ഇസ്‌ലാമാബാദിൽ നടന്ന അമേരിക്ക-ഇറാൻ സമാധാന ചർച്ചകൾക്ക് വേദിയായ സെറീന ഹോട്ടലിലെ ബില്ല് പാക്കിസ്ഥാൻ സർക്കാർ അടച്ചില്ലെന്ന വാർത്തകൾ വലിയ വിവാദമായിരിക്കുകയാണ്. ആഗോളതലത്തിൽ മധ്യസ്ഥനാകാൻ ശ്രമിച്ച പാക്കിസ്ഥാൻ, ചർച്ച കഴിഞ്ഞിട്ടും ഹോട്ടൽ ബില്ലുകൾ തീർപ്പാക്കാത്തതാണ് രാജ്യാന്തര തലത്തിൽ നാണക്കേടുണ്ടാക്കിയത്. പാക്കിസ്ഥാൻ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ് ഈ സംഭവമെന്ന് വിവിധ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
ഇസ്ലാമാബാദിലെ പഞ്ചനക്ഷത്ര ഹോട്ടലായ സെറീന ഹോട്ടലിൽ ഏപ്രിൽ 10 മുതൽ 12 വരെയായിരുന്നു ഇറാൻ പ്രതിനിധികളും യുഎസ് പ്രതിനിധികളും തമ്മിൽ സമാധാന ചർച്ച നടന്നത്. എന്നാൽ, ചർച്ച കഴിഞ്ഞതിന് ശേഷം പഞ്ചനക്ഷത്ര ഹോട്ടലിലെ ബില്ല് പാക്കിസ്ഥാൻ സർക്കാർ അടച്ചില്ലെന്നാണ് ഇപ്പോൾ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹോട്ടലുടമ ഇടപെട്ട് ബിൽ അടയ്ക്കാൻ സർക്കാരിനെ നിർബന്ധിക്കുന്ന തരത്തിലേക്ക് സ്ഥിതി വഷളായതായി ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാജ്യത്തിൻ്റെപാക്കിസ്ഥാന്റെ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ചൂടേറിയ ചർച്ചകൾക്കും ഈ സംഭവം വഴിവെച്ചിട്ടുണ്ട്. സുപ്രധാനമായ ഈ അന്താരാഷ്ട്ര ചർച്ചയ്ക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പോലും വീഴ്‌ച സംഭവിച്ചത് ഒരു രാജ്യത്തിന്റെ പരാജയമായി കാണുന്നുവെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

