കോഴിക്കോട്: കേരളത്തിൽ വീണ്ടും ഷിഗെല്ല മരണം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു. മലപ്പുറം എയുപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി ആർജവ് ആണ് തിങ്കളാഴ്ച മരിച്ചത്. സംസ്ഥാനത്ത് ഈ വർഷം ഷിഗെല്ല രോഗബാധയെ തുടർന്ന് റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ മരണമാണിത്.
ഈ മാസം 12-നാണ് വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനിയും വയറിളക്കത്തെയും തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചിരുന്നത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ഷിഗെല്ല രോഗം ബാധിച്ച് ചികിത്സയിലുള്ള ഒരു വയസ്സുകാരന്റെ ആരോഗ്യനിലയും ഗുരുതരമായി തുടരുകയാണ്. ജനുവരി മുതൽ ഇതുവരെ സംസ്ഥാനത്ത് 135 പേർക്കാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. ഇതിൽ 68 പേർക്കും രോഗം റിപ്പോർട്ട് ചെയ്തത് കോഴിക്കോട് ജില്ലയിലാണ്.
ഈ മാസം ഒൻപതിന് മലപ്പുറം പെരിന്തൽമണ്ണ കീഴാറ്റൂർ സ്വദേശി സരോജിനി (59), ജൂൺ ആറിന് കോഴിക്കോട് വള്ളിൽകടവ് സ്വദേശി നിള (4), മാർച്ച് മാസത്തിൽ കോഴിക്കോട് പെരുവയൽ കുറ്റിക്കാട്ടൂർ ആനക്കുഴിക്കരയിലെ മൂന്നു വയസ്സുകാരി എന്നിവരാണ് ഈ വർഷം ഇതുവരെ ഷിഗെല്ല രോഗം ബാധിച്ചു മരിച്ചത്.
കോഴിക്കോട് നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന രോഗി വെൻ്റിലേറ്ററിൽ തുടരുകയാണ്. റെംഡിസീവറിന്റെ ആദ്യ ഡോസ് നൽകിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. സമ്പർക്കപ്പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയവരെ ആരോഗ്യ വകുപ്പ് നിരീക്ഷിച്ചു വരികയാണ്.

