തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി ഉയർന്നു. ചികിത്സയിലായിരുന്ന മലപ്പുറം എടപ്പാൾ സ്വദേശി ഉണ്ണികൃഷ്ണൻ (57) ആണ് ഏറ്റവും ഒടുവിലായി മരണപ്പെട്ടത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു ഇദ്ദേഹം. വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് കരാറുകാരൻ മുണ്ടത്തിക്കോട് സതീശനും കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയിരുന്നു.
ഏപ്രിൽ 21, ചൊവ്വാഴ്ച പകൽ 3.20 ഓടെ തൃശൂർ പൂരത്തിനായി തിരുവമ്പാടി വിഭാഗം വെടിക്കോപ്പുകൾ തയ്യാറാക്കിയ കേന്ദ്രത്തിലാണ് അപകടമുണ്ടായത്. കടുത്ത ചൂടിനെത്തുടർന്ന് ഉണക്കാനിട്ട വെടിമരുന്നിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് നിഗമനം. അഞ്ച് ഷെഡുകൾ പൂർണമായും തകർന്നിരുന്നു.

