ന്യൂഡൽഹി: ഭാരതരത്ന ഡോ. ബി.ആർ. അംബേദ്‌കറുടെ 135-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പാർലമെന്റ് പരിസരത്തെ പ്രേരണാ സ്ഥലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരാഞ്ജലികൾ അർപ്പിച്ചു. ഭരണഘടനാ മൂല്യങ്ങളോടുള്ള ബാബാസാഹേബിൻ്റെ പ്രതിബദ്ധത ഇന്ത്യയുടെ യാത്രയ്ക്ക് ഇന്നും വഴികാട്ടിയാണെന്ന് അദ്ദേഹം അനുസ്‌മരിച്ചു. സ്ത്രീ ശാക്തീകരണത്തിൻ്റെ ഭാഗമായി ലോക്‌സഭയിൽ വനിതാ നിയമനിർമ്മാതാക്കളുടെ എണ്ണം വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
വനിതാ സംവരണ ബിൽ (നാരിശക്തി വന്ദൻ അധിനിയമം) നടപ്പിലാക്കുന്നതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഏപ്രിൽ 16 മുതൽ 18 വരെ പാർലമെന്റ് വീണ്ടും സമ്മേളിച്ച് ഈ ഭരണഘടനാ ഭേദഗതി ചർച്ച ചെയ്യുകയും പാസാക്കുകയും ചെയ്യുമെന്ന് അദ്ദേഹം എക്സസിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ‘നമ്മുടെ ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീശക്തിയുടെ അഭിലാഷങ്ങള്‍ക്കൊപ്പം നീതി ഉറപ്പാക്കേണ്ടതുണ്ട്. നയരൂപീകരണത്തിലും തീരുമാനങ്ങള്‍ എടുക്കുന്നതിലും അവര്‍ സജീവ പങ്കാളികളാകുമ്പോള്‍ വികസിത ഭാരതത്തിലേക്കുള്ള യാത്ര കൂടുതല്‍ കരുത്താര്‍ജ്ജിക്കും,’ അദ്ദേഹം കുറിച്ചു.
‘എംപിമാർക്കെല്ലാം കത്തെഴുതൂ’, രാജ്യത്തെ സ്ത്രീകളോടെല്ലാം അഭ്യർഥിച്ച് പ്രധാനമന്ത്രി
വനിത സംവരണ ഭേദഗതി ബിൽ അംഗീകരിക്കാൻ എം പിമാർക്കെല്ലാം കത്തെഴുതണമെന്ന് സ്ത്രീകളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചു. വനിത സംവരണം ഇനിയും വൈകിപ്പിക്കുന്നത് അനീതിയാകുമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് സ്ത്രീകൾക്ക് എഴുതിയ കത്തിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. വനിത സംവരണ ബില്ലിൽ രാഷ്ട്രീയ തർക്കം മുറുകുമ്പോൾ മറ്റന്നാൾ തുടങ്ങുന്ന പാർലമെൻറ് സമ്മേളനത്തിൽ ഇത് പാസ്സാക്കാനുള്ള നീക്കം ഇതിലൂടെ ശക്തമാക്കുകയാണ് മോദി. ഇന്നലെ നാരി ശക്തി വന്ദൻ സമ്മേളനം എന്ന പേരിൽ ഡൽഹിയിൽ നടന്ന കൂട്ടായ്മയിൽ പങ്കെടുത്തുകൊണ്ടും പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ സ്ത്രീകൾക്ക് എഴുതിയ കത്തിൽ വികസിത ഇന്ത്യയിലേക്കുള്ള കുതിപ്പിൽ സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കുക തന്നെ ചെയ്യുമെന്ന് മോദി വ്യക്തമാക്കി.
ലോക്‌സഭ ഇനി വിപുലമാകും: 850 സീറ്റുകളിലേക്ക് ഉയര്‍ത്തും; വനിതകള്‍ക്ക് 273 സീറ്റുകള്‍ ഉറപ്പാക്കും.

