ന്യൂഡൽഹി: കേന്ദ്ര സർക്കാർ അവതരിപ്പിച്ച വനിതാ സംവരണ ഭേദഗതി ബിൽ ലോക്‌സഭയിൽ പരാജയപ്പെട്ടു. ലോക്സഭാംഗങ്ങളിൽ 489 പേർ വോട്ടു ചെയ്‌തതിൽ 278 അംഗങ്ങൾ ബില്ലിനെ പിന്തുണച്ചു. ബില്ലിനെ എതിർത്ത് 211 അംഗങ്ങളാണ് വോട്ടു ചെയ്‌തത്. ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതാണ് ബിൽ പരാജയപ്പെടാൻ കാരണമായത്. വൈകീട്ട് ഏഴു മണിയോടെയാണ് സഭയിൽ വോട്ടെടുപ്പ് നടന്നത്. ഇതിനു മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചർച്ചകൾക്ക് മറുപടി നൽകിയിരുന്നു. വോട്ടെടുപ്പിന് തൊട്ടുമുമ്പ് പ്രധാനമന്ത്രിയും മുതിർന്ന മന്ത്രിമാരും സ്പീക്കറുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. നിലവിലെ സാഹചര്യത്തിൽ ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടേക്കുമെന്നും സൂചനകളുണ്ട്.
വനിതാ സംവരണത്തെ തത്വത്തിൽ എതിർക്കുന്നില്ലെന്നും എന്നാൽ ബില്ലിലെ മണ്ഡല പുനർനിർണയ വ്യവസ്ഥകളെയാണ് തങ്ങൾ ചോദ്യം ചെയ്യുന്നതെന്നും പ്രതിപക്ഷം വ്യക്തമാക്കി. നിലവിലെ 543 സീറ്റുകളിൽ എന്തുകൊണ്ട് ഉടൻ സംവരണം നടപ്പാക്കുന്നില്ല? സെൻസസും മണ്ഡല പുനർനിർണയവും പൂർത്തിയാകുന്നത് വരെ സംവരണം നീട്ടിക്കൊണ്ടുപോകുന്നത് എന്തിന്? തുടങ്ങിയ ചോദ്യങ്ങളാണ് പ്രതിപക്ഷം ഉയർത്തുന്നത്. ഈ നീക്കം ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ഭൂപടം അട്ടിമറിക്കാനുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു.
അധികാരത്തിലിരുന്നപ്പോഴും ഇപ്പോഴും മണ്ഡലപുനർനിർണയ അവകാശം ജനങ്ങൾക്ക് നിഷേധിക്കുകയാണ് കോൺഗ്രസെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ പറഞ്ഞു. പ്രതിപക്ഷം ഭേദഗതികളല്ല, മറിച്ച് വനിതാ സംവരണത്തെ തന്നെയാണ് എതിര്‍ക്കുന്നതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ആരോപിച്ചു. മണ്ഡല പുനര്‍നിര്‍ണയത്തെ എതിര്‍ക്കുമ്പോള്‍ അതിനര്‍ത്ഥം എസ്‌സി / എസ്ടി സീറ്റുകള്‍ ഉയരുന്നതിനെ എതിര്‍ക്കുന്നുവെന്നാണ്. ഭരണഘടന ഉറപ്പ് നല്‍കുന്നത് പോലെ തുല്യായ പ്രാതിനിധ്യം ഉറപ്പാക്കുകയാണ് മണ്ഡല പുനര്‍നിര്‍ണയം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അമിത് ഷാ പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയില്‍ പറഞ്ഞു.

