Tuesday, May 13, 2025
Mantis Partners Sydney
Jeevan MRI Kottayam, Thodupuzha
Home » ചിന്തകരും ചിന്തകളും
ചിന്തകരും ചിന്തകളും - ഭാഗം -16

ചിന്തകരും ചിന്തകളും

ഭാഗം -16

by Editor

ഭൂമിയിലെ ചിത്രകാരന്മാർക്ക് വൈവിധ്യങ്ങളായ കളറുകളുടെ നിറക്കൂട്ട് കാണിച്ചുകൊടുക്കുന്നതിൽ പ്രകൃതിയെന്ന ചിത്രകാരൻ വലിയ പങ്കാണ് നിർവഹിക്കുന്നത്. വിവിധ നിറങ്ങളും ആകൃതിയുമുള്ള പൂവുകളെയും പൂമ്പാറ്റകളെയും ആ ചിത്രകാരൻ ഭൂമിയ്ക്കു നൽകിയിരിക്കുന്നു. പലപല നിറങ്ങളും ആകൃതിയുമുള്ള ഇലകളോടുകൂടിയ ചെടികളെയും മരങ്ങളെയും ഇവിടെ സൃഷ്ടിച്ചിരിക്കുന്നു. അതിൽ ബഹുവർണ്ണ കായ്കളെയും ഫലങ്ങളെയും തന്നിരിക്കുന്നു. ഒരു പുഷ്പത്തിൽത്തന്നെ വിവിധ നിറക്കൂട്ടിലുള്ള ദളങ്ങളൊരുക്കി അത്ഭുതം കാണിക്കുന്ന പ്രകൃതിയെന്ന കലാകാരൻ ഒരു അത്ഭുത പ്രതിഭാസംതന്നെ.

വെള്ളനിറത്തെ അടിസ്ഥാനമാക്കി നീല, ചുവപ്പ്, മഞ്ഞ, കറുപ്പ് എന്നീ നാലു പ്രധാന കളറുകളെ വിവിധ അനുപാതത്തിൽ സംയോജിപ്പിച്ചാണല്ലോ നാം കാണുന്ന വ്യത്യസ്ത നിറങ്ങൾ നിർമ്മിച്ചെടുക്കുക. ഒരു ചിത്രകാരൻ തന്റെ ബുദ്ധിയും യുക്തിയും ഉപയോഗിച്ച് ചെയ്തിരുന്ന കാര്യങ്ങൾ ഇന്നു കമ്പ്യൂട്ടർ ഏറ്റെടുത്തിട്ടുണ്ടെങ്കിലും മനുഷ്യ ഭാവനയെ നിഷ്പ്രഭമാക്കാൻ അതിനു ഇനിയും കഴിഞ്ഞിട്ടില്ല എന്നതല്ലേ വസ്തുത. ഇപ്പോൾ മലയാളികൾക്ക് വസന്തകാലമാണ്. നിറങ്ങളുടെ വർണ്ണ പ്രപഞ്ചം കാണുവാൻ അവസരം ലഭ്യമാകുന്ന പൂക്കാലം. നമ്മുടെ സ്വപ്‌നങ്ങൾ ചിറകുവിടർത്തി പൂമ്പാറ്റകളായി പറന്നു നടക്കട്ടെ.

മൗറിസ് എഫ്. മാക്കേ
“ദൈവത്തെ ജീവിതത്തിൽ കണ്ടെത്താത്തത് ഒരു ദുരന്തമാണ്. ദൈവാന്വേഷണം അവസാനിക്കുമ്പോൾ ജീവിതം അർത്ഥശൂന്യമാകുന്നു”

യൂങ്ങ്
“ചിന്തിക്കാത്ത മനുഷ്യന്റെ മനസ്സ് ആൾപാർപ്പില്ലാത്ത വീടുപോലെ പെട്ടെന്നു ജീർണ്ണിച്ചു പോകുന്നു”

യോഹാൽ സിമ്മർമൻ
“സ്വയം പുകഴ്ത്തിപ്പറയുന്നത് കൂടിയാൽ നുണ പറയേണ്ടിവരും”

യംഗ്
“മിക്ക ആനന്ദവും പൂക്കൾ പോലെയാണ്, പറിച്ചുകഴിയുമ്പോൾ നശിക്കുന്നു”

രവീന്ദ്രനാഥ ടാഗോർ
“സത്യത്തിന്റെ അയൽവാസിയാണ് അബദ്ധം”
“മനുഷ്യൻ മന്ദഹസിച്ചപ്പോൾ ലോകം സ്നേഹിച്ചു. മനുഷ്യൻ ചിരിച്ചപ്പോൾ ലോകം ഭയന്നു വിറച്ചു”
“വിദ്യാഭ്യാസം ഒരു നാണയമാണ്. അതിന്റെ ഒരുവശം പ്രവൃത്തിയെയും മറുവശം ജ്ഞാനത്തെയും കാണിക്കുന്നു”
“സ്നേഹത്തിന്റെ വിലകൊണ്ട് തന്നെയായിരിക്കേണം സ്നേഹത്തിന്റെ കടം വീട്ടേണ്ടത്”
“സൃഷ്ടിക്കപ്പെട്ടവൻ എന്നനിലയിൽ മനുഷ്യൻ സൃഷ്ടാവിന്റെ പ്രതിനിധിയാണ്”
“നമ്മുടെ കഴിവുകളിൽ മനുഷ്യന്റേത് മാത്രമാണെന്നു പറയാവുന്നത് ഭാവനയാണ്”
“ചലനമായ ഈലോകമാകെ വ്യാപിച്ചിരിക്കുന്ന പരമമായ ഒരു ഏകത്വമുണ്ട്”
“ത്യാഗത്തിലൂടെ മാത്രമേ നേട്ടങ്ങളുണ്ടാവൂ”

രാജാഗോപാലാചാരി സി.
“ആവശ്യപ്പെട്ടാൽ കിട്ടുന്ന ഒന്നല്ല സ്നേഹം, നിങ്ങൾ സ്നേഹിക്കുക, നിങ്ങൾക്കു സ്നേഹം തീർച്ചയായും ലഭിക്കും. ഇതാണു സ്നേഹത്തിന്റെ നിയമം”

രാധാകൃഷ്ണൻ എസ്.
“നമ്മുടെ വികാരങ്ങളെ നിയന്ത്രിച്ചും സത്യത്തെ മാനവീകരിച്ചുമാണ് ലോകനവീകരണം ആരംഭിക്കേണ്ടത്”
“പ്രലോഭനംകൊണ്ടു മിക്ക മനുഷ്യരും കുറ്റവാളികളാകും. പ്രചോദനം ലഭിച്ചാൽ വീരപുരുഷന്മാരും”
“പാരമ്പര്യത്തിലുള്ള വിശ്വാസം ഇളകുമ്പോൾ തത്വശാസ്ത്രത്തിന്റെ ആവശ്യമുദിക്കുന്നു”

ലയോത് സെ
“സ്വന്തം സമ്പത്തിലും പ്രതാപത്തിലും അഭിമാനം കൊള്ളുന്നവൻ സ്വന്തം പതനത്തിന് വേഗം കൂട്ടുന്നു”
“ധർമ്മനിഷ്‌ഠയുള്ള ആളുകൾ കടമകളിൽ ശ്രദ്ധ അർപ്പിക്കുന്നു, ധർമ്മനിഷ്‌ഠയില്ലാത്തവരാകട്ടെ അവകാശങ്ങളിലും”

ലാൽ ബഹാദൂർ ശാസ്ത്രി
“അധ്വാനം പ്രാർത്ഥനയ്ക്കു സമമാണ്”

ലാബ്രയർ
“ഈ ലോകത്തു രണ്ടുവിധത്തിൽ ഉയരാം. ഒന്ന്, സ്വപരിശ്രമത്താൽ. രണ്ട്, മറ്റുള്ളവരുടെ വങ്കത്തംകൊണ്ട്”

ലാഫൊണ്ടേൻ
“വഞ്ചകനെ ചതിക്കുന്നത് ഇരട്ടി ആനന്ദകരമാണ്”

ലിണ്ടൻ ബി. ജോൺസൺ
“ആധുനിക യുദ്ധത്തിൽ വിജയിക്കുന്നവരാരുമില്ല, അവശേഷിക്കുന്നവരെ ഉണ്ടാകൂ.”

ലിഡിയ മറിയ ചൈൽഡ്
“നീതി നിഷേധിക്കുന്ന നിയമം നിയമമല്ല”

ലുക്കാസ് ഈ. വി.
“മരിച്ച വിശുദ്ധരെ ബഹുമാനിക്കുകയും ജീവിക്കുന്ന വിശുദ്ധരെ പീഡിപ്പിക്കുകയും ചെയ്യുക ലോക സ്വഭാവമാണ്”

ലൂയി ഡി. ബ്യൂഫോർ
“സമൂഹത്തിന്റെ ഭാവി അമ്മമാരുടെ കൈകളിലാണ്. ലോകം സ്ത്രീയിലൂടെയാണ് നഷ്ടപ്പെട്ടതെങ്കിൽ അവർക്കുമാത്രമേ അതു വീണ്ടെടുക്കാനും കഴിയൂ”

ലെഗിബ്ളിൻ
“പുഞ്ചിരിക്കാത്തവൻ ഒരുകോടി രൂപ ബാങ്കിലിട്ടശേഷം ചെക്കുബുക്ക് വാങ്ങാതെ നടക്കുന്നവനെപ്പോലെയാണ്. ചിരിക്കുമ്പോൾ നാം ചെക്കഴുതുന്നു”

ലെങ്കിന്യൂസ്
“ഉന്നത ലക്ഷ്യങ്ങളിൽ പരാജയപ്പെടുന്നതുതന്നെ പ്രശംസാർഹമാണ്”

ലെൻഡൽ ഫിലിപ്സ്
“വിപ്ലവം ഉണ്ടാവുകയല്ല, സംഭവിക്കുകയാണ്. ചെടി പുഷ്പിക്കുന്നതുപോലെ സമുദായം പാകമാകുമ്പോൾ വിപ്ലവങ്ങളും ഉണ്ടാകുന്നു”

ലെവീസ് സി. എസ്.
“നല്ലവനാകാൻ പരിശ്രമിക്കുന്നവൻ തന്നിലുള്ള തിന്മയെ അറിയുന്നു. ചീത്ത മനുഷ്യനു തന്നിലുള്ള ദുസ്വഭാവങ്ങൾ വളരെ കുറച്ചുമാത്രം അറിയുന്നു”

ലെനിൻ
“ഒരു വിപ്ലവ സിദ്ധാന്തം കൂടാതെ വിപ്ലവ പ്രസ്ഥാനം ഉണ്ടാവുകയില്ല. തൊഴിലാളി വിപ്ലവ കാരണം ലോക മുതലാളിത്വത്തിനുള്ളിലുള്ള വൈരുദ്ധ്യത്തിന്റെ വളർച്ചയാണ്”
“തല്ലു തടുത്തു നിൽക്കുകയെന്നത് ആയുധമേന്തിയ കലാപത്തിന്റെ നാശമാണ്”
“പാർട്ടി യഥാർത്ഥത്തിൽ മുന്നണിയാകണമെങ്കിൽ പാർട്ടിയുടെ കയ്യിൽ വിപ്ലവ സിദ്ധാന്തമാകുന്ന, ചലനത്തിന്റെയും വിപ്ലവത്തിന്റെയും നിയമ ജ്ഞാനമാകുന്ന, ആയുധം വേണം”
“എടുത്താൽ പൊന്താത്ത കനത്ത വാക്കുകൾ ചുരുക്കുക, ലഘുവായ ദൈനംദിന പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കുക”

തുടരും…..

എ. വി. ആലയ്ക്കപ്പറമ്പിൽ

ചിന്തകരും ചിന്തകളും

You may also like

error: Content is protected !!