ടെഹ്റാൻ: യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾക്കൊപ്പം ഇറാൻ്റെ പുതിയ പരമോന്നത നേതാവ് മുജ്‌താബ ഖമേനിയുടെ ചിത്രവും. മഷാദിലെ (Mashhad) ഒരു മ്യൂറലിലും ചില പോസ്റ്ററുകളിലും കൊല്ലപ്പെട്ട മറ്റ് ഇറാനിയൻ നേതാക്കളുടെ ചിത്രങ്ങൾക്കൊപ്പമാണ് മുജ്‌താബയുടെ ചിത്രവും ഉൾപ്പെട്ടിരിക്കുന്നത്. ഇറാൻ്റെ പുതിയ പരമോന്നത നേതാവ് മുജ്‌താബ ഖൊമേനിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് വ്യത്യസ്ഥ വാർത്തകൾ പുറത്തു വരുന്നതിനിടെ പുതുതായി അനാവരണം ചെയ്യപ്പെട്ട ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ ചിത്രത്തിൽ മുജ്‌താബയുടെയും ചിത്രം ഉൾപ്പെട്ടതാണ് സംശയം ബലപ്പെടാൻ കാരണം.
ചിത്രത്തിന്റെ അനാവരണച്ചടങ്ങിൽ ഐആർജിസിയുടെ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു. യുദ്ധം ആരംഭിച്ച ഫെബ്രുവരി 28 നുണ്ടായ യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖൊമേനിയുടെത് ഉൾപ്പെടെ നിരവധി പേരുടെ ചിത്രങ്ങൾ ഇതിലുണ്ട്. അനാവരണച്ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നിലവിലെ പരമോന്നത നേതാവ് എന്ന നിലയ്ക്കാകാം മുജ്‌താബയുടെ ചിത്രം ഉൾപ്പെടുത്തിയിരിക്കുന്നതെന്നും സാമൂഹിക മാധ്യമങ്ങളിൽ ചിലർ അഭിപ്രായപ്പെടുന്നുണ്ട്. യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തിൽ മുജ്താബയ്ക്ക് ഗുരുതമായി പരിക്കേറ്റെന്നും അദ്ദേഹത്തിന് ഭരണ നിർവഹണം സാധ്യമല്ലെന്നുമുള്ള റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു.
അതേസമയം മുജ്‌താബ ഖമേനി കൊല്ലപ്പെട്ടിട്ടില്ലെന്നും എന്നാൽ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിൽ അദ്ദേഹത്തിന് മുഖത്തും കാലുകൾക്കും ഗുരുതരമായ പരിക്കേറ്റിരുന്നു. നിലവിൽ അദ്ദേഹം ചികിത്സയിലാണെന്നും സുഖം പ്രാപിച്ചുവരികയാണെന്നും സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ ഏപ്രിൽ അവസാന വാരത്തിലും പുറത്തുവന്നിട്ടുണ്ട്. അദ്ദേഹം കൊല്ലപ്പെട്ടുവെന്നതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇറാനിൽ നിന്നും ഇതുവരെ പുറത്തുവന്നിട്ടുമില്ല. ഇറാൻ അധികൃതർ അദ്ദേഹത്തിന് പരിക്കേറ്റതായി സൂചിപ്പിക്കുന്നുണ്ടെങ്കിലും, അദ്ദേഹം മരിച്ചുവെന്ന വാർത്തകൾ ഇതുവരെ ശരിവെച്ചിട്ടില്ല.
പാക്കിസ്ഥാനിലേക്കുള്ള യുഎസ് പ്രതിനിധി സംഘത്തിന്റെ യാത്ര ട്രംപ് റദ്ദാക്കി.

