Thursday, June 11, 2026
Home » ആലാപനത്തിന്റെ 65 വർഷങ്ങൾ; ജാനകിയമ്മ
ആലാപനത്തിന്റെ തേനും വയമ്പും; ജാനകിയമ്മ

ആലാപനത്തിന്റെ 65 വർഷങ്ങൾ; ജാനകിയമ്മ

by Editor

സംഗീതകോകിലം. എസ്.ജാനകി. മെലഡികൾകൊണ്ട് സംഗീത പ്രേമികളുടെ ഹൃദയത്തിൽ തേൻപുരട്ടിത്തന്ന പിന്നണി ഗായിക. നമ്മുടെ ജാനകിയമ്മ.

ജാനകിയമ്മയുടെ ഒരു പാട്ടെങ്കിലും മനസ്സിലോടിയെത്താത്തൊരു ദിവസമില്ല, മലയാളികൾക്ക്. അത്രമേൽ മനസ്സിനെ കീഴ്‌പ്പെടുത്തിയ മാന്ത്രികസ്വരം. സ്വരം നല്ലപ്പോൾ പാട്ടുനിർത്തി സംഗീതപ്രേമികളെയാകെ അതിശയിപ്പിച്ച അപൂർവ്വം ഗായകരിൽ മുൻപന്തിയിൽ നിൽക്കുന്ന സംഗീതരത്നം. വാക്കുകൾകൊണ്ടൊന്നും മതിയാവില്ല ജാനകിയമ്മയുടെ ആലാപനമധുരത്തെ പകർത്തിയെഴുതാൻ.

65 വർഷംമുൻപ് ഇതുപോലൊരു മകരമാസക്കാലത്താണ് ജാനകിയമ്മ ആദ്യമലയാളഗാനം പാടുന്നത്. 1959-ൽ ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന മലയാള ചിത്രത്തിലൂടെ എം.എസ്.ബാബുരാജിന്റെ സംഗീതത്തിൽ ആസ്വരം മലയാളം നെഞ്ചോടുചേർത്തുവച്ചു. അതിനു ശേഷം എസ്.ജാനകിക്ക്‌ സംഗീതരംഗത്ത് തിരിഞ്ഞു നോക്കേണ്ടിവന്നില്ല. ഭാഷകളെ നിഷ്‌പ്രഭമാക്കിയ ആ സ്വരമാധുരി ലക്ഷക്കണക്കിനാളുകൾ ഹൃദയത്തിൽ സ്വീകരിച്ചു.

എല്ലാ ദക്ഷിണേന്ത്യൻ ഭാഷാചിത്രങ്ങളിലും പാടിയിട്ടുള്ള എസ്.ജാനകി ഹിന്ദി, സിംഹള, ബംഗാളി, ഒറിയ, ഇംഗ്ലീഷ്‌, സംസ്‌കൃതം, കൊങ്ങിണി, തുളു, സൗരാഷ്‌ട്രബഡുഗ, കൂടാതെ ജർമ്മൻ ഭാഷകളിലും സ്വര സാന്നിദ്ധ്യമറിയിച്ചു. 1200-ൽപരം മലയാള സിനിമാഗാനങ്ങൾക്ക് എസ്.ജാനകി ശബ്ദംപകർന്നു. നമ്മൾ ഹൃദയത്തിൽ വച്ചാരാധിക്കുന്ന അനേകംഗാനങ്ങൾ ജാനകിയമ്മയുടേതായുണ്ട്. ജാനകിയമ്മയുടെ ഏതുഗാനമാണ് ഏറ്റവുംസുന്ദരം എന്നുചോദിച്ചാൽ നമുക്കൊരു മറുപടിപറയാനാവില്ല. കാരണം അവർപാടിയ ഓരോപാട്ടും ഹൃദയത്തിൽ തേൻകിനിയുന്നവയാണ്.

പാട്ടിന്റെ മഞ്ഞണിപ്പൂനിലാവ്, ആലാപനത്തിന്റെ തേനുംവയമ്പും, തരളിതഗാനങ്ങളുടെ മഞ്ഞണിക്കൊമ്പ്, മെലഡികളുടെ സൂര്യകാന്തി എന്നൊക്കെ ജാനകിയമ്മയെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല. ആശംസകൾ ജാനകിയമ്മയ്ക്ക്. ആയുരാരോഗ്യസൗഖ്യങ്ങളും നേരുന്നു.

Send your news and Advertisements

You may also like

error: Content is protected !!