വടക്കാഞ്ചേരി ലൈഫ് മിഷൻ അഴിമതി കേസിൽ സിബിഐ (CBI) ആദ്യ കുറ്റപത്രം സമർപ്പിച്ചു. സ്വപ്ന സുരേഷ് ഉൾപ്പെടെ ആറ് പ്രതികൾക്കെതിരെയാണ് കൊച്ചിയിലെ സിബിഐ കോടതിയിൽ കുറ്റപത്രം നൽകിയിരിക്കുന്നത്. യൂണിടാക് ബിൽഡേഴ്സ് ഉടമ സന്തോഷ് ഈപ്പനാണ് ഒന്നാം പ്രതി. സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ് നായർ, സന്തോഷ് ഈപ്പൻ, ലൈഫ് മിഷൻ, സെയ്ന്റ് ബിൽഡിങ് എന്നിവരാണ് കുറ്റപത്രത്തിലുള്ളത്.
മുൻ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, മുൻ ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസ് എന്നിവരെ ആദ്യ കുറ്റപത്രത്തിൽ പ്രതിചേർത്തിട്ടില്ല. ഇവർക്കെതിരെയുള്ള അന്വേഷണം തുടരുകയാണെന്ന് സിബിഐ അറിയിച്ചു. വടക്കാഞ്ചേരിയിൽ പ്രളയബാധിതർക്ക് ഫ്ലാറ്റ് നിർമിക്കാൻ യുഎഇ റെഡ് ക്രസൻ്റ് നൽകിയ 21 കോടി രൂപയിൽ നിന്ന് 4 കോടി രൂപ പ്രതികൾ കമ്മീഷനായി തട്ടിയെടുത്തു എന്നാണ് കേസ്.
2018-ലെ മഹാപ്രളയത്തെ തുടർന്നുള്ല പുനരധിവാസത്തിന്റെ ഭാഗമായാണ് വടക്കാഞ്ചേരിയിലെ ഈ ലൈഫ് മിഷൻ പദ്ധതിക്ക് തുടക്കമിട്ടത്. യുഎഇ റെഡ് ക്രസൻ്റ് നൽകിയ ധനസഹായം ഉപയോഗിച്ചായിരുന്നു നിർമ്മാണം. എന്നാൽ, പകുതിവഴിയിലെത്തിയപ്പോൾ വിദേശ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ഉയർന്ന കമ്മീഷൻ ഇടപാടുകളും ക്രമക്കേടുകളും പദ്ധതിയെ വിവാദച്ചുഴിയിലാക്കി. കേരളം നേരിട്ട് വിദേശ സഹായം സ്വീകരിക്കുന്നത് നിയമവിരുദ്ധമെന്നും വിലയിരുത്തലുണ്ടായി. യുഎഇ റെഡ് ക്രസൻ്റുമായി ഒപ്പുവച്ച പ്രകാരം 21 കോടി രൂപ ലഭിച്ചിരുന്നു. ഇതിൽ നാല് കോടി പ്രതികൾ കമ്മീഷനായി തട്ടിയെടുത്തുവെന്നാണ് കണ്ടെത്തൽ. വടക്കാഞ്ചേരി മുൻ എംഎൽഎ അനിൽ അക്കരയുടെ പരാതിയിലാണ് സിബിഐ കേസെടുത്തത്.

