തിരുവനന്തപുരം: കേരള നിയമസഭാ സ്പീക്കർ തിരഞ്ഞെടുപ്പിൽ ഇത്തവണ ചരിത്രത്തിലാദ്യമായി ത്രികോണ മത്സരം നടക്കുന്നു. യുഡിഎഫ് (UDF) സ്ഥാനാർത്ഥിയായ മുതിർന്ന കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ എൽഡിഎഫും (LDF) ബിജെപിയും (BJP) തങ്ങളുടെ സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥിയായി മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ എ.സി. മൊയ്തീൻ മത്സരിക്കും. ചാത്തന്നൂർ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ബി.ബി ഗോപകുമാറാണ് എൻഡിഎയുടെ സ്പീക്കർ സ്ഥാനാർത്ഥി.
സഭയിൽ യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ വിജയം ഉറപ്പാണെങ്കിലും തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാനാണ് എൽഡിഎഫ്, എൻഡിഎ മുന്നണികൾ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നത്. കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായാണ് സ്പീക്കർ തിരഞ്ഞെടുപ്പിൽ ഒരു ബിജെപി സ്ഥാനാർത്ഥി മത്സരിക്കുന്നത്. സഭയിൽ ബി ജെ പിക്കു മൂന്ന് അംഗങ്ങളും, എൽഡിഎഫിന് 35 അംഗങ്ങളുമാണുള്ളത്.
എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു.
പതിനാറാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ ഇന്നലെ പൂർത്തിയായി. പ്രോ ടേം സ്പീക്കർ ജി. സുധാകരന് മുന്നിലാണ് പുതിയ എംഎൽഎമാർ ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റത്. നിയമസഭാ മന്ദിരത്തിൽ അക്ഷരമാലാ ക്രമത്തിലായിരുന്നു അംഗങ്ങളെ സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചത്. സ്പീക്കറുടെ തിരഞ്ഞെടുപ്പ് ഇന്ന് രാവിലെ ഒൻപതിന് നടക്കും. 23 മുതൽ 28 വരെ സഭ ചേരില്ല. 29 ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂൺ ഒന്ന് മുതൽ മൂന്ന് വരെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന ഉപക്ഷേപത്തിന്മേലുള്ള ചർച്ചയും ജൂൺ മധ്യത്തോടെ ബഡ്‌ജറ്റും അവതരിപ്പിക്കും.
പ്രോട്ടേം സ്പീക്കറായി ജി. സുധാകരൻ; ഇന്ന് എം.എൽ.എമാർ അദ്ദേഹത്തിന് മുൻപിൽ സത്യപ്രതിജ്ഞ ചെയ്യും.

