മലപ്പുറം: തമിഴ്നാട് വാൽപ്പാറ അപകടത്തിൽ പരിക്കേറ്റ നാലുപേരും ചികിത്സയിൽ തുടരുന്നു. അപകടത്തില്‍ പരുക്കേറ്റ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന 3 പേരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വാന്‍ ഡ്രൈവര്‍ പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഫായിസ് (22), പാങ്ങ് ഗവ. എല്‍പി സ്‌കൂളിലെ ബസ് ഡ്രൈവര്‍ നൗഷാദ് (39) എന്നിവർ നിരീക്ഷണത്തിലാണെന്നും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുകയാണെന്നുമാണ് അധികൃതര്‍ അറിയിക്കുന്നത്. മരിച്ച പാങ്ങ് കളത്തില്‍തൊടി സാജിതയുടെ മകന്‍ ഷഹദിന്‍ മുഹമ്മദിനെ (10) വാര്‍ഡിലേക്ക് മാറ്റി.
പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മസ്നിനെ (10) വാർഡിലേക്ക് മാറ്റി. മസ്നിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അപകടത്തില്‍ മരിച്ച പാങ്ങ് ജിയുപി സ്‌കൂള്‍ അധ്യാപിക ഷക്കീലയുടെ മോളുടെ മകളാണ് മസീന്‍. വെള്ളിയാഴ്ച വൈകീട്ട് അഞ്ചേ കാലോടെയാണ് വിനോദയാത്രയ്ക്ക് പോയ 13 അംഗ സംഘം അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട ട്രാവലര്‍ റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ത്ത് പതിമൂന്നാം വളവില്‍ നിന്ന് ഒന്‍പതാം വളവിലേക്ക് വീഴുകയായിരുന്നു. ഒന്‍പത് പേരാണ് അപകടത്തില്‍ മരിച്ചത്.
മരിച്ചവരുടെ സംസ്കാരം ഇന്നലെ പൂര്‍ത്തിയായിരുന്നു. മജീദ് മാസ്റ്റർ ഭാര്യ റൂഖിയ എന്നിവരുടെ സംസ്കാര ചടങ്ങുകൾ പാങ്ങ് മാട്ടാത്ത് ജുമാമസ്ജിദിലും അധ്യാപകരായ റംല ഷക്കീല എന്നിവരുടെയും പാചക തൊഴിലാളി സാജിതയുടെയും സംസ്കാര ചടങ്ങുകൾപാങ്ങ് വലിയ ജുമാഅത്ത് പള്ളിയിലും സുഹറയുടെയും മകൻ ഹിഷാമിന്‍റെയും ഖബറടക്കം ഈസ്റ്റ് പാങ്ങ് ജുമാമസ്ജിദിലും നടന്നു. അധ്യാപിക അജിതയുടെ സംസ്കാരം ഷൊർണുർ ശാന്തിതീരത്തും ആശായുടെത് കൊളത്തൂർ തറവാട്ട് വീട്ടിലുമാണ് നടന്നത്.
വിനോദയാത്രയ്ക്ക് പോയ അധ്യാപക സംഘം സഞ്ചരിച്ച മിനിവാൻ അപകടത്തിൽ പെട്ട് 9 മരണം

