കീവ്: റഷ്യൻ ഡ്രോൺ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബ്രിട്ടിഷ് മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും മുതിർന്ന യൂറോപ്യൻ നേതാക്കളും. ഇന്നലെ (സെപ്റ്റംബർ 13-ന്) യുക്രെയ്നിലെ കീവിൽ നടന്ന ഒരു സുരക്ഷാ കോൺഫറൻസിൽ പങ്കെടുത്ത ശേഷം പോളണ്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരുടെ ട്രെയിൻ പാതയ്ക്ക് തൊട്ടുപിന്നാലെയാണ് റഷ്യൻ ആക്രമണം ഉണ്ടായത്.
യുക്രെയ്ൻ-പോളണ്ട് അതിർത്തിയിലെ യാഹോദിൻ (Yahodyn) റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന കീവ് – വാർസോ പാസഞ്ചർ ട്രെയിനിന് നേരെയാണ് റഷ്യൻ ആക്രമണം ഉണ്ടായത്. യുക്രെയ്ൻ തലസ്ഥാനമായ കീവിൽനിന്ന് പോളണ്ട് തലസ്ഥാനമായ വാർസോയിലേക്ക് സാധാരണ ജനങ്ങളുമായി സർവീസ് നടത്തുന്ന ഈ ട്രെയിനിൽ 206 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പോളിഷ് അതിർത്തിയിൽനിന്ന് വെറും 2 കിലോമീറ്റർ മാത്രം അകലെവച്ചാണ് ട്രെയിനിന്റെ ലോക്കോമോട്ടീവിലേക്ക് (എഞ്ചിൻ) റഷ്യൻ ജെറ്റ് പവർ ഡ്രോൺ വന്നിടിച്ചത്. ആക്രമണത്തിന് ഏകദേശം 15 മിനിറ്റ് മുൻപ് തന്നെ പാസഞ്ചർ ട്രെയിനിലെ മുഴുവൻ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാൻ സാധിച്ചതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ആർക്കും പരിക്കേറ്റിട്ടില്ല
ഈ പാസഞ്ചർ ട്രെയിനിനു സമീപമുണ്ടായിരുന്ന മറ്റൊരു ചാർട്ടേഡ് ട്രെയിനിൽ ബോറിസ് ജോൺസൺ, സ്വീഡൻ മുൻ പ്രധാനമന്ത്രി കാൾ ബിൽറ്റ്, മുൻ സി.ഐ.എ ഡയറക്ടർ ഡേവിഡ് പെട്രേയസ്, മറ്റ് യൂറോപ്യൻ സുരക്ഷാ ഉപദേശകർ അടക്കമുള്ള പ്രമുഖരുണ്ടായിരുന്നു. റഷ്യൻ വ്യോമാക്രമണ ഭീഷണിയെക്കുറിച്ച് യുക്രെയ്ൻ ഇന്റലിജൻസിന് മുൻകൂട്ടി വിവരം ലഭിച്ചതിനാൽ വി.ഐ.പികൾ സഞ്ചരിച്ച ട്രെയിനിന്റെ സമയം തത്സമയം മാറ്റുകയും നിശ്ചിത സമയത്തിന് മുൻപ് തന്നെ അതിർത്തി കടത്തിവിടുകയും ചെയ്തു. ഈ ട്രെയിൻ സ്റ്റേഷൻ വിട്ട് മിനിറ്റുകൾക്കകമാണ് അടുത്ത ട്രാക്കിലുണ്ടായിരുന്ന കീവ് – വാർസോ പാസഞ്ചർ ട്രെയിനിലേക്ക് ഡ്രോൺ പതിച്ചത്. റഷ്യയുടെ യഥാർത്ഥ ലക്ഷ്യം ഈ വി.ഐ.പി ട്രെയിൻ ആയിരുന്നിരിക്കാം എന്നാണ് യുക്രെയ്ൻ റെയിൽവേ സംശയിക്കുന്നത്.
നാറ്റോ (NATO) അംഗരാജ്യമായ പോളണ്ടിന്റെ അതിർത്തിക്ക് തൊട്ടടുത്ത് നടന്ന ഈ ആക്രമണത്തെ “വന്യവും അർത്ഥശൂന്യവുമായ ആക്രമണം” എന്നാണ് ബോറിസ് ജോൺസൺ വിശേഷിപ്പിച്ചത്. റഷ്യ യുദ്ധം യൂറോപ്പിന്റെ പടിവാതിൽക്കൽ എത്തിച്ചിരിക്കുകയാണെന്ന് പോളണ്ടും യുക്രെയ്നും കുറ്റപ്പെടുത്തി.

