ജറുസലേം: അമേരിക്കയും ഇറാനും തമ്മിൽ രൂപീകരിക്കുന്ന പുതിയ ആണവ കരാറിന്റെ നിബന്ധനകൾ ഇസ്രായേലിന് നിലവിൽ പൂർണ്ണമായി അറിയില്ലെന്നും, എന്നാൽ കരാർ ഉണ്ടായാലും ഇല്ലെങ്കിലും ഇറാനെ ആണവായുധം നിർമ്മിക്കാൻ അനുവദിക്കില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
അമേരിക്കയും ഇറാനും തമ്മിൽ ഏതെങ്കിലും തരത്തിലുള്ള കരാറുകളിൽ ഏർപ്പെട്ടാൽ പോലും ഇസ്ലാമിക റിപ്പബ്ലിക്കായ ഇറാനെ ഒരു കാരണവശാലും ആണവായുധം കൈവരിക്കാൻ ഇസ്രായേൽ അനുവദിക്കില്ലെന്നും ബെഞ്ചമിൻ നെതന്യാഹു ജറുസലേമിൽ വ്യക്തമാക്കി. ഇസ്രായേലിന്റെ സുരക്ഷ മുൻനിർത്തി ഇറാനെ ആണവശേഷി കൈവരിക്കാൻ അനുവദിക്കില്ലെന്നത് തന്റെ ജീവിത ദൗത്യമാണെന്ന് അദ്ദേഹം ആവർത്തിച്ചു. ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനിൽ നിന്നുള്ള അടിയന്തിര ആണവ ഭീഷണി വിജയകരമായി ഇല്ലാതാക്കിയെന്നും ഇതിലൂടെ ഇസ്രായേൽ എന്ന രാജ്യത്തെ സമ്പൂർണ്ണ നാശത്തിൽ നിന്ന് രക്ഷിക്കാൻ സാധിച്ചെന്നും നെതന്യാഹു അവകാശപ്പെട്ടു.
ഇറാനുമായുള്ള യു.എസ് ചർച്ചകളുടെ ഭാഗമായി അതിർത്തികളിൽ നിന്ന് പിന്മാറില്ലെന്ന് ഇസ്രായേൽ വ്യക്തമാക്കി. ഗാസ, ദക്ഷിണ ലെബനൻ, സിറിയ എന്നിവിടങ്ങളിലെ ഇസ്രായേലിന്റെ സുരക്ഷാ മേഖലകളിൽ സൈന്യം തുടരുമെന്നും ആക്രമണങ്ങൾക്കെതിരെ സ്വയം പ്രതിരോധിക്കാനുള്ള പൂർണ്ണ സ്വാതന്ത്ര്യം ഇസ്രായേൽ നിലനിർത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇസ്രായേൽ ജനതയെ തുടച്ചുനീക്കാനായി വർഷങ്ങളായി നിലനിന്നിരുന്ന ഭീഷണി ഇല്ലാതാക്കാൻ കഴിഞ്ഞതിലൂടെ രാജ്യത്തെ വലിയൊരു വിപത്തിൽ നിന്നാണ് രക്ഷിച്ചതെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. ഈ പോരാട്ടം ഇറാനെതിരെ മാത്രമല്ല, ഗാസ, ലബനൻ, സിറിയ, യെമൻ, വെസ്റ്റ് ബാങ്ക് തുടങ്ങിയ പ്രദേശങ്ങളിൽ ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകര സംഘടനകൾക്കെതിരെയും തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി.
യു.എസ് ഭരണകൂടം മുന്നോട്ട് വെക്കുന്ന താൽക്കാലിക കരാർ പ്രകാരം 60 ദിവസത്തെ വെടിനിർത്തലും സാമ്പത്തിക ഉപരോധങ്ങളിൽ ഇളവുകളും വ്യവസ്ഥ ചെയ്യുന്നുണ്ട്. ഈ കാലയളവിൽ ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ പരിപാടികൾക്ക് കർശനമായ നിയന്ത്രണം ഏർപ്പെടുത്തുന്നതിനുള്ള അന്തിമ ചർച്ചകൾ നടക്കുമെന്നാണ് യു.എസ് വ്യക്തമാക്കുന്നത്. എന്നാൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതികൾക്കോ പ്രാദേശിക സായുധ ഗ്രൂപ്പുകൾക്കുള്ള പിന്തുണക്കോ ഇതിൽ വ്യക്തമായ നിയന്ത്രണങ്ങൾ ഇല്ലാത്തത് ഇസ്രായേലിൽ വലിയ രാഷ്ട്രീയ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.
യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാക്കിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്

