ബാങ്കോക്ക്: തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ വടക്കൻ മേഖലയിലുള്ള ‘റോങ് ബിയർ നാ ലാഡ്‌പ്രാവോ’ (Rong Beer Na Lat Phrao) പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 പേർ മരിച്ചു. 63 പേർക്ക് പരുക്കേട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. അപകടത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കെട്ടിടത്തിന്റെ പിന്‍വശത്തും ടോയ്‌ലറ്റുകളിലും അഭയം തേടിയവരാണ് മരിച്ചവരില്‍ ഏറെയെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.
തായ്‌ലൻഡ് പ്രധാനമന്ത്രി അനുട്ടിൻ ചർൺവിരാകുൽ, ബാങ്കോക്ക് ഗവർണർ ചാഡ്ചർട്ട് സിറ്റിപന്ത് എന്നിവർ സംഭവസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും സമഗ്രമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് തായ്‌ലന്‍ഡ് പ്രധാനമന്ത്രി അറിയിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തീപിടിത്തമുണ്ടായി അരമണിക്കൂറിനുള്ളില്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചു. എന്നാല്‍ ഇതിനകം തന്നെ പബ്ബിനകം മുഴുവനായി കത്തിയമരുകയായിരുന്നു. മരിച്ചവരില്‍ 18 പേര്‍ സ്ത്രീകളും ഒമ്പത് പേര്‍ പുരുഷന്മാരുമാണെന്നാണ് റിപ്പോർട്ടുകൾ.

