ഗ്ലാസ്ഗോ: 2026 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടി ഇന്ത്യയ്‌ക്ക് ആദ്യ സ്വര്‍ണ മെഡല്‍ സമ്മാനിച്ച് മീരാബായ് വീണ്ടും ചരിത്രം കുറിച്ചു. ആകെ 190 കിലോഗ്രാം ഉയര്‍ത്തിയാണ് 31-കാരി സ്വര്‍ണനേട്ടം സ്വന്തമാക്കിയത്. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നായി. നേരത്തെ റിഷികാന്ത സിങ് വെള്ളിയും പാരാ പവര്‍ലിഫ്റ്റര്‍ ഝണ്ടു കുമാര്‍ വെങ്കലവും നേടിയിരുന്നു.
സ്നാച്ചിൽ 85 കിലോഗ്രാമും ക്ലീൻ ആൻഡ് ജെർക്കിൽ 105 കിലോഗ്രാമും ഉൾപ്പെടെ ആകെ 190 കിലോഗ്രാം ഭാരം ഉയർത്തിയാണ് മീരാബായ് സ്വർണം നേടിയത്. സ്നാച്ചിൽ താരം കുറിച്ച 85 കിലോഗ്രാം പുതിയ കോമൺവെൽത്ത് ഗെയിംസ് റെക്കോർഡാണ്. കോമൺവെൽത്ത് ഗെയിംസിൽ മീരാബായ് ചാനുവിന്റെ തുടർച്ചയായ മൂന്നാം സ്വർണ്ണനേട്ടമാണിത്. 2018 (ഗോൾഡ് കോസ്റ്റ്), 2022 (ബർമിംഗ്ഹാം) പതിപ്പുകളിലും താരം സ്വർണം നേടിയിരുന്നു. ഇതോടെ നാല് കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ നിന്ന് ഒരു വെള്ളിയും മൂന്ന് സ്വര്‍ണവും ഉള്‍പ്പെടെ നാല് മെഡലുകള്‍ എന്ന അപൂര്‍വ നേട്ടവും ഇന്ത്യന്‍ താരം സ്വന്തമാക്കി.
കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിൽ തുടർച്ചയായി മൂന്ന് വ്യക്തിഗത സ്വർണ്ണ മെഡലുകൾ നേടുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ താരമാണ് മീരാബായ്. സുശീൽ കുമാർ, വിനേഷ് ഫോഗട്ട് എന്നിവരാണ് ഇതിന് മുൻപ് ഈ നേട്ടത്തിലെത്തിയത്.
2026 ഗ്ലാസ്ഗോ കോമൺവെൽത്ത് ഗെയിംസിന്റെ നിലവിലെ മെഡൽ പട്ടികയിൽ ഓസ്‌ട്രേലിയ 12 സ്വർണ്ണവുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. ഓസ്ട്രേലിയ ഇതുവരെ 23 മെഡലുകൾ സ്വന്തമാക്കിയിട്ടുണ്ട്. 5 സ്വർണവും ആകെ 15 മെഡലുകളുമായി ഇംഗ്ലണ്ട് ആണ് രണ്ടാം സ്ഥാനത്ത്. ഇന്ത്യ നിലവിൽ ഏഴാം സ്ഥാനത്താണ്.

