ഇറാനുമായുള്ള വെടിനിർത്തൽ ധാരണ (MOU) അവസാനിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനികൾ “കള്ളം പറയുന്നവരും ചതിയന്മാരും മാനസികരോഗികളുമാണ്” എന്ന് വിശേഷിപ്പിച്ച ട്രംപ്, കഴിഞ്ഞ രാത്രി ഇറാനിൽ നിന്നുള്ള “വളരെ അപകടകാരികളായ ആളുകൾക്ക്” നേരെ അമേരിക്ക ആക്രമണം നടത്തിയതായും വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് മറുപടിയായി, യുഎസ് സൈന്യം ഇറാനിലെ 80-ലധികം തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ശക്തമായ വ്യോമാക്രമണം നടത്തി. ദക്ഷിണ ഇറാനിലെ ബന്ദർ അബ്ബാസ്, സിരിക് തുറമുഖം, ഖേഷ്മ് ദ്വീപ് എന്നിവിടങ്ങളിൽ വൻ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ജൂണിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ച താൽക്കാലിക വെടിനിർത്തൽ കരാർ തന്റെ ഭാഗത്തുനിന്ന് അവസാനിച്ചതായി അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെ ട്രംപ് വ്യക്തമാക്കി.
യുഎസ് ബോംബാക്രമണത്തിന് മറുപടിയായി ബഹ്റൈനിലെ യുഎസ് അഞ്ചാം കപ്പൽപ്പടയുടെ താവളവും കുവൈത്തിലെ അലി അൽ-സലേം വ്യോമതാവളവും ഉൾപ്പെടെ 85 അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ മിസൈലുകളും ഡ്രോണുകളും അയച്ചതായി ഇറാൻ അവകാശപ്പെട്ടു. യുഎസ് തങ്ങളുടെ നേരെ നടത്തിയ സൈനിക അധിനിവേശത്തിന് തൊട്ടുപിന്നാലെയാണ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ തിരിച്ചടിച്ചത്. താൽക്കാലിക വെടിനിർത്തൽ കരാർ യുഎസ് ലംഘിച്ചതിനാലാണ് ഇത്തരമൊരു കടുത്ത നടപടിയിലേക്ക് കടക്കേണ്ടി വന്നതെന്ന് ഇറാന്‍റെ സൈനിക നേതൃത്വം വ്യക്തമാക്കി.
ഇറാന്റെ പ്രത്യാക്രമണത്തെ തുടർന്ന് കുവൈറ്റിലും ബഹ്റൈനിലും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങുകയും ജനങ്ങളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകുകയും ചെയ്തു. ശത്രുക്കളുടെ മിസൈലുകളെയും ഡ്രോണുകളെയും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനം ശക്തമായി നേരിടുകയാണെന്ന് കുവൈത്ത് സൈന്യവും വ്യക്തമാക്കി.
ഇറാനുമായുള്ള താൽക്കാലിക സമാധാന കരാർ (MoU) പൂർണ്ണമായും അവസാനിച്ചതായി നാറ്റോ ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജൂൺ 17-ലെ സമാധാന ഉടമ്പടി പ്രകാരം ഇറാന് എണ്ണ വിൽക്കാൻ നൽകിയിരുന്ന ഇളവുകൾ ട്രംപ് ഭരണകൂടം റദ്ദാക്കുകയും സാമ്പത്തിക ഉപരോധങ്ങൾ പുനഃസ്ഥാപിക്കുകയും ചെയ്തു. ഹോർമുസ് കടലിടുക്കിൽ സൗദി, ഖത്തർ ടാങ്കറുകൾ ഉൾപ്പെടെയുള്ള മൂന്ന് ചരക്കുകപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായാണ് ആക്രമണം നടത്തിയത് എന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചു. ഇറാനിലെ ബന്ദർ അബ്ബാസ്, സിരിക് തുറമുഖം, ഖാർഗ് ഐലൻഡ്, ഖേഷ്മ് ദ്വീപ് എന്നിവിടങ്ങളിലെ മിസൈൽ വിക്ഷേപണ തറകളും ഐആർജിസിയുടെ (IRGC) 60-ലധികം ബോട്ടുകളും യുഎസ് തകർത്തു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പത്ത് ദിവസം മുൻപ് നടത്തിയ ആക്രമണത്തേക്കാൾ നാലോ അഞ്ചോ മടങ്ങ് വലിയ തോതിലുള്ള വൻ നാശനഷ്ടമാണ് യുഎസ് ഇത്തവണ ഇറാനിൽ വിതച്ചതെന്ന് അന്താരാഷ്ട്ര മാധ്യമമായ ‘അക്സിയോസ്’ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഫെബ്രുവരി 28-ന് യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമാധികാര നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ വിലാപയാത്രയും അന്ത്യസംസ്കാര ചടങ്ങുകളും പുരോഗമിക്കുന്നതിനിടെയാണ് പശ്ചിമേഷ്യയെ സംഘർഷഭീതിയിലാക്കി വീണ്ടും ആക്രമണങ്ങൾ. ഇറാനിലെ ചടങ്ങുകൾക്ക് ശേഷം ഖമേനിയുടെ ഭൗതികശരീരം ഷിയാ മുസ്ലിങ്ങളുടെ പുണ്യനഗരമായ ഇറാഖിലെ നജാഫിൽ എത്തിച്ചു. ഇന്ന് രാവിലെ മുതൽ നജാഫിലെ ഇമാം അലി മഖ്ബറയ്ക്ക് മുന്നിൽ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത വൻ വിലാപയാത്രയാണ് നടന്നത്. നജാഫിന് ശേഷം ഇറാഖിലെ മറ്റൊരു പുണ്യനഗരമായ കർബലയിലേക്കും വിലാപയാത്ര തുടരും. വിലാപയാത്രയിൽ പങ്കെടുത്ത ജനക്കൂട്ടം കറുത്ത വസ്ത്രങ്ങളണിഞ്ഞ്, അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ കടുത്ത മുദ്രാവാക്യങ്ങൾ വിളിക്കുകയും ട്രംപിനെ വധിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നുണ്ട്. ഇറാഖിലെ ചടങ്ങുകൾക്ക് ശേഷം മൃതദേഹം തിരികെ ഇറാനിൽ എത്തിക്കും. നാളെ (വ്യാഴാഴ്ച) ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട പുണ്യസ്ഥലമായ മഷ്ഹദ് നഗരത്തിലെ ഇമാം റേസയുടെ ശവകുടീരത്തിന് സമീപം ഖമേനിയുടെ ഭൗതികശരീരം ഔദ്യോഗികമായി ഖബറടക്കും.
ഹോർമുസ് കടലിടുക്കിൽ വീണ്ടും സംഘർഷം; ഒമാൻ തീരത്തിനടുത്ത് എണ്ണ കപ്പലിന് നേരെ ആക്രമണം
ആയത്തുല്ല അലി ഖമനേയിയുടെ ശവസംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നു; ടെഹ്റാനിൽ ജനസാഗരം.

