ഇസ്ലാമബാദ്: ഹഫീസ് സയീദിന്റെ അടുത്ത അനുയായിയും ലഷ്കർ-ഇ-തൊയ്ബ (LeT) ഭീകരനുമായ ഷെയ്ഖ് യൂസഫ് അഫ്രീദി പാക്കിസ്ഥാനിൽ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഏപ്രിൽ 26 ഞായറാഴ്ച ഖൈബർ പഖ്തുൻഖ്വയിലെ ഝാണ്ഡെ ബസാർ എന്ന സ്ഥലത്താണ് സംഭവം നടന്നത്. ബൈക്കിലെത്തിയ അജ്ഞാതരായ തോക്കുധാരികൾ അഫ്രീദിക്കു നേരെ തുരുതുരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റ ഇയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് റിപ്പോർട്ടുകൾ.
ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ ലഷ്കർ ഇ-തൊയ്ബ കമാൻഡറായ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊന്ന കാര്യം സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. ലഷ്കർ-ഇ-തൊയ്ബയുടെ ഖൈബർ പഖ്തുൻഖ്വയിലെ പ്രാദേശിക ശൃംഖലയുടെ തലവനായിരുന്നു ഇയാൾ. ഭീകരവാദത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിലും പരിശീലനം നൽകുന്നതിലും ഇയാൾ നിർണ്ണായക പങ്ക് വഹിച്ചിരുന്നു. ഹഫീസ് സയീദിന്റെ വിശ്വസ്തനായ ഷെയ്ഖ് യൂസഫ് അഫ്രീദി ലഷ്കറിന്റെ മുൻ നിര നേതാക്കളിൽ ഒരാളാണ്. ഇന്ത്യവിരുദ്ധ പ്രവർത്തനങ്ങളിലും ഭീകര റിക്രൂട്ട്മെൻറിലും ഫണ്ടിംഗിലും ഇയാൾ സജീവമായിരുന്നു.
കഴിഞ്ഞ ദിവസം ലാഹോറിൽ ന്യൂസ് ചാനലിന് മുന്നിൽ വെച്ച് അജ്ഞാതരുടെ വെടിയേറ്റ് ഭീകരൻ അമീർ ഹംസ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. ഇതിന് പിന്നാലെയാണ് ഒരു ലഷ്‌കർ കമാൻഡർ കൂടി വധിക്കപ്പെട്ടത്. ഇത്തവണ ഭീകരൻ മരിച്ചു എന്ന് ഉറപ്പാക്കിയ ശേഷമാണ് അജ്ഞാതർ സ്ഥലം വിട്ടത് എന്നാണ് റിപ്പോർട്ട്. അടുത്തിനിടെയാണ് ഭീകരസംഘടനയുടെ മുൻനിരക്കാരായ താഹിർ ഫസൽ ചൗധരി, മൗലാന സുബൈർ സിദ്ദിഖി എന്നിവർ സമാന സാഹചര്യത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ, ലഷ്കറിൻ്റെ രാഷ്ട്രീയ വിഭാഗത്തിൻ്റെ തലവനും സയീദിൻ്റെ സഹോദരനുമായ മൗലാന കാശിഫ് അലിയെ ഖൈബർ പഖ്‌തുൻഖ്വയിലെ വസതിയിൽ വച്ച് അജ്ഞാതർ വെടിവച്ചു കൊന്നിരുന്നു.

