തിരുവനന്തപുരം: ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. എൽഡിഎഫ് സർക്കാർ സസ്പെൻഡ് ചെയ്ത ബി അശോകിനും എൻ പ്രശാന്തിനും പുതിയ ചുമതകൾ നൽകി. ബി.അശോക് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും. എൻ. പ്രശാന്ത് കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാകും. പ്രശാന്തിന് യുവജനക്ഷേമം, മൃഗശാല, മ്യൂസിയം, പുരാവസ്തു വകുപ്പുകളുടെ സ്പെഷ്യൽ സെക്രട്ടറിയായി അധിക ചുമതലയും നൽകിയിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖ എംഡി സ്ഥാനത്തുനിന്ന് ദിവ്യ എസ് അയ്യരെ നീക്കി. തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറായാണ് ദിവ്യ എസ് അയ്യരെ നിയമിച്ചിരിക്കുന്നത്. സാംസ്കാരിക വകുപ്പ് ഡയറക്ടർ സ്ഥാനത്തുനിന്നും ദിവ്യ എസ് അയ്യരെ നീക്കിയിട്ടുണ്ട്. ജെറോമിക് ജോർജാണ് പുതിയ വിഴിഞ്ഞം തുറമുഖം എംഡി. തദ്ദേശഭരണ വകുപ്പ് സെക്രട്ടറിയായിരുന്ന ടി.വി. അനുപമയെ ഗതാഗതവകുപ്പ് സെക്രട്ടറിയാക്കി. അനുപമയ്ക്ക് വിമാനത്താവളത്തിന്റെയും മെട്രോ റെയിലിന്റെയും അധിക ചുമതല കൂടിയുണ്ട്.
മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ കേൽക്കറിന് തുറമുഖ വകുപ്പ് സെക്രട്ടറിയുടെ ചുമതല കൂടി നൽകിയിട്ടുണ്ട്. ശർമിള മേരി ജോസഫിനെ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ സിൻഹയ്ക്ക് കയർ വികസന വകുപ്പിന്റെയും ഹൗസിങ് ഡിപ്പാർട്മെന്റിന്റെയും അധിക ചുമതല നൽകി. കെ ആർ ജ്യോതിലാലിന് പ്ലാനിങ് ബോർഡിന്റെ അധിക ചുമതല നൽകും. മിൻഹാജ് ആലം കൃഷി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാകും. രാജു നാരായണ സ്വാമി സൈനിക ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാകും.
എം ജി രാജമാണിക്യത്തെ കെഎസ്ഇബി ചെയർമാൻ ആൻഡ് എംഡിയായി നിയമിച്ചു. ദേവസ്വം വകുപ്പിന്റെ ചുമതലയിൽ രാജമാണിക്യം തുടരും. കെ.ജീവൻ ബാബു റവന്യു, ദുരന്ത നിവാരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി. സുഹാസ് എസ് ജല വിഭവ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറിയാകും. അദീല അബ്ദുള്ളയാണ് പുതിയ പൊതുമരാമത്ത് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി. തദ്ദേശ വകുപ്പ് സെക്രട്ടറിയായി ഷാനവാസ് എസും പൊതുവിദ്യാഭ്യാസ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി ഡി സജിത്ത് ബാബുവും നിയമതിരായി. വിവാദ ഐഎഎസ് ഉദ്യോഗസ്ഥൻ കെ ഗോപാലകൃഷ്ണനാണ് പരിസ്ഥിതി വകുപ്പ് ഡയറക്ടർ. കൃഷിവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി ടിവി സുഭാഷും ആരോഗ്യ, കുടുംബ ക്ഷേമ വകുപ്പ് അഡീഷണൽ സെക്രട്ടറിയായി ഡോ. രേണു രാജും നിയമിതരായി. പൊതുവിദ്യാഭ്യാസ ഡയറക്ടറായി സ്നേഹിൽ കുമാർ സിംഗ്, ഭക്ഷ്യ സുരക്ഷാ കമ്മീഷണറായി ശ്രീധന്യാ സുരേഷ് എന്നിവരും നിയമിതരായി.
എസ് പ്രേം കൃഷ്ണനാണ് പുതിയ സഹകരണ വകുപ്പ് രജിസ്ട്രാർ. ഹർഷിൽ ആർ മീണയെ കെറ്റിഡിസി എംഡിയായും മിൻഹാജ് ആലത്തിനെ കൃഷിവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായും നിയമിച്ചു. കായിക, യുവജന ക്ഷേമ വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറിയായി അധിക ചുമതലയും മിൻഹാജ് ആലത്തിന് നൽകിയിട്ടുണ്ട്. ഫിഷറീസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി അബ്ദുൽ നാസർ ബിയെയും നോർക്ക ഡയറക്ടറായി ആസിഫ് കെ യൂസഫിനെയും നിയമിച്ചു. നോർക്ക സിഇഒയുടെ അധിക ചുമതലയും ആസിഫ് കെ യൂസഫ് വഹിക്കും. നോർക്കയുടെ സ്പെഷ്യൽ സെക്രട്ടറി സ്ഥാനത്ത് അഞ്ജന എമ്മിനെ നിയോഗിച്ചു.
ഷീബ ജോർജാണ് വനിതാ- ശിശു വികസന വകുപ്പ് സ്പെഷ്യൽ സെക്രട്ടറി. തൊഴിൽ, ക്ഷീര വകുപ്പുകളുടെ അധിക ചുമതലയും ഷീബ ജോർജ് വഹിക്കും. ലാൻഡ് റവന്യു കമ്മീഷണറായി എച്ച് ദിനേശൻ, വനിതാ- ശിശു വികസന വകുപ്പ് ഡയറക്ടർ വി വിഘ്നേശ്വരി എന്നിവരെയും നിയമിച്ചു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ അധിക ചുമതലയും വി വിഘ്നേശ്വരിക്ക് നൽകിയിട്ടുണ്ട്. ശ്രീധന്യ സുരേഷ് – ഫുഡ് സേഫ്ടി കമ്മീഷണർ. സഫ്ന നസറുദ്ധീന് ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടെ അധിക ചുമതല. രാഹുൽ കൃഷ്ണ ശർമ – GST സ്പെഷ്യൽ കമ്മീഷ്ണർ. അനു. എസ്. നായർ നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ. സബിൻ സമീദിന് ഐ & പി ആർ ഡി ഡയറക്ടറുടെ അധിക ചുമതല. ഹർഷിൽ. ആർ. മീന ടൂറിസം MDയുമായി നിയമിക്കാൻ ഉത്തരവായി.

