വലുതാകുമ്പോൾ ആരാകണം?
സ്വപ്നങ്ങൾക്ക് ഗ്രേഡില്ല; ഉത്തരങ്ങൾ മാറും!!
കൊച്ചുകുട്ടികളോടൊപ്പം സമയം ചെലവഴിക്കുമ്പോൾ ലഭിക്കുന്ന ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന്, നമ്മളും കുറച്ചുനേരത്തേക്കെങ്കിലും അവരുടെ ലോകത്തിന്റെ ഭാഗമാകുന്നു എന്ന അനുഭവമാണ്. അവരുടെ നിഷ്കളങ്കതയും സ്വപ്നങ്ങളും നമ്മെയും വീണ്ടും ചെറുപ്പത്തിലേക്ക് കൂട്ടിക്കൊണ്ടുപോകും.
അങ്ങനെയൊരു തോന്നലാണ് അയൽവക്കത്ത് താമസിക്കുന്ന ചില കുട്ടികൾക്ക് ട്യൂഷൻ എടുക്കാൻ എന്നെ പ്രേരിപ്പിച്ചത്. ഒരു ദിവസം ആറാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി എത്തിയ ഉടനെ പറഞ്ഞു: “ടീച്ചറെ, തിങ്കളാഴ്ച സ്കൂളിൽ പോകുമ്പോൾ ‘വലുതാകുമ്പോൾ ജീവിതത്തിൽ എനിക്ക് ആരാകണം?’ എന്ന വിഷയത്തിൽ ഒരു കോമ്പോസിഷൻ എഴുതി കൊണ്ടുവരാൻ ക്ലാസ് ടീച്ചർ പറഞ്ഞിട്ടുണ്ട്.”
“ശരി, നിനക്ക് ആരാകാനാണ് ആഗ്രഹമെന്ന് മനസ്സിൽ തോന്നുന്നതുപോലെ എഴുതിക്കോളൂ. ഞാൻ അത് ഒന്ന് നോക്കി തിരുത്തിത്തരാം,” എന്ന് പറഞ്ഞ് അവൾ എഴുതിത്തുടങ്ങുന്നതും കാത്തിരുന്നു.
അവൾ കുറച്ചുനേരം ആഴത്തിൽ ചിന്തിച്ചിരിക്കുകയായിരുന്നു. പിന്നെ പതുക്കെ പേന കടലാസിലൂടെ സഞ്ചരിക്കാൻ തുടങ്ങി. ആ കാഴ്ച കണ്ടപ്പോൾ എന്റെ മനസ്സും അറിയാതെ കുറെ വർഷങ്ങൾ പിന്നിലേക്ക് സഞ്ചരിച്ചു…।
വലുതാകുമ്പോൾ ആരാകണം?
വളരെ ചെറുപ്പത്തിൽ ആരാകാനാണ് ആഗ്രഹം എന്ന ചോദ്യത്തിന് എപ്പോഴും എൻറെ മറുപടി ടീച്ചർ എന്ന് തന്നെയായിരുന്നു. കാലവും ജീവിതസാഹചര്യങ്ങളും മാറുന്നതിനനുസരിച്ച് എൻറെ മോഹങ്ങളും സ്വപ്നങ്ങളും മാറിക്കൊണ്ടേയിരുന്നു.
ഏത് ക്ലാസിലേക്ക് ആയാലും ഉദ്യോഗ മാറ്റം ആയി വരുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ മക്കൾക്ക് സീറ്റ് കൊടുക്കണം എന്നൊരു നിബന്ധന സ്കൂളുകളിൽ മുമ്പുണ്ടായിരുന്നു. ഉയർന്ന ക്ലാസ്സിലേക്കാണ് കുട്ടികളെ എടുക്കേണ്ടി വരുന്നതെങ്കിൽ പ്രധാന അധ്യാപിക പല ഒഴിവുകഴിവുകളും പറഞ്ഞ് പരമാവധി അവരുടെ സ്കൂളിലേക്ക് കുട്ടികളെ എടുക്കാതിരിക്കാൻ ശ്രദ്ധിക്കാറുണ്ട്. കാരണം പത്താം ക്ലാസിലെ റിസൾട്ട് മോശം ആകരുതല്ലോ? എന്നാലും വലിയ ശുപാർശയും ആയി ഒമ്പതാംക്ലാസിൽ ഞാൻ ആദ്യമായി അനന്തപുരിയിലെ സ്കൂളിൽ ഏകദേശം അക്കാദമിക വർഷം പകുതിയായപ്പോൾ പ്രവേശനം നേടി. ക്ലാസിലേക്ക് അറ്റെൻഡർ ചേച്ചിയെ കൂട്ടി അയയ്ക്കുന്നതിന് മുമ്പ് പ്രധാന അധ്യാപിക എന്നോട് പറഞ്ഞു. “ഇവിടുത്തെ എല്ലാ കുട്ടികളെയും തോൽപ്പിക്കുന്ന മാർക്ക് വാങ്ങണം കേട്ടോ”.
എല്ലാം കേട്ട് തലയാട്ടി ഞാൻ പുതിയ ക്ലാസിലേക്ക് കയറി ചെന്നു. എനിക്കാണെങ്കിൽ പഠിക്കുന്ന കാര്യത്തിലോ കളിക്കുന്ന കാര്യത്തിലോ ഒന്നിലും ആരോടും മത്സരിക്കുന്നത് ഇഷ്ടമില്ലാത്ത ഒരാളായിരുന്നു.
സെക്കൻഡ് ടേമിൽ വന്നതുകൊണ്ട് തന്നെ വിഷമിച്ചായിരുന്നു ഞാൻ ഇരുന്നിരുന്നത്. നല്ല കൂട്ടുകാരില്ല. അവർ പറയുന്ന തിരുവനന്തപുരം ഭാഷ എനിക്ക് മനസ്സിലാകുന്നില്ല. എൻറെ തൃശ്ശൂർ ഭാഷ അവർക്കും മനസ്സിലാകുന്നില്ല. ആകപ്പാടെ ഒറ്റപ്പെട്ടു സങ്കടവും വിഷമവും. സ്കൂളിൽ പോകാൻ തന്നെ ഇഷ്ടമില്ലാത്ത അവസ്ഥ. ഒരു മാസം കൊണ്ട് കുറച്ചൊക്കെ പുതിയ സാഹചര്യങ്ങളോട് സമരസപ്പെട്ടു.
അപ്പോഴാണ് ഒരു ദിവസം ക്ലാസ് ടീച്ചർ ആബ്സെന്റ് ആയ ദിവസം സബ്സ്റ്റിറ്റ്യൂട്ട് മാഡം ആയി വന്ന ഒരു പുതിയ ടീച്ചർ ക്ലാസ്സിലേക്ക് വന്നത്. എങ്ങനെയെങ്കിലും കുട്ടികളെ അടക്കിയിരുത്തുക എന്നത് മാത്രമാണ് ടീച്ചറെ ഏൽപ്പിച്ച ജോലി എന്ന് തോന്നുന്നു. ടീച്ചർ വന്നപാടെ എല്ലാവരോടും ഒരു പേപ്പറിൽ നിങ്ങൾക്ക് ആരാകാനാണ് ആഗ്രഹമെന്ന് എഴുതി കൊടുക്കാൻ ആവശ്യപ്പെട്ടു. എല്ലാവരും ഡോക്ടർ, എൻജിനീയർ, ടീച്ചർ, ജേർണലിസ്റ്റ്, ഐഎഎസ്, പൈലറ്റ്, കസ്റ്റംസ് ഓഫീസർ…. എന്നൊക്കെ എഴുതി കാണുമായിരിക്കും. എനിക്കിഷ്ടമുള്ളത് ഞാനും എഴുതി കൊടുത്തു.
രണ്ട് ദിവസത്തെ ലീവ് കഴിഞ്ഞ് ക്ലാസ് ടീച്ചർ എത്തിയപ്പോൾ ലഞ്ച് ബ്രേക്ക് സമയത്ത് അറ്റെൻഡർ ചേച്ചി വന്നു പറഞ്ഞു എന്നോട് ഊണുകഴിച്ചു കഴിഞ്ഞെങ്കിൽ സ്റ്റാഫ് റൂമിലേക്ക് ചെല്ലാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന്. വിളറി വെളുത്ത ഞാൻ സ്റ്റാഫ് റൂമിലേക്ക് ചെല്ലുമ്പോൾ 2 ദിവസം മുമ്പ് ഞാൻ എഴുതി കൊടുത്ത പേപ്പറും വായിച്ചു കൊണ്ട് ഹെഡ്മിസ്ട്രസും ക്ലാസ് ടീച്ചറും എന്നെ കാത്തിരിപ്പുണ്ട്.
എന്നെ കണ്ട പാടെ “ഇതു താൻ സീരിയസ് ആയിട്ട് എഴുതിയതാണോ? അതോ ഈ സ്കൂളിനെ കളിയാക്കാൻ എഴുതിയതാണോ” എന്ന് ഒരൊറ്റ ചോദ്യം.
പേടിച്ചരണ്ട് കരച്ചിലിന്റെ വക്കത്ത് എത്തിയ എന്നോട് ഇത് അച്ഛനെ അറിയിക്കട്ടെ എന്ന് അടുത്ത ചോദ്യം.
സോറി മാഡം ഇനി ഞാൻ അങ്ങനെ എഴുതില്ല എന്ന് പറഞ്ഞ് ഒരു കരച്ചിൽ പാസാക്കി. അതോടെ രണ്ട് ടീച്ചർമാരും ഫ്ലാറ്റ്. കരയേണ്ട, സങ്കടപ്പെടേണ്ട എന്നൊക്കെ പറഞ്ഞു ഇടവും വലവും നിന്ന് എന്നെ ആശ്വസിപ്പിക്കാൻ തുടങ്ങി രണ്ടുപേരും. സംഗതി ഏറ്റു എന്ന് മനസ്സിലായപ്പോൾ കരച്ചിലിന്റെ ശക്തി ഞാൻ ഒന്നുകൂടി കൂട്ടി. മറ്റ് ടീച്ചർമാരും ഓടിയെത്തി. എന്നെ കരയിപ്പിച്ച ടീച്ചർമാർക്ക് പുലിവാല് പിടിച്ച പോലെ തോന്നി കാണും. എല്ലാവരും ഞാൻ എഴുതിയ പേപ്പർ വായിച്ചു ചിരിയോടു ചിരി. ഇതിനകത്ത് അക്ഷരത്തെറ്റ് ഒന്നുമില്ല. ആ കുട്ടിയുടെ ആഗ്രഹം എഴുതിയതല്ലേ, അതിന് തെറ്റൊന്നും പറയാൻ പറ്റില്ലല്ലോ. ടീച്ചർമാർ ഗ്രൂപ്പ് തിരിഞ്ഞ് ചാനൽ ചർച്ച പോലെ സംവാദമായി.
എന്താണ് ഞാൻ എഴുതിയത് എന്നറിയാൻ നിങ്ങൾക്കും ഇപ്പോൾ ആകാംക്ഷ തോന്നുന്നില്ലേ?
ഞാനെഴുതിയത് വലുതാകുമ്പോൾ എനിക്ക് ഈ സ്കൂളിലെ അറ്റെൻഡർ ചേച്ചി ആയാൽ മതിയെന്നായിരുന്നു. ഞാൻ നോക്കിയപ്പോൾ യാതൊരു അല്ലലും ഇല്ലാത്ത ജീവിതമാണ് ആ അറ്റെൻഡർ ചേച്ചിയുടെത്. വാച്ച് നോക്കി കൃത്യ സമയത്ത് വന്ന് ബെൽ അടിക്കുക, ചില തുണ്ടുകടലാസുകളുമായി ക്ലാസ് റൂമുകളിൽ കയറി ചെല്ലുക, നമ്മൾ ടീച്ചർമാരുടെ വഴക്ക് കേട്ട് എഴുന്നേറ്റ് തലയും കുമ്പിട്ട് നിൽക്കുമ്പോൾ നമ്മളെ നോക്കി പരിഹസിച്ചു ചിരിക്കുക… അതൊക്കെ കണ്ടപ്പോൾ എനിക്ക് സത്യം പറഞ്ഞാൽ ആ ചേച്ചിയോട് ആരാധന തോന്നിയിരുന്നു.
അറ്റെൻഡർ ചേച്ചി വന്ന് ബെല്ലടിച്ചതോടെ ചർച്ച അവസാനിപ്പിച്ച് ടീച്ചർമാർ ക്ലാസിലേക്ക് ചോക്കും പുസ്തകവുമായി പുറപ്പെട്ടു. കരഞ്ഞു കലങ്ങിയ കണ്ണുകൾ തുടച്ച് ഞാനും പോകാനൊരുങ്ങിയപ്പോൾ ഹെഡ്മിസ്ട്രസ് പറഞ്ഞു. “വലിയ പ്രതീക്ഷയോടെയാണ് ഈ സ്കൂളിൽ തനിക്ക് അഡ്മിഷൻ തന്നത്. കൂടുതലൊന്നും വേണ്ട പത്താം ക്ലാസിൽ ഒരു ഫസ്റ്റ്ക്ലാസ് വാങ്ങി തരണം കേട്ടോ നമ്മുടെ സ്കൂളിന്.“
“ആവറേജ് സ്റ്റുഡൻറ് ആണ് മാഡം ഞാൻ ശരിയാക്കി എടുത്തോളാം” എന്ന് ക്ലാസ് ടീച്ചർ ഹെഡ്മിസ്ട്രസ്സിന് ഉറപ്പുകൊടുത്തു. ഏതായാലും ആ ഉറപ്പ് ഞാൻ പാലിച്ചു.
പക്ഷേ പിന്നീടുള്ള ദിവസങ്ങളിൽ ആയിരുന്നു ഏറ്റവും രസം. ടീച്ചർ മറ്റു കുട്ടികളോട് ചോദ്യം ചോദിച്ച് അവർക്ക് ഉത്തരം കിട്ടാതെ വരുമ്പോഴും ക്ലാസിൽ ആൻസർ ഷീറ്റ് വിതരണം ചെയ്യുമ്പോഴും ക്ലാസ് ടീച്ചർ എല്ലാവരുടെയും മുമ്പിൽ വെച്ച് പറയും. “കൊള്ളാം, ആഗ്രഹം ഡോക്ടറാകാൻ. സയൻസിന് മാർക്ക് അമ്പതിൽ 21. നീയൊക്കെ ഡോക്ടർ ആയാൽ ഉള്ള ഈ നാട്ടുകാരുടെ അവസ്ഥ എന്താകും?”
മറ്റൊരാളുടെ കണക്കിന്റെ പേപ്പറിന്റെ മാർക്ക് ഉറക്കെ വായിച്ചിട്ട് എല്ലാവരും ഒന്നു നോക്കിക്കേ എൻജിനീയർ ആകാൻ പോകുന്ന ആളുടെ കണക്കിന്റെ മാർക്ക് അമ്പതിൽ 20.
ആഗ്രഹം ടീച്ചറാകാൻ! കൊള്ളാം! നീയൊക്കെ പഠിപ്പിക്കുന്ന കുട്ടികളുടെ അവസ്ഥ എന്താകും?
ക്ലാസ്സിൽ കൂട്ടച്ചിരി
എനിക്കങ്ങനെ ഒരു വഴക്കും ടീച്ചർമാരിൽ നിന്നും കേൾക്കേണ്ടി വന്നില്ല. അതാണ് എളിമ കൊണ്ടുള്ള ഗുണം.
“ടീച്ചറെ, ടീച്ചറെ …. എഴുതി കഴിഞ്ഞു, വായിച്ചു നോക്കു” എന്ന് പറഞ്ഞു എന്റെ വിദ്യാർത്ഥിനി എന്നെ സ്വപ്നത്തിൽ നിന്ന് തട്ടിയുണർത്തി.
ഡോക്ടർ, എഞ്ചിനീയർ, ടീച്ചർ…. ഇതിൽ ഏതെങ്കിലും ഒന്നായിരിക്കും എഴുതിയിരിക്കുന്നതെന്ന് കരുതിയ എനിക്ക് തെറ്റി. ആ കുട്ടി എഴുതിയിരിക്കുന്നത് വലുതാകുമ്പോൾ തനിക്ക് ജർമ്മനിയിലെ ഒരു നഴ്സ് ആയാൽ മതിയെന്നായിരുന്നു.
അത് വായിച്ചപ്പോൾ ഞാൻ അറിയാതെ ചിരിച്ചുപോയി. ഞങ്ങളുടെ കാലത്ത് അറ്റെൻഡർ ചേച്ചിയാകാൻ ആഗ്രഹിച്ച ഞാൻ സ്റ്റാഫ് റൂമിൽ വിചാരണ നേരിട്ട ആളാണ്. ഇന്നത്തെ കുട്ടികളാകട്ടെ നേരെ ജർമ്മനിയിലേക്കാണ് നോട്ടമിടുന്നത്!
കാലം മാറിയതാണോ, സ്വപ്നങ്ങൾ വളർന്നതാണോ എന്നറിയില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ് — കുട്ടികളുടെ സ്വപ്നങ്ങൾക്ക് അതിരുകളില്ല. ഭാഗ്യവശാൽ, അറ്റെൻഡർ ചേച്ചിയാകണമെന്ന് അവൾ എഴുതിയില്ല! അല്ലെങ്കിൽ ഇത്തവണ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിക്കപ്പെടുക ഞാൻ തന്നെയായേനെ!
മേരി ജോസി മലയിൽ തിരുവനന്തപുരം

