ഒമാൻ തീരത്ത് ഒരു കണ്ടെയ്നർ കപ്പലിന് നേരെ ഇറാനിയൻ റെവല്യൂഷണറി ഗാർഡ് (IRGC) വെടിയുതിർത്തതായി റിപ്പോർട്ടുകൾ. ഒമാനിലെ മുസന്തം ഗവർണറേറ്റിലെ ഖസബിന് (Khasab) ഏകദേശം 15 നോട്ടിക്കൽ മൈൽ വടക്കുകിഴക്ക് മാറി ഹോർമുസ് കടലിടുക്കിലാണ് ആക്രമണം നടന്നത്. അത്യാധുനിക ആയുധങ്ങൾ ഘടിപ്പിച്ച ഒരു ഇറാനിയൻ തോക്കുബോട്ട് (Gunboat) കപ്പലിന് സമീപമെത്തുകയും മുന്നറിയിപ്പുകളൊന്നുമില്ലാതെ വെടിയുതിർക്കുകയുമായിരുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകൾ.
ലൈബീരിയൻ പതാകയേന്തിയ ‘എപ്പമിനോണ്ടസ്’ (Epaminondas) എന്ന കപ്പലാണ് ആക്രമിക്കപ്പെട്ടതെന്ന് ബിബിസി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ കപ്പൽ ഇറാനിയൻ സേനയുടെ നിർദ്ദേശങ്ങൾ അവഗണിച്ചതിനാലാണ് ആക്രമിച്ചതെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നീം (Tasnim) അവകാശപ്പെട്ടു. വെടിവെപ്പിൽ കപ്പലിന്റെ ബ്രിഡ്ജിന് (Bridge) കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ കപ്പലിലുണ്ടായിരുന്ന ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (UKMTO) അറിയിച്ചു.
കഴിഞ്ഞ ദിവസം ഒമാൻ തീരത്ത് വെച്ച് തങ്ങളുടെ കപ്പൽ അമേരിക്ക പിടിച്ചെടുത്തതിലുള്ള പ്രതിഷേധമായാണ് ഇറാൻ ഈ നീക്കം നടത്തിയതെന്ന് കരുതപ്പെടുന്നു. ഇതിന് പുറമെ ‘യൂഫോറിയ’ (Euphoria) എന്ന മറ്റൊരു കപ്പലിന് നേരെയും ആക്രമണ ശ്രമമുണ്ടായതായി സൂചനകളുണ്ട്. അമേരിക്കയുടെ നേതൃത്വത്തിൽ ഇറാൻ തുറമുഖങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം പിൻവലിക്കുന്നത് വരെ ഹോർമുസ് കടലിടുക്ക് അടച്ചിടുമെന്ന ഇറാന്‍റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ പുതിയ സംഭവം. മേഖലയിൽ കഴിഞ്ഞ ശനിയാഴ്ച രണ്ട് ഇന്ത്യൻ കപ്പലുകൾക്ക് നേരെയും സമാനമായ രീതിയിൽ ആക്രമണമുണ്ടായിരുന്നു. ഇന്ത്യൻ പതാക വഹിച്ച കപ്പലുകളെ കടലിടുക്കിൽ വെച്ച് ഇറാൻ സൈന്യം തടയുകയും വെടിയുതിർക്കുകയും ചെയ്തത് നയതന്ത്ര തലത്തിൽ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.
അതേസമയം ഇറാന്റെ കപ്പൽ പിടിച്ചെടുത്തതിൽ ഇടപെടണമെന്ന് യു എനിനോട് ഇറാൻ ആവശ്യപ്പെട്ടു. കപ്പൽ വിട്ട് നൽകണമെന്നും കപ്പൽ പിടിച്ചെടുത്ത നടപടിയെ അപലപിക്കണമെന്നുമാണ് ഇറാന്‍റെ ആവശ്യം. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ കാലാവധി നീട്ടിയെന്ന അമേരിക്കയുടെ പ്രഖ്യാപനത്തെ ഇറാന്‍ വിഷ്വസിക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. വെടിനിര്‍ത്തല്‍ നീട്ടിയത് ഇറാനെതിരെ അപ്രതീക്ഷിത ആക്രമണം നടത്താനുള്ള അമേരിക്കന്‍ തന്ത്രത്തിന്റെ ഭാഗമാണെന്ന് ഇറാന്‍ പ്രതികരിച്ചു. ഹോര്‍മുസ് കടലിടുക്കിലെ അമേരിക്കയുടെ നാവിക ഉപരോധത്തെ സൈനികമായി നേരിടുമെന്നും ഇറാന്‍ അറിയിച്ചു. ഇറാന്‍ പാര്‍ലമെന്റ് സ്പീക്കറുടെ ഉപദേഷ്ടാവാണ് പ്രസ്താവനയിലൂടെ പ്രതികരണം നടത്തിയത്. രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ കാലാവധി നീട്ടുന്നതായി പ്രഖ്യാപിച്ചത്.
ഇറാനുമായുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി നീട്ടി; നാവിക ഉപരോധം തുടരും: ഡൊണാൾഡ് ട്രംപ്

