ഫിഫ ലോകകപ്പ് ചരിത്രത്തിൽ തന്റെ ആദ്യ ഹാട്രിക് സ്വന്തമാക്കി ലയണൽ മെസ്സി പുതിയ ചരിത്രം കുറിച്ചു. ലോകകപ്പിലെ അർജന്റീനയുടെ ആദ്യ മത്സരത്തിൽ അൾജീരിയക്കെതിരെയാണ് മെസ്സിയുടെ ഈ സ്വപ്നതുല്യമായ നേട്ടം. ആദ്യ പകുതിയിൽ ഒരു ഗോൾ നേടിയപ്പോൾ രണ്ടാം പകുതിയിലായിരുന്നു മെസ്സിയുടെ ‘ഡബിൾ’. ലോകകപ്പിൽ മെസ്സിയുടെ ആദ്യ ഹാട്രിക്കാണിത്.
ഈ 3 ഗോളുകളോടെ ലോകകപ്പിൽ മെസ്സിയുടെ ആകെ ഗോൾ നേട്ടം 16 ആയി. ഇതോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ജർമ്മനിയുടെ മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡിനൊപ്പം മെസ്സിയെത്തി. തന്റെ 38-ാം വയസ്സിൽ ഹാട്രിക് നേടിയതോടെ, ലോകകപ്പ് ചരിത്രത്തിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരൻ എന്ന റെക്കോർഡും മെസ്സി സ്വന്തമാക്കി. അതുമാത്രമല്ല ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ശേഷം അഞ്ച് വ്യത്യസ്ത ലോകകപ്പ് പതിപ്പുകളിൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമായി മെസ്സി മാറി.
കാൻസാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തിൽ നടന്ന ആവേശ പോരാട്ടത്തിൽ ക്യാപ്റ്റൻ ലിയോണൽ മെസിയുടെ ഹാട്രിക് മികവിൽ അർജന്‍റീന എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അൽജീരിയയെ പരാജയപ്പെടുത്തി. കളിയുടെ 17, 60, 76 മിനിറ്റുകളിലായിരുന്നു മെസി സ്കോര്‍ ചെയ്തത്. മെസിയുടെ ഇതിഹാസ കരിയറിലെ മറ്റൊരു സുവർണ്ണ അധ്യായത്തിനാണ് കാൻസാസ് സിറ്റി സാക്ഷ്യം വഹിച്ചത്.

