സൂറിച്ച്: ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയുടെ വിവാദപരമായ പുതിയ സ്വകാര്യ നിക്ഷേപ പദ്ധതിക്കെതിരെ യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫ (UEFA). ഈ നീക്കവുമായി മുന്നോട്ടുപോയാൽ ഭാവിയിൽ ഫിഫ നടത്തുന്ന ലോകകപ്പ് ഉൾപ്പെടെയുള്ള ഒരു ടൂർണമെന്റിലും പങ്കെടുക്കില്ലെന്ന ബഹിഷ്കരണ ഭീഷണിയുമായി യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫ രംഗത്തെത്തി. ലോക ചാമ്പ്യന്മാരായ സ്പെയിൻ ഉൾപ്പെടെ യുവേഫയിലെ 55 അംഗ രാജ്യങ്ങളും ഈ തീരുമാനത്തിൽ ഒറ്റക്കെട്ടാണെന്ന് അടിയന്തര യോഗത്തിന് ശേഷം ഭരണസമിതി വ്യക്തമാക്കി.
ഫിഫ നടത്തുന്ന ലോകകപ്പ് അടക്കമുള്ള ടൂർണമെന്റുറുകളുടെ വാണിജ്യ അവകാശങ്ങൾ കൈകാര്യം ചെയ്യാനായി ഫിഫ ഫോർവേഡ് എൻ്റർപ്രൈസ് എന്ന പുതിയ ഉപകമ്പനി ആരംഭിക്കാനാണ് ഇൻഫാൻ്റിനോ പദ്ധതിയിട്ടത്. 20 ബില്യൺ ഡോളർ മൂല്യം കണക്കാക്കുന്ന ഈ പുതിയ സ്ഥാപനത്തിൻ്റെ 20 ശതമാനം ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് വിറ്റഴിച്ച് 4.2 ബില്യൺ ഡോളർ സ്വരൂപിക്കാനായിരുന്നു നീക്കം. ഈ പദ്ധതിയിലൂടെ ഫിഫയിലെ അംഗ രാജ്യങ്ങൾക്ക് നൽകുന്ന വാർഷിക ധനസഹായം കുത്തനെ കൂട്ടാമെന്ന വാഗ്ദാനം മുന്നോട്ടുവെച്ചാണ് പ്രസിഡൻ്റ് അംഗീകാരം നേടാൻ ശ്രമിച്ചത്. യു.എസ് ബാങ്കായ ജെ.പി മോർഗനും, ഡൊണാൾഡ് ട്രംപിന്റെ മരുമകന്റെ സഹോദരനായ ജാഷുവാ കുഷ്നറുടെ ‘ത്രൈവ് ക്യാപിറ്റൽ’ എന്ന സ്ഥാപനവുമാണ് ഇതിന് പിന്നിലുള്ളതെന്നാണ് പ്ര്രഹ് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എന്നാൽ ഫുട്ബോളിൻ്റെ ആത്മാവിനെ കച്ചവടം ചെയ്യാൻ അനുവദിക്കില്ലെന്ന ശക്തമായ നിലപാടിലാണ് യുവേഫ. ലോകകപ്പ് ഉൾപ്പെടെയുള്ള വലിയ മത്സരങ്ങൾ ലാഭത്തിന് വേണ്ടിയുള്ള നിക്ഷേപ പദ്ധതിയല്ലെന്നും അത് ഫുട്ബോൾ ലോകത്തിൻ്റെ മഹത്തായ പാരമ്പര്യമാണെന്നും യുവേഫ ഓർമ്മിപ്പിച്ചു. ബാഹ്യ നിക്ഷേപകർ എത്തുന്നതോടെ ഫുട്ബോളിൻ്റെ സ്വഭാവം തന്നെ മാറും. കളിയുടെ വളർച്ചയേക്കാൾ നിക്ഷേപകരുടെ ലാഭവിഹിതത്തിനായിരിക്കും പിന്നീട് മുൻഗണന നൽകേണ്ടി വരിക എന്നും വരുംതലമുറയ്ക്കായി സൂക്ഷിക്കേണ്ട ഈ പാരമ്പര്യം വിറ്റഴിക്കാൻ ആർക്കും അവകാശമില്ലെന്നും അടിയന്തര യോഗത്തിന് ശേഷം യുവേഫ വ്യക്തമാക്കി.
വടക്കേ അമേരിക്കൻ ഫുട്ബോൾ സമിതിയായ CONCACAF, ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (AFC) എന്നിവരും ഫിഫയുടെ ഈ നീക്കത്തെ പരസ്യമായി തള്ളിക്കളഞ്ഞു. യൂറോപ്യൻ യൂണിയൻ (EU) കായിക വിഭാഗവും യുവേഫയുടെ ഈ ശക്തമായ നിലപാടിനെ പൂർണ്ണമായി പിന്തുണച്ചിട്ടുണ്ട്. ഇൻഫാന്റിനോയുടെ ഈ നിർദേശം അംഗരാജ്യങ്ങൾ വോട്ടെടുപ്പിലൂടെ പാസാക്കുകയാണെങ്കിൽ, വരാനിരിക്കുന്ന പുരുഷ-വനിതാ ലോകകപ്പുകളും ക്ലബ് ലോകകപ്പും ഉൾപ്പെടെയുള്ള എല്ലാ പ്രധാന ഫിഫ മത്സരങ്ങളും യൂറോപ്യൻ വമ്പന്മാരില്ലാതെ സംഘടിപ്പിക്കേണ്ടി വരും. കായിക ലോകത്ത് വൻ പിളർപ്പിന് വഴിവെച്ചേക്കാവുന്ന ഈ തർക്കം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകാനാണ് സാധ്യത.

