിന്മാറ്റത്തെക്കുറിച്ച് നടത്തുന്ന ചർച്ചകളുടെ വിവരങ്ങൾ പരസ്യപ്പെടുത്താനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യസുരക്ഷയെയും സൈന്യത്തെയും ബാധിക്കുന്ന ഇത്തരം തന്ത്രപ്രധാനമായ വിഷയങ്ങളെ രാഷ്ട്രീയവൽക്കരിക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

