തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് തിരുവനന്തപുരം കോർപ്പറേഷനിലെ 19 ബിജെപി കൗൺസിലർമാർ ഇന്നലെ (ബുധനാഴ്ച) വീണ്ടും സത്യപ്രതിജ്ഞ ചെയ്‌തു. കേരള ഹൈക്കോടതി ഇവരുടെ മുൻപത്തെ സത്യപ്രതിജ്ഞ അസാധുവാക്കിയതിനെ തുടർന്നാണ് ഈ അടിയന്തര നടപടി.
കോർപ്പറേഷൻ ആസ്ഥാനത്ത് നടന്ന പ്രത്യേക ചടങ്ങിൽ മേയർ വി.വി. രാജേഷ് കൗൺസിലർമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി മേയർ ആശാ നാഥ് ഉൾപ്പെടെയുള്ള 19 അംഗങ്ങളും ഇത്തവണ കൃത്യമായി ‘ദൈവനാമത്തിൽ’ സത്യപ്രതിജ്ഞ ചെയ്‌തു. കോടതി വിധി വന്ന് മണിക്കൂറുകൾക്കകം ബിജെപി നേതൃത്വം കൗൺസിലർമാരെ വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ സജ്ജരാക്കുകയായിരുന്നു. ഭൂരിപക്ഷം നിലനിർത്താനും പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ സാധ്യതകൾ തടയാനുമാണ് ഈ വേഗതയേറിയ നീക്കം.
സത്യപ്രതിജ്ഞ അസാധുവാക്കപ്പെട്ട 20 പേരിൽ കാപ്പ കേസ് പ്രതിയായ ആർ. സുഗതൻ ഒഴികെയുള്ള 19 പേരാണ് ഇന്ന് സത്യപ്രതിജ്ഞാ ചെയ്തത്. ജയിലിലുള്ള സുഗതൻ്റെ കാര്യത്തിൽ കോടതി നിർദേശപ്രകാരം അദ്ദേഹത്തിന്റെ്റെ അഭിഭാഷകർ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്നും മേയർ അറിയിച്ചു.
ബിജെപി കൗൺസിലർമാരുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന ആവശ്യവുമായി എൽഡിഎഫ് പാർലമെൻ്ററി പാർട്ടി നേതാവ് അഡ്വ. എസ്.പി. ദീപക് ആണ് കോടതിയെ സമീപിച്ചത്. എന്നാൽ, തിരഞ്ഞെടുപ്പ് റദ്ദാക്കാതെ സത്യപ്രതിജ്ഞാ ചടങ്ങിലെ പിഴവ് തിരുത്താൻ കോടതി നിർദേശിക്കുകയായിരുന്നു.
ചട്ടങ്ങൾ ലംഘിച്ച് വ്യക്തിപരമായി ഇഷ്‌ടദൈവങ്ങളുടെ പേര് എടുത്തുപറഞ്ഞ് സത്യപ്രതിജ്ഞ ചെയ്‌തതാണ് നിയമക്കുരുക്കിന് കാരണമായത്. കേരള മുനിസിപ്പാലിറ്റി ആക്‌ട് പ്രകാരം ഇത്തരം സത്യപ്രതിജ്ഞകൾ അസാധുവാണെന്ന് കണ്ടെത്തിയ കോടതി, നാലാഴ്ചയ്ക്കകം വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ നിർദേശിക്കുകയായിരുന്നു.
20 ബി ജെ പി കൗൺസിലർമാരുടെയും ഒരു കോൺഗ്രസ് മെമ്പറുടെയും സത്യപ്രതിജ്ഞ അസാധുവെന്ന് ഹൈക്കോടതി.

