ഹോർമുസ് കടലിടുക്കിൽ വീണ്ടും കപ്പലിനുനേരെ ആക്രമണം. സിങ്കപ്പൂർ പതാക ഘടിപ്പിച്ച ചരക്കുകപ്പലിനു നേരെയാണ് ആക്രമണമുണ്ടായത്. ഒമാൻ തീരത്തെ ദാഹിതിനു തെക്കുകിഴക്കായാണ് കപ്പലിനുനേരെ ആക്രമണമുണ്ടായതെന്നും കപ്പലിനു കേടുപാടുകളുണ്ടായെന്നും യുണൈറ്റഡ് കിങ്‌ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) അറിയിച്ചു. ഇറാനും യുഎസും ഇടക്കാല സമാധാനക്കരാറിൽ ഒപ്പുവച്ചതിനുശേഷം ആദ്യമായാണ് ഹോർമുസ് കടലിടുക്കിൽ കപ്പലിനുനേരെ ആക്രമണമുണ്ടാകുന്നത്.
ഇറാൻ അനുവദിച്ച പ്രത്യേക പാതയിലൂടെയല്ലാതെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് സുരക്ഷാ ഗ്യാരണ്ടി നൽകില്ലെന്ന് ഇറാന്റെ പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റി (PGSA) മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്. ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പലിന് നേരെ ഉണ്ടായ പുതിയ ആക്രമണത്തെ തുടർന്ന് ഐക്യരാഷ്ട്രസഭ (UN) അവിടെയുള്ള കപ്പൽ ഒഴിപ്പിക്കൽ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു.
ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ യുഎന്നിന്റെ രാജ്യാന്തര മാരിടൈം ഓർഗനൈസേഷനുമായി (IMO) ചേർന്ന് ഒമാൻ രണ്ട് താൽക്കാലിക കപ്പൽപാതകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്ക-ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ ഗൾഫ് മേഖലയിൽ മാസങ്ങളായി കുടുങ്ങിക്കിടക്കുന്ന പതിനൊന്നായിരത്തിലധികം (11,000) നാവികരെയും അറുന്നൂറോളം കപ്പലുകളെയും സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനാണ് ഒമാൻ ഈ പുതിയ പാതയൊരുക്കിയത്. കടലിടുക്കിന്റെ മധ്യഭാഗത്ത് നിരവധി മൈനുകൾ (Mines) ഇപ്പോഴുമുള്ളതിനാലാണ് പഴയ പാത ഒഴിവാക്കി പുതിയത് താൽക്കാലികമായി തുറന്നത്. ഈ പുതിയ പാത ഒമാന്റെ തീരപ്രദേശത്തോട് ചേർന്ന്, ഇറാന്റെ നേരിട്ടുള്ള നിയന്ത്രണ പരിധിക്ക് പുറത്തുകൂടിയാണ് കടന്നുപോകുന്നത്.
ഒമാൻ പ്രഖ്യാപിച്ച പുതിയ കപ്പൽപാതയെ ഇറാൻ റവല്യൂഷനറി ഗാർഡ് സേന (IRGC) ശക്തമായി എതിർത്തിരിക്കുകയാണ്. ഇറാന്റെ അനുമതിയില്ലാതെ കപ്പലുകൾ ഒമാൻ പാതയിലൂടെ സഞ്ചരിക്കുന്നത് തടയുമെന്ന് അവർ മുന്നറിയിപ്പ് നൽകി. ഇറാനുമായി കൂടിയാലോചിക്കാതെയുള്ള നടപടിയാണിതെന്നും ഐആർജിസി ആരോപിച്ചു. തങ്ങൾ നിശ്ചയിച്ച പാതയിലൂടെയല്ലാതെ പോകുന്ന കപ്പലുകൾക്ക് സുരക്ഷ ഉറപ്പുനൽകാൻ കഴിയില്ലെന്നും, അവയ്ക്ക് നേരെ കർശന നടപടിയുണ്ടാകുമെന്നുമാണ് ഇറാന്റെ നിലപാട്.
ഇറാന്റെ പെട്രോളിയം ഉൽപ്പന്നങ്ങൾക്കുമേലുള്ള ഉപരോധത്തിന് താൽക്കാലിക ഇളവ് പ്രഖ്യാപിച്ച് അമേരിക്ക

