ന്യൂ ഡൽഹി: ഇന്ത്യയിൽനിന്ന് ബ്രഹ്മോസ് വാങ്ങാൻ വിയറ്റ്നാമും ഇന്തൊനീഷ്യയും. വിയറ്റ്നാമുമായി ഇന്ത്യ ബ്രഹ്മോസ് (BrahMos) മിസൈൽ കരാർ ഒപ്പിട്ടതായും ഇന്തൊനീഷ്യയുമായുള്ള കരാർ അവസാന ഘട്ടത്തിലാണെന്നും ഇന്ത്യൻ പ്രതിരോധ സെക്രട്ടറി. സിംഗപ്പൂരിൽ നടന്ന ഷാംഗ്രി-ലാ ഡയലോഗ് (Shangri-La Dialogue) സുരക്ഷാ ഉച്ചകോടിയിൽ പങ്കെടുത്തുകൊണ്ട് ഇന്ത്യൻ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിങ്ങാണ് ഈ സുപ്രധാന വിവരം വെളിപ്പെടുത്തിയത്.
വിയറ്റ്നാമുമായുള്ള കരാർ ഇതിനകം ഒപ്പുവെച്ചുകഴിഞ്ഞു. ഏകദേശം 60 ബില്യൺ രൂപ (629 മില്യൺ ഡോളർ) മൂല്യം വരുന്നതാണ് ഈ മെഗാ ഡീൽ. ഇതിൽ തീരദേശ പ്രതിരോധ മിസൈൽ ബാറ്ററികൾ, മിസൈലുകൾ, പരിശീലനം, ലോജിസ്റ്റിക്സ് പിന്തുണ എന്നിവ ഉൾപ്പെടുന്നു. ഇന്തൊനീഷ്യയുമായുള്ള ബ്രഹ്മോസ് മിസൈൽ വിതരണ കരാർ അന്തിമഘട്ടത്തിലാണ്. ഏകദേശം 450 മില്യൺ ഡോളറിന്റെ പ്രതിരോധ കരാറാണ് രൂപപ്പെടുന്നത്.
ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ് വാങ്ങുന്ന ആദ്യ വിദേശ രാജ്യം ഫിലിപ്പീൻസ് ആണ്. 2022-ൽ 375 മില്യൺ ഡോളറിനാണ് ഫിലിപ്പീൻസ് കരാറൊപ്പിട്ടത്. ഇതോടെ ബ്രഹ്മോസ് സ്വന്തമാക്കുന്ന രണ്ടാമത്തെയും മൂന്നാമത്തെയും ആസിയാൻ (ASEAN) രാജ്യങ്ങളായി വിയറ്റ്നാമും ഇന്തൊനീഷ്യയും മാറും. തെക്കൻ ചൈനാക്കടലിൽ സുരക്ഷാ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.
ദക്ഷിണ ചൈനാ കടലിൽ ചൈനയുടെ കടന്നുകയറ്റങ്ങൾക്കെതിരെ പ്രതിരോധം തീർക്കാൻ വിയറ്റ്നാമിനും ഇന്തൊനീഷ്യക്കും ഫിലിപ്പീൻസിനും ഈ സൂപ്പർസോണിക് ക്രൂസ് മിസൈലുകൾ കരുത്താകും. ശബ്ദത്തേക്കാൾ മൂന്നിരട്ടി വേഗതയിൽ (Mach 3) സഞ്ചരിക്കുന്ന ബ്രഹ്മോസ് ലോകത്തിലെ ഏറ്റവും വേഗതയേറിയ മിസൈലുകളിൽ ഒന്നാണ്. ഇന്ത്യയും റഷ്യയും സംയുക്തമായാണ് ഈ മിസൈൽ വികസിപ്പിച്ചത്.
ആസിയാൻ (ASEAN) രാജ്യങ്ങളുമായുള്ള പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെയും പ്രതിരോധ കയറ്റുമതി വർദ്ധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ഇന്ത്യയുടെ ഈ നടപടി. ഇന്ത്യയുടെ ‘മേക്ക് ഇൻ ഇന്ത്യ‘ പദ്ധതിയുടെ വലിയൊരു വിജയമായാണ് ഈ മിസൈൽ കരാറുകൾ വിലയിരുത്തപ്പെടുന്നത്. ആഗോള ആയുധ വിപണിയിൽ ഇന്ത്യയുടെ സ്ഥാനം ഉറപ്പിക്കുന്നതിനൊപ്പം ഇൻഡോ-പസഫിക് മേഖലയിലെ ഇന്ത്യയുടെ തന്ത്രപരമായ സ്വാധീനം വർദ്ധിപ്പിക്കാനും ഈ നീക്കം സഹായിക്കും.

