ഉധംപൂർ: ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിലുണ്ടായ ദാരുണമായ ബസ് അപകടത്തിൽ 15 പേർ മരിച്ചു. ഏകദേശം 20-ഓളം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഉധംപൂർ ജില്ലയിലെ രാംനഗർ മേഖലയിലുള്ള കനോട്ടെ (കാഗോർട്ട്) എന്ന ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. മലയോര പാതയിലെ കുത്തനെയുള്ള വളവ് തിരിയുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് ഏകദേശം 70 അടി താഴ്ചയിലുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു.
പ്രാദേശിക ഭരണകൂടവും പൊലീസും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. ‘രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ വിമാനമാർഗം ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതിനും മികച്ച ചികിത്സ ഉറപ്പാക്കുന്നതിനുമുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. പ്രാദേശിക ഭരണകൂടവുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണ്’- അദ്ദേഹം എക്സിൽ കുറിച്ചു. ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയും അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി.

