Tuesday, May 26, 2026
Home » ഓസ്ട്രേലിയയിൽ ഇന്ധന നികുതി പകുതിയാക്കി പ്രധാനമന്ത്രി ആൻ്റണി ആൽബനീസി
പശ്ചിമേഷ്യൻ സംഘർഷം: ഇന്ധനവില

ഓസ്ട്രേലിയയിൽ ഇന്ധന നികുതി പകുതിയാക്കി പ്രധാനമന്ത്രി ആൻ്റണി ആൽബനീസി

by Editor

കാൻബറ: പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുണ്ടായ ആഗോള ഇന്ധന പ്രതിസന്ധി കണക്കിലെടുത്ത് ഓസ്‌ട്രേലിയ ഇന്ധന നികുതി പകുതിയായി കുറച്ചു. രാജ്യത്തെ ഇന്ധന നികുതിയിൽ 50 ശതമാനം കുറവ് വരുത്തിയതായി പ്രധാനമന്ത്രി ആൻ്റണി അൽബനീസി പ്രഖ്യാപിച്ചു. വർധിച്ചു വരുന്ന ജീവിതച്ചിലവ് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നിർണായക തീരുമാനം. ലിറ്ററിന് 52.6 സെൻ്റ് ആയിരുന്ന എക്സൈസ് ഡ്യൂട്ടി 26.3 സെൻ്റ് ആയി കുറച്ചു. ഒരു 65 ലിറ്റർ ടാങ്ക് ഇന്ധനം നിറയ്ക്കുമ്പോൾ ഏകദേശം 19 ഡോളർ വരെ ലാഭിക്കാൻ സാധിക്കുമെന്ന് ട്രഷറി കണക്കാക്കുന്നു.

സോഷ്യൽ മീഡിയയിലൂടെയാണ് പ്രധാനമന്ത്രി ഈ ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്. പുതുക്കിയ നികുതി ഇളവ് 2026 ജൂൺ 30 വരെ പ്രാബല്യത്തിലുണ്ടാകും. സാധാരണക്കാരായ ഉദ്യോഗസ്ഥരുടെയും കുട്ടികളെ സ്കൂളിൽ വിടുന്ന മാതാപിതാക്കളുടെയും യാത്രാച്ചിലവ് കുറയ്ക്കുക എന്നതാണ് സർക്കാരിന്റെ പ്രാഥമിക ലക്ഷ്യം. വിദേശ രാജ്യങ്ങളിലെ സംഘർഷങ്ങളും ആഗോള പ്രതിസന്ധികളും ആഭ്യന്തര വിപണിയിൽ വലിയ വിലക്കയറ്റത്തിന് കാരണമായ സാഹചര്യത്തിലാണ് ഇത്തരമൊരു ‘ഓസ്ട്രേലിയൻ രീതിയിലുള്ള’ കരുതൽ നടപടിയെന്ന് ആൽബനീസി വ്യക്തമാക്കി.

നികുതി കുറയ്ക്കുന്നതിനോടൊപ്പം തന്നെ രാജ്യത്തുടനീളം തടസമില്ലാത്ത ഇന്ധന വിതരണം ഉറപ്പാക്കാൻ ‘ദേശീയ ഇന്ധന സുരക്ഷാ പദ്ധതി’ സർക്കാർ പുറത്തിറക്കി. എല്ലാ സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും ആവശ്യത്തിന് ഇന്ധനം ലഭ്യമാണെന്ന് ഉറപ്പു വരുത്താൻ ഈ പദ്ധതി ഉദ്യോഗസ്ഥർക്ക് അധികാരം നൽകുന്നു.

പ്രതിസന്ധി ഘട്ടം മുതലെടുത്ത് ഇന്ധന വിലയിൽ കൃത്രിമം കാണിച്ച് അമിത ലാഭമുണ്ടാക്കുന്നവർക്കെതിരെ പ്രധാനമന്ത്രി കടുത്ത മുന്നറിയിപ്പ് നൽകി. പൊതുജനങ്ങളെ ചൂഷണം ചെയ്യുന്നവർക്കെതിരെ കനത്ത പിഴയും ശിക്ഷയും ചുമത്തും. ഇതിനായി വിപണി സൂക്ഷ്‌മമായി നിരീക്ഷിക്കാൻ പ്രത്യേക ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചു.

ജനങ്ങളുടെ ചെലവിൽ ലാഭം കൊയ്യുന്നതിന് ഒരു വിധത്തിലുള്ള ഒഴികഴിവും അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി തറപ്പിച്ചു പറഞ്ഞു. രാജ്യം നേരിടുന്ന ഈ പ്രത്യേക സാഹചര്യത്തിൽ പൗരന്മാർ ഒത്തൊരുമയോടെ നിൽക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്‌തു. ആവശ്യമായ ഇന്ധനം മാത്രം വാങ്ങണമെന്നും അനാവശ്യമായി സംഭരിക്കരുതെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. ഓസ്ട്രേലിയക്കാർ എപ്പോഴും പരസ്പ‌രം സഹായിക്കുന്നവരാണെന്നും ഈ പ്രതിസന്ധിയും ഒത്തൊരുമയോടെ മറികടക്കുമെന്നും ആൽബനീസി പ്രത്യാശ പ്രകടിപ്പിച്ചു.

Send your news and Advertisements

You may also like

error: Content is protected !!