വേറാരെങ്കിലുമെഴുതിയാൽ അങ്ങേയറ്റം പൈങ്കിളിയായിപ്പോവുന്ന പ്രമേയങ്ങൾ എംടി അവതരിപ്പിച്ചിട്ടുണ്ട്. ആദ്യവായനയിൽ മഞ്ഞിൽ വലിയ മാഹാത്മ്യമൊന്നും കണ്ടെത്താൻ എന്നെക്കൊണ്ട് സാധിച്ചില്ല. നൈനിറ്റാളിലേക്ക് ഒരു ഉല്ലാസയാത്ര പോകുന്ന പ്രതീതിയായിരുന്നു. നായികയായ വിമലട്ടീച്ചറുടെ ഏകാന്തവിഷാദഭാവമാണ് എൻ്റെ ഉല്ലാസത്തിന് ഒരു തടസ്സമായത്. ആ മലനിരകളും മരങ്ങൾക്കിടയിലൂടെ ചൂളം വിളിച്ച് പോവുന്ന ട്രെയിനും തടാകക്കരയിലെ ടൂറിസ്റ്റ് കേന്ദ്രവും ….. ശരിക്കും ഞാനവിടെപ്പോയി അതൊക്കെ കണ്ടതു പോലെ തന്നെയാണ് ഇന്നും മനസ്സിൽ. റോഡിലെ മഞ്ഞ് തൂത്ത് വൃത്തിയാക്കുന്നതും കോട വീണ റോഡിലൂടെ കുതിരവണ്ടിക്ക് പോവാൻ കഴിയാത്തതുമൊക്കെ ടോൾസ്റ്റോയിയേയും യൂഗോയേയും ഒക്കെ വായിച്ചപ്പോൾ മനസ്സിൽ പതിഞ്ഞ ചിത്രങ്ങളാണ്. എന്നാൽ ശരിക്കും ഒരു മഞ്ഞ് കാലത്ത് ജീവിച്ചത് എം ടി യുടെ വിമലടീച്ചർക്കും ബുദ്ദുവിനും സർദാർജിക്കും ഒപ്പം നൈനിറ്റാൾ താഴ് വരയിലലഞ്ഞപ്പോഴാണ്. നോവലിൽ പറയുന്ന ആ ലവേർസ് ട്രാക്കിൽ പോയിരുന്ന് ഞാനും വയലറ്റു നിറമുള്ള പ്രണയാക്ഷരങ്ങളിൽ കവിത കുറിച്ചതു പോലെ.
തളം കെട്ടി നിൽക്കുന്ന ആ തടാകത്തിൽ മുഖം പ്രതിബിംബിച്ച് കണ്ടു.
സ്നേഹിച്ച തെറ്റിനീ, ഏകാന്തതയുടെ വേദന
താനേ വരിച്ച ദേവി
എന്ന് നീയെത്ര ധന്യ എന്ന സിനിമയിൽ ഓഎൻവി എഴുതിയത് മഞ്ഞിലെ വിമലാദേവിയെ ഓർത്താണോ?
നൈനിറ്റാളിൽ പോകണമെന്ന് കലശലായ മോഹം സമ്മാനിച്ചു എന്നതാണ് മഞ്ഞ് നൽകിയ ആദ്യ വായനാനുഭവം. പിന്നീടെപ്പോഴോ വീണ്ടും വായിച്ചപ്പോഴാണ് വിമലയുടെ കാത്തിരിപ്പിൻ്റെ ഉൾക്കനം ബോധ്യപ്പെട്ടത്. അത് വെറുമൊരു സുധീർ കുമാർ മിശ്രയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പല്ല. പ്രണയ പ്രതീക്ഷയ്ക്കപ്പുറം, ഒഴുക്കിനൊത്ത് ഒഴുകിപ്പോകാൻ കഴിയാത്തവരുടെ മനസ്സിൻ്റെ ഘനീഭവിക്കൽ അവിടെയുണ്ട്. ഒരു വെയിലിനും ഉരുക്കിത്തീർക്കാൻ കഴിയാത്ത മൂടൽ മഞ്ഞ്. വിമല അയാളെയും കാത്തിരിക്കുന്ന ആ കൽമണ്ഡപമുണ്ടല്ലോ. അതൊരു നിലപാടിൻ്റെ ഗരിമയാണ് – തൻ്റെ അരികിലേക്ക് എത്തിച്ചേരാനുള്ള ഒരു യാഥാർത്ഥ്യമല്ല വിമലയ്ക്ക് സുധീർ കുമാർ മിശ്ര. അവൾക്ക് കാത്തിരിക്കാനുള്ള ഒരു പ്രതീക്ഷയാണ്. പ്രതീക്ഷ നിലനിൽക്കണമെങ്കിൽ ആ വരവ് ഒരിക്കലും സംഭവിക്കരുത്. നൈനിറ്റാളിൽ ഇപ്പോഴും വിമല കാത്തിരിക്കുന്നുണ്ടാവും. അല്ലെങ്കിൽ വിമലയെപ്പോലെ ആരെങ്കിലും. പലരെയും പലതിനെയും കാത്താണല്ലോ നമ്മളും ജീവിക്കുന്നത്. ഒന്നിനും വേണ്ടി കാത്തിരിക്കാനില്ലാത്ത ജീവിതം എത്ര ശൂന്യമാണ് എന്ന നടുക്കുന്ന ഓർമ്മ കൂടി മഞ്ഞിൽ മുഴങ്ങുന്നുണ്ട്. ആ സർദാർജിക്ക് പോലും കാത്തിരിക്കാനുണ്ട് – മരണത്തെ !
പുലർകാലമഞ്ഞിൽ കുളിർന്ന് ഇതെഴുതുമ്പോൾ ഞാൻ പിന്നെയും നൈനിറ്റാളിലേക്ക് ഒരു ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുകയാണ് – ഒരിക്കലും പോയിട്ടില്ലാത്ത, മലകളാൽ ചുറ്റപ്പെട്ട ആ തടാകത്തിൻ്റെ തീരത്തേക്ക് പല തവണ പോയതു പോലെ. പാറപ്പുറത്തിൻ്റെ പണി തീരാത്ത വീടും ഇതേ നൈനിറ്റാളിലാണ് – പട്ടാളക്കാരനായി അദ്ദേഹം ഏറെ നാൾ കഴിഞ്ഞ നൈനിറ്റാൾ.
മലകളാൽ തടവിലാക്കപ്പെട്ട തടാകം എന്നാണ് പാറപ്പുറം ഈ തടാകത്തെ വിശേഷിപ്പിച്ചത്. പണി തീരാത്ത വീട് സിനിമയായപ്പോൾ വയലാറെഴുതിയ പാട്ടിൽ
വസന്തവും ശിശിരവും കുളിക്കാനിറങ്ങിയ വന സരോവരം എന്നും!
അനുഭവവ്യത്യസ്തകളിൽ നിന്നാണല്ലോ എഴുത്തുഭേദങ്ങളുണ്ടാവുന്നത്.
എന്നാൽ എംടി തൻ്റെ പ്രണയിനിയും ആദ്യഭാര്യയുമായ പ്രമീളയുമൊത്ത് മധുവിധു ആഘോഷിക്കാൻ നൈനിറ്റാളിൽ എത്തിയപ്പോഴാണ് മഞ്ഞ് എഴുതിയത് എന്ന് ഈയിടെ അറിഞ്ഞപ്പോൾ അതിൻ്റെ നിഗൂഢത ഒന്നു കൂടി വർധിക്കുകയാണ്. പ്രണയിനി ഭാര്യയുമൊത്ത് സംഗമ സന്തോഷസല്ലാപങ്ങൾ പങ്കുവെക്കുന്ന ഇങ്ങനെയൊരു സന്ദർഭത്തിൽ മഞ്ഞ് പോലൊരു പ്രമേയം ആലോചിച്ച എഴുത്തുകാരൻ്റെ മനോനിലയും അജ്ഞാതൻ്റെ ഉയരാത്ത സ്മാരകങ്ങളിൽ പെടും.
പ്രണയം ദാമ്പത്യത്തിലെത്തിയ തുടക്കത്തിൽ തന്നെ അത്രയ്ക്ക് കനത്ത നിരാശയും വ്യർത്ഥതാ ബോധവും ബാധിച്ചത് ഭാര്യയ്ക്കാണോ ഭർത്താവിനാണോ ? വല്ലാത്തൊരു നിഗൂഢത ഒളിപ്പിച്ചിട്ടുണ്ട് എംടി നൈനിറ്റാൾ മഞ്ഞിൽ. എത്ര തവണ വായിച്ചാലും നമുക്കത് തെളിഞ്ഞു കിട്ടാൻ പോകുന്നില്ല. കാരണം, ഒരു വേനലിനും ഉരുക്കിക്കളയാൻ കഴിയാത്ത കനത്ത മൂടൽ മഞ്ഞാണത്.
ഒഴുക്കു കുറഞ്ഞാലും നിള പോലെ ജീവിക്കാനാണ് എം ടിക്ക് ഇഷ്ടം. തളം കെട്ടി നിൽക്കുന്നതിൻ്റെ വിമ്മിഷ്ടമാവാം കുമയൂൺ താഴ്വാരത്തെ തടാകക്കരയിൽ അദ്ദേഹം അനുഭവിച്ചത്.
തുടരും…
പ്രകാശൻ കരിവെള്ളൂർ