ന്യൂഡൽഹി: പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടപ്പിലാക്കിയ സൈനിക നടപടിയില്‍ പാക്കിസ്ഥാന് ഉണ്ടായ വന്‍ നാശനഷ്ടങ്ങളാണ് ഒടുവിൽ വെടി നിർത്തലിൽ എത്തിച്ചേരാൻ ഇടയാക്കിയത് എന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്. ഇന്ത്യന്‍ ആക്രമണത്തില്‍ സമാനതകളില്ലാത്ത നാശമുണ്ടായതോടെ പാക്കിസ്ഥാന്‍ സൈനിക മേധാവി ജനറൽ അസിം മുനീർ തന്നെ നേരിട്ട് സഹായത്തിനായി സൗദി, അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളെ ബന്ധപ്പെട്ടു എന്നാണ് വിവരം. ഇതോടെ അമേരിക്ക ഇരുരാജ്യങ്ങളുമായി സംസാരിച്ച് വെടിനിര്‍ത്തലിന് കളമൊരുക്കി. പാക്കിസ്ഥാനെ കൊണ്ട് ഇന്ത്യയെ വിളിപ്പിച്ച് വെടിനിര്‍ത്തലിന് സന്നദ്ദമാണെന്ന് അറിയിക്കാന്‍ അമേരിക്കയാണ് ഇടപെട്ടത്.
ഇന്ത്യൻ വ്യോമസേന പാക്കിസ്ഥാന്റെ വ്യോമപ്രതിരോധ സംവിധാനം തകർത്തതിനുശേഷമാണ് അസിം മുനീർ ഈ രാജ്യങ്ങളുമായി ചർച്ചകൾ നടത്തിയത് എന്നാണ് റിപ്പോർട്ട്. ഇന്ത്യയുടെ ആക്രമണത്തിൽ പാക്കിസ്ഥാൻ്റെ റഫിഖി, മുറിദ്, ചക്ലാല, റഹിം യാർ ഖാൻ, സുക്കുർ, ചുനൈൻ, പസ്‌രൂർ, സിയാൽകോട്ട് തുടങ്ങിയ സൈനിക താവളങ്ങൾ തകർന്നു. ഇവിടങ്ങളിലെ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ, റഡാർ സംവിധാനങ്ങൾ, കമാൻഡ് കൺട്രോൾ കേന്ദ്രങ്ങൾ, ആയുധ സംഭരണ കേന്ദ്രങ്ങൾ എന്നിവയാണ് തകർന്നത്. ഇതിന് പുറമെ സിയാൽകോട്ട്, സർഗോധ, ജാക്കോബാബാദ്, ഭൊലാരി തുടങ്ങിയ വ്യോമതാവളങ്ങൾക്കും നാശനഷ്ടങ്ങളുണ്ടായി. ഇവിടങ്ങളിലെ റഡാർ സംവിധാനങ്ങളും ആയുധങ്ങളും തകർന്നുതരിപ്പണമായി.
പാക്കിസ്ഥാന്റെ മിലിട്ടറി പോസ്റ്റുകള്‍ ഇന്ത്യ ടാങ്കുവേധ മിസൈലുകളുപയോഗിച്ച് തകര്‍ത്തുകളഞ്ഞു. മാത്രമല്ല അവരുടെ കമാന്‍ഡ് സെന്ററുകളും ലോജിസ്റ്റിക് സൗകര്യങ്ങളും നശിപ്പിച്ചു. മൂന്നുദിവസത്തിനിടെ പാക്കിസ്ഥാനിലെ സൈനിക പോസ്റ്റുകള്‍, സൈനിക കേന്ദ്രങ്ങള്‍, വ്യോമതാവളങ്ങള്‍, ഭീകരവാദ കേന്ദ്രങ്ങള്‍ എന്നിവ ഇന്ത്യയുടെ ശക്തമായ തിരിച്ചടിയില്‍ തകര്‍ന്നടിഞ്ഞു. ഇതോടെ തുടര്‍ച്ചയായി ആക്രമിക്കാനുള്ള ശേഷി പാക്കിസ്ഥാന് കുറഞ്ഞു. അതാണ് വേഗത്തിലുള്ള വെടി നിർത്തലിനു പാക്കിസ്ഥാനെ പ്രേരിപ്പിച്ചത്.