തൃശ്ശൂർ: പുരുഷാരത്തെ സാക്ഷിയാക്കി പൂരവഴിയായ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനട തുറന്നതോടെ തൃശ്ശൂർ പൂരച്ചടങ്ങുകൾക്ക് തുടക്കമായി. നെയ്‌തലക്കാവിലമ്മയുടെ തിടമ്പേറ്റിയ ആന തെക്കേ ഗോപുരനട തള്ളിത്തുറന്ന് പുറത്തേക്ക് വരുന്നതോടെയാണ് തൃശൂർ പൂരം ഔദ്യോഗികമായി തുടങ്ങുന്നത്. ഇത്തവണയും കൊമ്പൻ എറണാകുളം ശിവകുമാറാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയത്.
നാളെയാണ് വിശ്വപ്രസിദ്ധമായ തൃശൂർ പൂരം. മഠത്തിൽ വരവ് പഞ്ചവാദ്യം നാളെ രാവിലെ 11.30-നും ഇലഞ്ഞിത്തറ മേളം ഉച്ചയ്ക്ക് 2.30-നും കുടമാറ്റം വൈകിട്ട് അഞ്ചിനും നടക്കും. മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തെ തുടർന്ന് ഇന്നലത്തെ സാംപിൾ വെടിക്കെട്ടും 27-ന് പുലർച്ചെയുള്ള പ്രധാന വെടിക്കെട്ടും തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ ഒഴിവാക്കി. ഇതോടൊപ്പം കുടമാറ്റത്തിൻ്റെ സമയവും പരിമിതിപ്പെടുത്തിയിട്ടുണ്ട്. മേളം, മേളക്കാരുടെ എണ്ണം, ആനകളുടെ എണ്ണം എന്നിവയിൽ മാറ്റമില്ല.
കുടമാറ്റത്തിന് ഇരു വിഭാഗത്തിനും 15 ആനകൾ വീതം നിരക്കും. 15 മിനിറ്റ് എന്ന ധാരണയിലുള്ള കുടമാറ്റത്തിൽ പതിനഞ്ചോളം കുടകൾ വീതം ഉയർത്തുമെന്നാണു കണക്കാക്കുന്നത്. വെടിക്കെട്ടുകളുടെ സമയത്ത് ആചാരപരമായി കതിന പൊട്ടിക്കും. ഘടക പൂരങ്ങളും ആചാര അനുഷ്‌ഠാനങ്ങൾ ഒഴിവാക്കാതെ നാളെ പൂരത്തിൻ്റെ ഭാഗമാകും.

