ന്യൂ ഡൽഹി: പുലർച്ചെയും ആക്രമണം തുടരുന്ന പാകിസ്ഥാനിലേക്ക് ശക്തമായ പ്രത്യാക്രമണം നടത്തി ഇന്ത്യൻ സൈന്യം. പാക് സൈനിക കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചു എന്ന് പാകിസ്ഥാൻ സ്ഥിരീകരിച്ചിട്ടുണ്ട്. നൂർ ഖാൻ, ഷോർകോട്ട്, മുറദ് എന്നീ സൈനിക ക്യാമ്പുകൾക്ക് നേരെ ഇന്ത്യ ആക്രമണം നടത്തി എന്നാണ് പാക്കിസ്ഥാൻ പറയുന്നത്. ഇസ്ലാമാബാദിൽനിന്ന് 10 കിലോമീറ്ററിൽ താഴെ മാത്രം അകലെയാണ് നുർ ഖാൻ എയർ ബേസ്. ചക്‌ലാല വ്യോമതാവളമെന്ന് നേരത്തെ അറിയപ്പെട്ടിരുന്ന നുർ ഖാൻ പാക്കിസ്ഥാന്റെ സുപ്രധാന വ്യോമതാവളങ്ങളിലൊന്നാണ്. വ്യോമതാവളങ്ങളിൽ ആക്രമണം നടന്നതായി പാക്കിസ്ഥാൻ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.
യാത്രാ വിമാനങ്ങളെ മറയാക്കുന്നെന്ന ഇന്ത്യയുടെ ആരോപണത്തെ തുടർന്ന് വ്യോമാതിർത്തി പൂർണമായും അടക്കുമെന്നും പാക്കിസ്ഥാൻ വ്യക്‌തമാക്കി. എല്ലാ വ്യോമഗതാഗതവും പാക്കിസ്ഥാനിൽ നിർത്തിവച്ചിരിക്കുകയാണ്. ഡ്രോൺ ആക്രമണങ്ങൾക്കായി യാത്രാ വിമാനങ്ങളെ മറയാക്കുന്നുവെന്ന ഇന്ത്യയുടെ ആരോപണം ഉയർന്ന് മണിക്കൂറുകൾക്കുള്ളിലാണ് പാക്കിസ്ഥാൻ വ്യോമാതിർത്തി അടച്ചത്.
ഇസ്ലാമാബാദും ലഹോറും ഉൾപ്പെടെ അഞ്ച് പാക്കിസ്ഥാൻ നഗരങ്ങളിൽ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇസ്ലാമാബാദ്, ലഹോർ, ഷോർകോട്ട്, ഝാങ്, റാവൽപിണ്ടി എന്നിവിടങ്ങളിലാണ് സ്ഫോടനങ്ങൾ നടന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
ജനവാസ കേന്ദ്രങ്ങളിലേക്കുള്ള ആക്രമണം പാക്കിസ്ഥാൻ തുടരുന്നതിനാൽ അതിർത്തി സംസ്ഥാനങ്ങളിലെ 32 വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചു. മേയ് 9 മുതൽ മേയ് 14 വരെയാണ് വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചിരിക്കുന്നത്. ഇന്ത്യയിൽ വിവിധയിടങ്ങളിൽ ഇന്നലെ രാത്രി പാക്കിസ്ഥാൻ വീണ്ടും ആക്രമണം നടത്തി. ശ്രീനഗറിലും പഞ്ചാബിൽ അമൃത്‍സറിലും രാവിലെയും തുടർച്ചയായ ആക്രമണം നടത്തുകയാണ് പാക്കിസ്ഥാൻ. അതിനിടെ, ജമ്മുവിൽ ഒരു പാക് പോർ വിമാനം ഇന്ത്യ തകർത്തതായി റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. ജമ്മുവിൽ കനത്ത ശബ്ദമാണ് കേൾക്കുന്നത്. സിർസയിൽ പാക്കിസ്ഥാന്റെ ലോങ് റേഞ്ച് മിസൈൽ ഇന്ത്യ പ്രതിരോധിച്ച് തകർത്തുവെന്നും റിപ്പോർട്ടുണ്ട്.
ഇന്ത്യ പാക് സംഘർഷം തുടരവെ ഇരു രാജ്യങ്ങളോടും സംയമനം പാലിക്കാൻ ആവശ്യപ്പെട്ട് G7 രാജ്യങ്ങളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. G7 രാജ്യങ്ങളായ കാനഡ, ജർമ്മനി, ഇറ്റലി, ഫ്രാൻസ്, ജപ്പാൻ, യുണൈറ്റഡ് കിങ്‌ഡം, അമേരിക്ക, എന്നിവയുടെ വിദേശ കാര്യാ മന്ത്രിമാരും, യൂറോപ്യൻ യൂണിയൻ പ്രതിനിധിയും ഒരുമിച്ച് പഹൽഗാമിലെ നീചമായ ഭീകരാക്രമണത്തെ അപലപിക്കുകയാണ്. മാത്രമല്ല, ഇന്ത്യയോടും പാക്കിസ്ഥാനോടും പരമാവധി സംയമനം പാലിക്കാൻ ആവശ്യപ്പെടുകയുമാണ്, സ്ഥിതിഗതികൾ ഞങ്ങൾ നിരീക്ഷിക്കുകയും നയതന്ത്ര ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും ഉറപ്പ് നൽകുകയാണ്’; G7 രാജ്യങ്ങളുടെ ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. ഇരു രാജ്യങ്ങളും ചർച്ചകൾ നടത്തണമെന്നും ഇനിയും സംഘർഷങ്ങൾ ഉണ്ടാകരുതെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു.
യാത്രാ വിമാനങ്ങളെ മറയാക്കി പാക്കിസ്ഥാൻ ഡ്രോൺ ആക്രമണം തുടരുന്നു.