തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ ദാരുണമായ സ്ഫോടനത്തെത്തുടർന്ന് ഇത്തവണത്തെ തൃശൂർ പൂരം വെടിക്കെട്ടിൽ നിന്ന് തിരുവമ്പാടി ദേവസ്വം പിന്മാറി. സ്ഫോടനത്തിൽ വെടിക്കെട്ട് സാമഗ്രികളെല്ലാം നശിച്ചതായും ഇനി പൊട്ടിക്കാൻ സാധനങ്ങൾ ഒന്നുമില്ലെന്നും തിരുവമ്പാടി ദേവസ്വം സെക്രട്ടറി അറിയിച്ചു. നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന കരാറുകാരും തൊഴിലാളികളും സ്ഫോടനത്തിൽപ്പെട്ടതും ഈ തീരുമാനത്തിന് കാരണമായി.
വെടിക്കെട്ട് പൂർണ്ണമായി ഒഴിവാക്കണോ എന്ന കാര്യത്തിൽ പാറമേക്കാവ് ദേവസ്വം അധികൃതരുമായി ചർച്ച നടത്തിയ ശേഷമേ അന്തിമ തീരുമാനമുണ്ടാകൂ. പറമേക്കാവിന്റെ വെടിക്കെട്ടിനായുള്ള പടക്കങ്ങൾ ഒരുങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. അവരുമായി സംസാരിച്ച് വെടിക്കെട്ട് പൂർണമായി ഒഴിവാക്കാൻ ശ്രമിക്കുമെന്നാണ് തിരുവമ്പാടി ദേവസ്വം പറയുന്നത്.
വെടിക്കെട്ട് ദുരന്തത്തിന് പിന്നാലെ പാറമേക്കാവ് ദേവസ്വത്തിനുവേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിച്ചിരുന്ന പടക്ക നിർമ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരം ചിറ്റൂർ തഹസിൽദാർ ആർ രാമചന്ദ്രനാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്. വലിയ തോതിൽ പടക്ക നിർമാണം നടക്കുന്നയിടമാണ് പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിർമ്മാണശാല. ചിറ്റൂർ തഹസിൽദാർ പടക്ക നിർമാണ ശാല സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയശേഷമാണ് സ്റ്റോപ്പ് മെമ്മോ നൽകിയിരിക്കുന്നത്. തൃശൂർ പൂരം നടത്തിപ്പിൽ ജനവികാരം കണക്കിലെടുക്കുമെന്ന് പാറമേക്കാവ് ദേവസ്വം അറിയിച്ചിരുന്നു. സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തീരുമാനം അംഗീകരിക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് പറഞ്ഞു.
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിലെ അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സിഎംആർഡിഎഫിൽ നിന്നും 10 ലക്ഷം എസ്ഡിആർഎഫിൽ നിന്നും 4 ലക്ഷം രൂപയും നൽകും പരുക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും പ്രഖ്യാപിച്ചു. ചികിത്സ ചെലവ് മുഴുവൻ സർക്കാർ വഹിക്കും. പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണവും ഉണ്ടാകും. വെടിക്കെട്ട് അപകടത്തെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഓണ്‍ലൈനായി നടന്ന യോഗത്തിന് ശേഷം മന്ത്രിമാരായ കെ രാജന്‍, വി എന്‍ വാസവന്‍, ആര്‍ ബിന്ദു, എം ബി രാജേഷ് എന്നിവര്‍ സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങള്‍ അറിയിച്ചിരിക്കുന്നത്.
അപകടത്തില്‍ എത്ര പേരാണ് പെട്ടിരിക്കുന്നത് ഇപ്പോഴും കൃത്യമായി കണക്കാക്കാന്‍ സാധിച്ചിട്ടില്ലെന്ന് മന്ത്രിമാര്‍ വിശദീകരിച്ചു. അപകടത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. സി എമന്‍ രാമചന്ദ്രന്‍ കമ്മീഷനെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്.
തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് സ്ഫോടനത്തിൽ പരുക്കേറ്റു വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന പട്ടാമ്പി സ്വദേശി പ്രവീൺ മരിച്ചു. ദുരന്തത്തിൽ മരിച്ച എട്ട് പേരെ ഇതുവരെ തിരിച്ചറിഞ്ഞു. ഒരാളുടെ മൃതദേഹം കൂടി തിരിച്ചറിയാനുണ്ട്. നാലുപേരുടെ സംസ്കാരം പൂർത്തിയായി. അപകട സ്ഥലത്ത് നിന്ന് കണ്ടെത്തിയ ശരീര ഭാഗങ്ങളുടെ ഡിഎൻഎ പരിശോധന പുരോഗമിക്കുകയാണ്. കഡാവർ നായ്ക്കളെ ഉപയോഗിച്ചുള്ള പരിശോധനയിലാണ് ഇന്ന് കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. നാളെയും കുട്ടംകുളം പാടത്ത് തിരച്ചിൽ തുടരാനാണ് തീരുമാനം. നാല് പേരെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതി ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു
തൃശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനം: 14 മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തു; പത്തു പേർ ഐസിയുവിൽ

