പാരിസ്: ഫ്രാൻസിൽ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയും തമ്മിൽ നടത്തിയ ഈ സൗഹൃദ സംഭാഷണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരിക്കുകയാണ്.
ലോക നേതാക്കളുടെ നിരയിലേക്ക് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ “വീണ്ടും കണ്ടതിൽ സന്തോഷം” എന്ന് പറഞ്ഞാണ് ജോർജിയ മെലോനി സ്വീകരിച്ചത്. തുടന്ന് തങ്ങളുടെ സോഷ്യൽ മീഡിയ ജനപ്രീതിയെക്കുറിച്ച് മോദി സൂചിപ്പിച്ചപ്പോഴാണ്, “അതെ, നമ്മൾ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും പ്രശസ്തമായ ജോഡിയാണ്” (Yeah, we are the most famous couple on Instagram) എന്ന് മെലോനി ചിരിച്ചുകൊണ്ട് കൗണ്ടർ അടിച്ചത്. ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾ ഔദ്യോഗിക ഗ്രൂപ്പ് ഫോട്ടോ എടുക്കാൻ ഒത്തുകൂടിയപ്പോഴാണ് ഈ രസകരമായ സംഭവം ഉണ്ടായത്.
ഇരു നേതാക്കളുടെയും പേരുകൾ ചേർത്തുവെച്ച് സോഷ്യൽ മീഡിയ രൂപം നൽകിയ ‘#Melodi’ എന്ന ഹാഷ്‌ടാഗ് കഴിഞ്ഞ മൂന്ന് വർഷമായി ഇൻ്റർനെറ്റിൽ വൻ ഹിറ്റാണ്. 2023 നവംബറിൽ ദുബായിൽ നടന്ന കോപ് 28 ഉച്ചകോടിക്കിടെ മോദിക്കൊപ്പമുള്ള സെൽഫി “Good friends at COP28 #Melodi” എന്ന അടിക്കുറിപ്പോടെ മെലോണി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതോടെയാണ് ഈ ട്രെൻഡ് ആരംഭിച്ചത്.
കഴിഞ്ഞ മാസം മോദി റോം സന്ദർശിച്ചപ്പോൾ ഈ സോഷ്യൽ മീഡിയ ട്രെൻഡിനെ അനുസ്മരിപ്പിക്കുന്ന രീതിയിൽ ‘പാർലെയുടെ മെലഡി’ ചോക്ലേറ്റ് പാക്കറ്റ് മെലോണിക്ക് സമ്മാനമായി നൽകിയിരുന്നു. ഈ വീഡിയോ പുറത്തു വന്ന് ആറ് മണിക്കൂറിനുള്ളിൽ 10 കോടിയിലധികം ആളുകളാണ് കണ്ടത്.
ജി 7 ഉച്ചകോടിയുടെ ഭാഗമായി ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, യുഎഇ പ്രസിഡൻ്റ് ഷെയ്‌ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുമായി പ്രധാനമന്ത്രി മോദി കൂടിക്കാഴ്ച നടത്തി.
52-ാമത് ജി-7 (Group of Seven) ഉച്ചകോടി 2026 ജൂൺ 15 മുതൽ 17 വരെ ഫ്രാൻസിലെ ഏവിയൻ-ലെ-ബെയ്ൻസിൽ (Évian-les-Bains) വെച്ചാണ് നടന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ആതിഥേയത്വത്തിൽ ചേർന്ന ഈ സമ്മേളനത്തിൽ ആഗോള സമ്പദ്‌വ്യവസ്ഥ, സുരക്ഷ, അന്താരാഷ്ട്ര സഹകരണം എന്നിവയായിരുന്നു പ്രധാന ചർച്ചാവിഷയങ്ങൾ. അമേരിക്ക (യു.എസ്), ബ്രിട്ടൻ (യു.കെ), ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ, കാനഡ എന്നിവരും യൂറോപ്യൻ യൂണിയനുമാണ് (EU) ഈ കൂട്ടായ്മയിലുള്ളത്. പ്രത്യേക ക്ഷണിതാക്കളായി ഇന്ത്യ, ബ്രസീൽ, ഈജിപ്ത്, കെനിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളും പങ്കാളികളായി.

