വാഷിങ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുത്ത വൈറ്റ്ഹൗസ് മാധ്യമപ്രവർത്തകരുടെ അത്താഴവിരുന്നിടെ വെടിവെയ്പ്പ്. സുരക്ഷാ ഉദ്യോഗസ്ഥർ ഉടന്‍ തന്നെ പ്രസിഡന്റിനേയും പ്രഥമ വനിത മെലാനിയയെയും അടിയന്തിരമായി ഒഴിപ്പിച്ചു. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളുടെ ചിത്രം ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പുറത്തുവിട്ടു. വൈസ് പ്രസിഡന്റ് ജെഡി വാൻസ്, മറ്റ് ക്യാബിനറ്റ് അംഗങ്ങൾ എന്നിവരെയും പരിപാടി നടന്ന ഹോട്ടലിൽ നിന്ന് സുരക്ഷിതമായി മാറ്റി.
ശനിയാഴ്ച രാത്രി (യുഎസ് സമയം) നടന്ന അത്താഴ വിരുന്നിൽ ട്രംപിനൊപ്പം മറ്റ് പ്രധാന നേതാക്കളും പങ്കെടുത്തിരുന്നു. വെടിയൊച്ച കേട്ടതോടെ ട്രംപിനെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ വളയുന്നതിന്റെയും അദ്ദേഹത്തെ സുരക്ഷിതനായി വേദിയിൽനിന്ന് ഒഴിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ തോക്കുധാരിയായ പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കാലിഫോർണിയയിൽ നിന്നുള്ള 31 വയസ്സുകാരനായ കോൾ അലൻ എന്നയാളാണ് പിടിയിലായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പരിപാടിയുടെ പ്രധാന സെക്യൂരിറ്റി ഏരിയയ്ക്ക് സമീപമാണ് വെടിവെയ്പ്പ് നടന്നത്. 5 മുതൽ 8 വരെ റൗണ്ട് വെടിയൊച്ചകൾ കേട്ടതായി ദൃക്‌സാക്ഷികൾ പറഞ്ഞു. വെടിവെയ്പ്പിൽ ഒരു സീക്രട്ട് സർവീസ് ഓഫീസർക്ക് വെടിയേറ്റെങ്കിലും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ വലിയ പരിക്കുകളില്ലാതെ അദ്ദേഹം രക്ഷപ്പെട്ടു.
സുരക്ഷാ ഉദ്യോഗസ്ഥരും സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരും മികച്ച പ്രവർത്തനമാണ് കാഴ്ച വച്ചതെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞു. “വാഷിങ്‌ടൻ ഡിസിയിലെ വൈകുന്നേരം. സീക്രട്ട് സർവീസും സുരക്ഷാ ഉദ്യോഗസ്‌ഥരും മികച്ച പ്രവർത്തനം കാഴ്‌ചവച്ചു. അവർ പെട്ടെന്ന് ധൈര്യത്തോടെ പ്രവർത്തിച്ചു. വെടിവച്ചയാളെ പിടികൂടിയിട്ടുണ്ട്. പൊലീസിന്റെ നിർദേശപ്രകാരം പരിപാടി തുടരണമെന്നാണ് ഞാൻ പറയുന്നത്. ആ തീരുമാനം എന്തുതന്നെയായാലും, ഇന്നത്തെ വൈകുന്നേരം നേരത്തേ ആസൂത്രണം ചെയ്‌തതിൽനിന്ന് വ്യത്യസ്‌തമായിരിക്കും.’- ട്രംപ് സോഷ്യലിൽ കുറിച്ചു.
‘ഒരു സീക്രട്ട് സർവീസ് ഏജന്റിനെ വളരെ അടുത്തുനിന്ന് അക്രമി വെടിവച്ചിട്ടുണ്ട്. അദ്ദേഹത്തോട് ഇപ്പോൾ സംസാരിച്ചു. നില തൃപ്‌തികരമാണ്. വളരെ ധൈര്യശാലിയാണ് ആ ഓഫിസർ. ഞങ്ങൾ അദ്ദേഹത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹത്തോടു പറഞ്ഞു. ആദ്യമായല്ല എനിക്കുനേരെ അക്രമമുണ്ടാകുന്നത്. പെൻസിൽവാനിയയിലും പാം ബീച്ചിലും എനിക്കുനേരെ ആക്രമണമുണ്ടായി. ഇപ്പോൾ അറസ്‌റ്റിലായ അക്രമി അസുഖബാധിതനായ ഒരാളാണെന്നാണ് സംശയിക്കുന്നത്.’-ട്രംപ് പറഞ്ഞു.

