മലയാള ചലച്ചിത്ര, ലളിത ഗാനരംഗത്തും കച്ചേരി അവതരണത്തിലും വ്യക്തിമുദ്ര പതിച്ച പദ്മശ്രീ കെ.ജി. ജയന്റെ സ്മരണാദിനം. പ്രശസ്ത കർണാടക സംഗീതജ്ഞനും പദ്മശ്രീ ജേതാവുമായ കെ.ജി. ജയൻ അന്തരിച്ചത് 2024 ഏപ്രിൽ 16-നാണ്. ‘ജയവിജയ’ എന്ന പേരിൽ ഇരട്ട സഹോദരൻ കെ.ജി. വിജയനുമായി ചേർന്ന് ആയിരത്തിലധികം ഭക്തിഗാനങ്ങളും ചലച്ചിത്ര ഗാനങ്ങളും അദ്ദേഹം ചിട്ടപ്പെടുത്തിയിട്ടുണ്ട്.
ശ്രീകോവിൽ നടതുറന്നൂ…
ഇഷ്ട ദൈവമേ സ്വാമി ശരണമയ്യപ്പാ…
വിഷ്ണു മായയിൽ പിറന്ന..
എല്ലാം എല്ലാം അയ്യപ്പൻ..
തുടങ്ങിയ ഇമ്പമുള്ള ഗാനങ്ങൾ ആലപിച്ച് മലയാളികളുടെ മനസ്സിൽഇടംപിടിച്ച, നക്ഷത്ര ദീപങ്ങൾ തിളങ്ങി…, ഹൃദയം ദേവാലയം…. തുടങ്ങി നിരവധി മനോഹര ചലച്ചിത്ര ഗാനങ്ങൾക്ക് സംഗീത സംവിധാനം നൽകി മലയാള ഗാനശാഖയിൽ സ്വന്തം സിംഹാസനം ഉറപ്പിച്ച കെ.ജി. ജയൻ പകരം വെക്കാനില്ലാത്ത സംഗീത പ്രതിഭയാണ്. കലാരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2019-ൽ രാജ്യം അദ്ദേഹത്തിന് പദ്മശ്രീ നൽകി ആദരിച്ചു.
“രാധതൻ പ്രേമത്തോടാണോ കൃഷ്ണാ…”
“അണിവാകച്ചാർത്തിൽ ഞാൻ…”
“ചന്ദനചർച്ചിത നീല കളേബരം…”
“ചെമ്പൈക്കു നാദം നിലച്ചപ്പോൾ…”
“ഗുരുവായൂരപ്പാ നിൻ…”
“ഹരികാംബോജി രാഗം…”
“നീയെന്നെ ഗായകനാക്കി…”
“ഒരു പിടി അവിലുമായി…”
“യമുനയിൽ ഖരഹരപ്രിയയായിരുന്നെങ്കിൽ…”
രമേശൻ നായരുടെ മനോഹരമായ ഈ വരികൾക്ക് അതിമധുരവും ഭക്തിനിർഭരവുമായ സംഗീതം നൽകിയ പ്രതിഭാധനൻ. ഓർമ്മയായിട്ട് ഇന്ന് രണ്ട് വർഷം തികയുന്നു.
പ്രശസ്ത നടൻ മനോജ് കെ. ജയനും ബിജു കെ.ജയനും മക്കൾ.
വിജയൻ ന്യൂസ്പ്രിൻ്റ് നഗർ

