കുരുക്ഷേത്ര യുദ്ധത്തിൽ ചുറ്റുമുണ്ടായിരുന്ന രാജ്യങ്ങളിലെ രാജാക്കന്മാർ ഏതെങ്കിലും ഒക്കെ പക്ഷം ചേർന്നു. ആരുടെ പക്ഷം ചേരണം എന്നുള്ള തീരുമാനമെടുക്കാൻ പറ്റാതിരുന്നത് ഉടുപ്പി രാജാവിന് മാത്രമാണ്. എന്നാൽ പിന്നെ കലവറയുടെ മേൽനോട്ടം ആകാമെന്ന് കരുതി. ഓരോ ദിവസവും കൃത്യ ഭക്ഷണം വെച്ച് നൽകി. ഇതെങ്ങനെ കൃത്യം എത്ര പേര് യുദ്ധം കഴിഞ്ഞ് വരുമെന്ന് മനസ്സിലാക്കുന്നു എന്ന് പാണ്ഡവര് രാജാവിനോട് ചോദിച്ചു.
രാജാവ് പറഞ്ഞു: ഞാനെന്നും വൈകിട്ട് ഒരു പാത്രം നിലക്കടല കൃഷ്ണന് കൊണ്ട് കൊടുക്കും. മാറിനിന്ന് അതിൽനിന്ന് എത്രയെണ്ണം കഴിക്കുന്നു എന്ന് മനസ്സിലാക്കും, അതിനെ ആയിരം കൊണ്ട് ഗുണിക്കുന്നതാണ് അടുത്തദിവസം വരുന്നവരുടെ എണ്ണം.
യുദ്ധം ഒക്കെ കഴിഞ്ഞ് ശ്രീകൃഷ്ണൻ ഉടുപ്പി രാജാവിനെ വിളിച്ചു.
“ഇത്ര ദിവസം സുഭിക്ഷമായി രുചികരമായ ഭക്ഷണം വെച്ചുവിളമ്പിയ നിന്നെയും നിന്റെ തലമുറകളെയും അനുഗ്രഹിക്കുന്നു. അവര് നിന്നെപ്പോലെ തന്നെ രുചികരമായ ഭക്ഷണം പാകം ചെയ്യുന്നവരും സൽക്കരിക്കുന്നവരുമായി മാറട്ടെ.” ഇങ്ങനെയായിരുന്നു കൃഷ്ണന്റെ അനുഗ്രഹം.
ഈ രാജാവിന്റെ തലമുറകളാണ് ഇന്ത്യയിൽ അങ്ങോളമിങ്ങോളം ഉടുപ്പി ഹോട്ടലുകൾ നടത്തുന്നതെന്ന് നാടോടി കഥ.
കഥ പറഞ്ഞു തന്നത് സുധാമൂർത്തി.
നമ്മുടെ ഗുരുപ്രസാദും ഉടുപ്പിക്കാരുടേതാണ്. രുചിയുള്ള ഭക്ഷണം വളരെ മിതമായ നിരക്കിൽ.
ഞങ്ങളുടെ sunday breakfast ഇവിടെ നിന്നാണ്. കാലങ്ങൾ ആയിട്ട്. ഇവിടെനിന്ന് കഴിക്കാത്ത കൊല്ലക്കാർ ചുരുക്കം.
ഇവര് പക്ഷേ ദീപാവലിക്ക് കൃത്യം ഒരു മാസം അടച്ചിടും, അപ്പോ വല്ലാത്തൊരു വിഷമം ആണ്.
ഗുരുപ്രസാദ് ഞങ്ങൾ കൊല്ലക്കാർക്ക് വീട്ടിലെ ഭക്ഷണം പോലെ.
മിനി ബാബു

