ടെഹ്റാൻ: കാസ്പിയൻ കടലിൽ വെച്ച് ഇറാനിയൻ ചരക്കുകപ്പലിന് നേരെ യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്. ആക്രമണത്തിൽ കപ്പലിൽ സ്ഫോടനമുണ്ടാകുകയും ഒരു നാവികൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. യുക്രെയ്ൻ്റെ ഈ നടപടി ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിൻ്റെ ലംഘനമാണെന്നും ഇതിന് മറുപടി നൽകാതിരിക്കില്ലെന്നും ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്‌ചി വ്യക്തമാക്കി.
തെഹ്‌റാനിലെ യുക്രെയ്ൻ നയതന്ത്ര പ്രതിനിധിയെ ഇറാൻ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിച്ചു. ഈ വിഷയം ഇറാൻ വിദേശകാര്യമന്ത്രി, റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവുമായും യൂറോപ്യൻ യൂണിയൻ പ്രതിനിധിയുമായും ഫോണിൽ സംസാരിച്ചു. റഷ്യയിലേക്ക് ഡ്രോണുകളും മിസൈൽ ഭാഗങ്ങളും ഉൾപ്പെടെയുള്ള സൈനിക സാമഗ്രികൾ കടത്തുന്ന കപ്പലുകളെയാണ് തങ്ങൾ ലക്ഷ്യമിട്ടതെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയും യുക്രെയ്ൻ ഉദ്യോഗസ്ഥരും വ്യക്തമാക്കി. അന്താരാഷ്ട്ര ഉപരോധങ്ങൾ മറികടന്ന് റഷ്യൻ അധിനിവേശത്തിന് സഹായം നൽകുന്ന ഇത്തരം കപ്പലുകൾ നിയമാനുസൃതമായ സൈനിക ലക്ഷ്യങ്ങളാണെന്നാണ് യുക്രെയ്ന്റെ നിലപാട്.
ജൂലൈ 25-ന് യുക്രെയ്നിലെ ഒഡേസ തുറമുഖത്ത് എം.ജി. എജിഎൻ റാഗ്നർ (MG AGN Ragnar) എന്ന വാണിജ്യ ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായിരുന്നു. കപ്പലില്‍ ഉണ്ടായിരുന്ന 17 പേരില്‍ നാല് പേര്‍ ഇന്ത്യക്കാരെന്ന് വിവരം. ഇന്ത്യക്കാരില്‍ രണ്ട് പേര്‍ സുരക്ഷിതരെന്ന് കീവിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. മറ്റ് രണ്ട് പേരുടെ വിവരങ്ങള്‍ ലഭിച്ചിട്ടില്ല എന്നും എംബസി വ്യക്തമാക്കി. കാണാതായ ഇന്ത്യൻ നാവികർക്കായി യുക്രെയ്ൻ അധികൃതരുമായി സഹകരിച്ച് ഇന്ത്യൻ എംബസി ഊർജിതമായ തിരച്ചിലും രക്ഷാപ്രവർത്തനവും നടത്തിവരികയാണ്.
ഈ സംഭവത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപ് (ജൂലൈ 19-ന്), ഇതേ ഒഡേസ തുറമുഖത്ത് വെച്ച് ‘എം.വി. ഗോൾഡൻ ലിയോ’ (MV Golden Leo) എന്ന മറ്റൊരു ചരക്കുകപ്പലിന് നേരെ റഷ്യൻ മിസൈൽ ആക്രമണം ഉണ്ടായിരുന്നു. ആ കപ്പലിലുണ്ടായിരുന്ന അഞ്ച് ഇന്ത്യക്കാരിൽ നാല് ഇന്ത്യൻ നാവികർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. തുടർച്ചയായുണ്ടാകുന്ന ഇത്തരം ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, കരിങ്കടൽ മേഖലയിലൂടെയുള്ള കപ്പലുകളിൽ ജോലി സ്വീകരിക്കുന്നതിന് മുൻപ് സുരക്ഷാ സാഹചര്യങ്ങൾ കർശനമായി വിലയിരുത്തണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (MEA) നാവികർക്ക് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വാണിജ്യ കപ്പലുകളെ ലക്ഷ്യമിടുന്നതും സാധാരണക്കാരായ ജീവനക്കാരുടെ ജീവൻ അപകടത്തിലാക്കുന്നതും അങ്ങേയറ്റം അപലപനീയമാണെന്ന് ഇന്ത്യ പ്രതികരിച്ചു.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിലേക്ക് കൂടുതൽ രാജ്യങ്ങൾ നേരിട്ട് വലിച്ചിഴക്കപ്പെടുന്നതിന്റെ സൂചനയായാണ് അന്താരാഷ്ട്ര നിരീക്ഷകർ ഈ സംഭവത്തെ വിലയിരുത്തുന്നത്. ഇതോടെ യുഎസ്-ഇറാൻ സംഘർഷം കൂടുതൽ മേഖലകളിലേക്കു വ്യാപിക്കുകയാണെന്ന ആശങ്ക ഉയർന്നു. അതേസമയം, ഹോർമുസ് കടലിടുക്കിൽ മൈനിൽ തട്ടി എണ്ണ ടാങ്കർ തകർന്നു. ഇറാൻ നിശ്ചയിച്ചുനൽകിയ പാത വിട്ടു സഞ്ചരിച്ച കപ്പലാണു തകർന്നതെന്ന് ഇറാനിലെ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ചെങ്കടലിൽ 2 സൗദി എണ്ണ ടാങ്കറുകൾക്കെതിരെ നേരെ വീണ്ടും ഹൂതി വിമതരെന്നു കരുതുന്നവരുടെ ആക്രമണമുണ്ടായി.
ഹോർമുസ് കടലിടുക്ക് കപ്പൽ ഗതാഗതത്തിനായി പൂർണ്ണമായി തുറന്നുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഒമാന്റെ മധ്യസ്ഥതയിൽ ഇറാനും അമേരിക്കയും തമ്മിൽ അണിയറയിൽ സുപ്രധാനമായ ചർച്ചകൾ പുരോഗമിക്കുകയാണ്. വ്യോമാക്രമണം നിർത്തിയെങ്കിലും ഇറാൻ തുറമുഖങ്ങളിലേക്കുള്ള അമേരിക്കയുടെ കപ്പൽ ഉപരോധം ശക്തമായി തുടരുന്നുണ്ട്. ചരക്കുകപ്പലുകൾ പരിശോധിക്കാനും തടയാനും യു.എസ് യുദ്ധക്കപ്പലുകൾ മേഖലയിലുണ്ട്. യുദ്ധ സാഹചര്യം കാരണം ക്രൂഡ് ഓയിൽ വില വലിയ തോതിൽ ഉയർന്നിരുന്നു. എന്നാൽ അമേരിക്ക ആക്രമണം താൽക്കാലികമായി നിർത്തിയതോടെ ആഗോള വിപണിയിൽ എണ്ണവിലയിൽ നേരിയ കുറവ് (ഏകദേശം 5% കുറഞ്ഞ് ബാരലിന് $91 നിലവാരത്തിൽ) രേഖപ്പെടുത്തിയിട്ടുണ്ട്.
ഇറാനെതിരെ തുടർന്നുവന്ന വ്യോമാക്രമണങ്ങൾക്ക് താൽക്കാലിക വിരാമമിട്ട് അമേരിക്ക.

